വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധത്തിന് ഇതുവരെ ഏകദേശം 29 ബില്യണ്‍ ഡോളര്‍ (ഏകദേശം 2.42 ലക്ഷം കോടി രൂപ) ചെലവായതായി പെന്റഗണ്‍ വെളിപ്പെടുത്തി. യുദ്ധച്ചെലവ് കുതിച്ചുയരുന്നതിനൊപ്പം അമേരിക്കയുടെ സൈനിക സജ്ജീകരണത്തിലുണ്ടായ കുറവും ചൂണ്ടിക്കാട്ടി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
2027 സാമ്പത്തിക വര്‍ഷത്തേക്കുള്ള 1.5 ട്രില്യണ്‍ ഡോളറിന്റെ ബജറ്റ് ആവശ്യവുമായി ബന്ധപ്പെട്ട് കാപ്പിറ്റോള്‍ ഹില്ലില്‍ നടന്ന ഹിയറിംഗിലാണ് പ്രതിരോധ വകുപ്പ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. രണ്ടാഴ്ച മുമ്പ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് നല്‍കിയ 25 ബില്യണ്‍ ഡോളര്‍ എന്ന എസ്റ്റിമേറ്റിനേക്കാള്‍ 4 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് നിലവിലുണ്ടായിരിക്കുന്നത്.
യുദ്ധോപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍, തകര്‍ന്നവയ്ക്ക് പകരമുള്ള പുതിയ സംവിധാനങ്ങള്‍, മറ്റ് പ്രവര്‍ത്തന ചെലവുകള്‍ എന്നിവ കണക്കിലെടുത്താണ് തുക പുതുക്കിയതെന്ന് പെന്റഗണ്‍ ഫിനാന്‍സ് ചീഫ് ജൂള്‍സ് ഹഴ്സ്റ്റ് മൂന്നാമന്‍ വ്യക്തമാക്കി. യുദ്ധത്തിന്റെ പൂര്‍ണ്ണമായ ചെലവ് സംബന്ധിച്ച കണക്കുകള്‍ എപ്പോള്‍ നല്‍കുമെന്ന് വ്യക്തമാക്കാത്ത ഹെഗ്സെത്ത്, ആവശ്യമായ തുകയ്ക്കായി പ്രത്യേകം അപേക്ഷ നല്‍കുമെന്ന് അറിയിച്ചു.
യുദ്ധത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും ചെലവിനെക്കുറിച്ചും സുതാര്യതയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം ഭരണകൂടത്തെ കടന്നാക്രമിച്ചു. 'യുദ്ധം കൊണ്ട് നമ്മള്‍ എന്ത് നേടി, എന്ത് വില നല്‍കി എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ട്,' - റോസ ഡെലാരോ (ഹൗസ് അപ്രോപ്രിയേഷന്‍ കമ്മിറ്റി അംഗം) പറഞ്ഞു. ഭരണകൂടത്തിന്റെ ദീര്‍ഘകാല തന്ത്രങ്ങളെക്കുറിച്ച് വ്യക്തതയില്ലാതെ കൂടുതല്‍ ഫണ്ട് അനുവദിക്കില്ലെന്ന് ഡെമോക്രാറ്റ് പ്രതിനിധി ബെറ്റി മക്കല്ലം വ്യക്തമാക്കി.
മിഡില്‍ ഈസ്റ്റിലെ മാസങ്ങള്‍ നീണ്ട മിസൈല്‍, വ്യോമ പ്രതിരോധ നീക്കങ്ങള്‍ അമേരിക്കയുടെ ആയുധശേഖരത്തെ ബാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ടോമാഹോക്ക് മിസൈലുകള്‍, പേട്രിയറ്റ് ഇന്റര്‍സെപ്റ്ററുകള്‍ തുടങ്ങിയവയുടെ കുറവ് ചൈനയുമായുള്ള ഭാവിയിലെ വെല്ലുവിളികളെ നേരിടുന്നതിന് തടസ്സമാകുമെന്ന് സെനറ്റര്‍ മാര്‍ക്ക് കെല്ലി മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ആയുധശേഖരം കുറവാണെന്ന വാദം ഹെഗ്സെത്ത് തള്ളി.
ഫെബ്രുവരി 28-ന് ഇറാനെതിരെ യുഎസും ഇസ്രായേലും ആരംഭിച്ച ആക്രമണങ്ങള്‍ അവസാനിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചിരുന്നെങ്കിലും, നിലവിലെ വെടിനിര്‍ത്തല്‍ കരാര്‍ പ്രതിസന്ധിയിലാണ്. ടെഹ്റാന്റെ സമാധാന നിര്‍ദ്ദേശം ട്രംപ് തള്ളിയതോടെ മേഖലയില്‍ വീണ്ടും സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നു. കോണ്‍ഗ്രസിന്റെ കൃത്യമായ അനുമതിയില്ലാതെയാണ് ട്രംപ് യുദ്ധം നയിക്കുന്നതെന്ന് ഡെമോക്രാറ്റുകള്‍ക്കൊപ്പം ചില റിപ്പബ്ലിക്കന്‍ അംഗങ്ങളും ആരോപിക്കുന്നുണ്ട്.
Related News