ബെയ്റൂട്ട്: ലെബനന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇറാന്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന് ലെബനീസ് പ്രസിഡന്റ് ജോസഫ് ഔന്‍. സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലാണ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേലുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ നയതന്ത്ര ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഹിസ്ബുള്ളയെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
'ഇത് നിങ്ങളുടെ രാജ്യമല്ല, ഞങ്ങളുടേതാണ്. ഞങ്ങളുടെ രാജ്യകാര്യങ്ങളില്‍ ഇടപെടാന്‍ നിങ്ങള്‍ക്ക് അവകാശമില്ല,' എന്ന് ഇറാനോട് ഔന്‍ തുറന്നടിച്ചു. അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ ലെബനനെ ഒരു വിലപേശല്‍ വസ്തുവാക്കി മാറ്റാനാണ് ഇറാന്‍ ശ്രമിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കും ഇറാന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും വേണ്ടി സാധാരണക്കാരായ ലെബനീസ് ജനതയാണ് വില നല്‍കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതു മുതല്‍ ഹിസ്ബുള്ളയെ നിരായുധരാക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജോസഫ് ഔന്‍. ഇസ്രായേലുമായുള്ള നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട അദ്ദേഹത്തിന്റെ നടപടികള്‍ ഹിസ്ബുള്ളയുമായി വലിയ അഭിപ്രായ ഭിന്നതകള്‍ക്ക് കാരണമായിട്ടുണ്ട്.
അതിനിടെ, ഇസ്രായേലുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഹിസ്ബുള്ള അംഗീകരിച്ചില്ല. വാഷിംഗ്ടണില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ തയ്യാറാക്കിയ കരാര്‍ പ്രകാരം തെക്കന്‍ ലെബനനില്‍ നിന്ന് ഹിസ്ബുള്ള പിന്മാറണമെന്ന വ്യവസ്ഥയുണ്ട്. ഇത് അംഗീകരിക്കാന്‍ ഗ്രൂപ്പ് തയ്യാറായിട്ടില്ല. കരാറിലെ 'ആസൂത്രിതമോ ആസന്നമോ ആയ ആക്രമണങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇസ്രായേലിന് അവകാശമുണ്ട്' എന്ന ഭാഗം ഹിസ്ബുള്ള തള്ളി.
അതേസമയം, വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. വ്യാഴാഴ്ചയുണ്ടായ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കുറഞ്ഞത് 15 പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കെഫാര്‍ റുമ്മാനില്‍ നടന്ന ആക്രമണത്തില്‍ ഒരു ലെബനീസ് സൈനികനും കുടുംബവും കൊല്ലപ്പെട്ടു.
തെക്കന്‍ അതിര്‍ത്തിയില്‍ ഏകദേശം 10 കിലോമീറ്റര്‍ നീളത്തില്‍ 'യെല്ലോ ലൈന്‍' എന്ന പേരില്‍ ഒരു സുരക്ഷാ സോണ്‍ പ്രഖ്യാപിച്ച ഇസ്രായേല്‍, അവിടെയുള്ള ഗ്രാമങ്ങളും ആരാധനാലയങ്ങളും തകര്‍ക്കുന്നതായും പ്രസിഡന്റ് ജോസഫ് ഔന്‍ ആരോപിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന ഇസ്രായേലിനെതിരെ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം അന്താരാഷ്ട്ര ഏജന്‍സികളോട് അഭ്യര്‍ത്ഥിച്ചു.
എന്നാല്‍, പ്രസിഡന്റിന്റെ വാദങ്ങള്‍ തെറ്റാണെന്ന് ഹിസ്ബുള്ളയുടെ സഖ്യകക്ഷിയായ പാര്‍ലമെന്റ് സ്പീക്കര്‍ നബി ബെറി പ്രതികരിച്ചു. അതേസമയം, ഇസ്രായേലിനെതിരെയുള്ള പോരാട്ടം തുടരുമെന്നും കീഴടങ്ങില്ലെന്നും തെക്കന്‍ ലെബനിലെ ഗ്രാമീണര്‍ വ്യക്തമാക്കി.
Related News