തെഹ്റാന്‍: പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന താല്‍ക്കാലിക യുദ്ധവിരാമം തകര്‍ച്ചയുടെ വക്കിലാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ, തങ്ങള്‍ മുന്നോട്ടുവെച്ച സമാധാന പദ്ധതി അംഗീകരിക്കാന്‍ വാഷിംഗ്ടണ്‍ തയ്യാറാകണമെന്ന് ഇറാന്‍. അല്ലാത്തപക്ഷം യുഎസ് കടുത്ത പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്ന് ഇറാന്റെ മുഖ്യ ചര്‍ച്ചാ പ്രതിനിധി മുഹമ്മദ് ബാഗര്‍ ഗാലിബാഫ് വ്യക്തമാക്കി.
രണ്ട് മാസം മുമ്പ് ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തോടെയാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. താല്‍ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മേഖലയിലാകെ പടര്‍ന്ന യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.
തങ്ങള്‍ മുന്നോട്ടുവെച്ച 14 ഇന നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുകയല്ലാതെ അമേരിക്കയ്ക്ക് മുന്നില്‍ മറ്റ് വഴികളില്ലെന്ന് ഗാലിബാഫ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ അറിയിച്ചു. 'മറ്റേതൊരു സമീപനവും പരാജയത്തില്‍ കലാശിക്കും. ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോകുന്നതിലൂടെ അമേരിക്കന്‍ നികുതിദായകര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്‍ മുന്നോട്ടുവെച്ച സമാധാന പദ്ധതിയിലെ പ്രധാന ആവശ്യങ്ങള്‍ ഇവയാണ്: ലബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും യുദ്ധം അവസാനിപ്പിക്കുക. ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള യുഎസ് നാവിക ഉപരോധം നീക്കുക, ഉപരോധത്തെത്തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ മരവിപ്പിക്കപ്പെട്ട ഇറാന്റെ ആസ്തികള്‍ വിട്ടുനല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാന്‍ ഉന്നയിച്ചത്.
നേരത്തെ യുഎസ് സമര്‍പ്പിച്ച ഏകാംഗ ധാരണാപത്രത്തിന് പകരമായാണ് ഇറാന്‍ ഈ പദ്ധതി മുന്നോട്ടുവെച്ചത്. എന്നാല്‍ ഇറാന്റെ മറുപടി 'തികച്ചും അംഗീകരിക്കാനാവാത്തതാണെന്ന്' വിശേഷിപ്പിച്ച ട്രംപ്, ഇറാനുമേല്‍ രാജ്യം പൂര്‍ണ്ണ വിജയം നേടുമെന്നും വെടിനിര്‍ത്തല്‍ കരാര്‍ അവസാന ഘട്ടത്തിലാണെന്നും പ്രതികരിച്ചു.
ഇറാനും അമേരിക്കയും തമ്മിലുള്ള വാക്‌പോര് ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരാന്‍ കാരണമായിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് ഇറാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കാന്‍ നീക്കം നടത്തുകയും ചെയ്യുന്നത് ആഗോള ഊര്‍ജ്ജ പ്രതിസന്ധിക്ക് ആക്കം കൂട്ടി.
ലോകം ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഊര്‍ജ്ജ വിതരണ ആഘാതമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് സൗദി അരാംകോ സിഇഒ അമിന്‍ നാസര്‍ നിക്ഷേപകരോട് പറഞ്ഞു. അതേസമയം, ഹോര്‍മുസ് കടലിടുക്കിനെ ഇറാന്‍ ഒരു ആയുധമായി ഉപയോഗിക്കരുതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ താനി ആവശ്യപ്പെട്ടു.
യുദ്ധവും നാവിക ഉപരോധവും വളം കയറ്റുമതിയെയും ബാധിച്ചതോടെ ലോകം വലിയൊരു ഭക്ഷ്യപ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. വരും ആഴ്ചകളില്‍ ഇതിന് പരിഹാരമായില്ലെങ്കില്‍ ഏകദേശം 4.5 കോടി ജനങ്ങള്‍ കൂടി പട്ടിണിയിലാകുന്ന വന്‍ മാനുഷിക ദുരന്തം ഉണ്ടായേക്കാമെന്ന് യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഫോര്‍ പ്രോജക്ട് സര്‍വീസസ് (ഡചഛജട) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ്ജ് മൊറേറ ഡ സില്‍വ മുന്നറിയിപ്പ് നല്‍കി.
മേഖലയിലെ അനിശ്ചിതത്വം ഇറാനിലെ സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. നാളെയെക്കുറിച്ച് വലിയ ആശങ്കയോടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നതെന്ന് തെഹ്റാന്‍ സ്വദേശിയായ മറിയം എന്ന ചിത്രകാരി വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. ഇതിനിടെ, യുഎസ്-ഇസ്രായേല്‍ സഖ്യത്തിന്റെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് സൈനികാഭ്യാസം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Related News