ഒബ്ബുവര്‍ഗന്‍ (സ്വിറ്റ്സര്‍ലന്‍ഡ്): ഇറാനുമായുള്ള യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന ഉന്നതതല ചര്‍ച്ചകള്‍ ഇന്നു രാവിലെ അവസാനിച്ചു. ലെബനനിലെ സംഘര്‍ഷങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഒരു 'ഡീ-കോണ്‍ഫ്‌ലിക്ഷന്‍ സെല്‍' രൂപീകരിക്കാന്‍ ഇറാനും അമേരിക്കയും തമ്മില്‍ ധാരണയായി. ആഴ്ചയുടെ ബാക്കി ദിവസങ്ങളില്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ തുടരും.
ലെബനന്‍ സര്‍ക്കാരും ഈ സെല്ലിന്റെ ഭാഗമാകുമെന്ന് മധ്യസ്ഥരായ പാകിസ്താനും ഖത്തറും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ലെബനനിലെ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നത് ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. എന്നാല്‍, ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കാന്‍ ഇത് മതിയാകുമോ എന്നതില്‍ വ്യക്തതയില്ല. ഇസ്രായേല്‍ ഇപ്പോഴും ലെബനനില്‍ നിലയുറപ്പിച്ചിരിക്കുകയാണ്, വടക്കന്‍ ഇസ്രായേലിന് നേരെ ആക്രമണം നടത്തുന്ന തീവ്രവാദികളെ നേരിടാന്‍ തങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം വേണമെന്ന നിലപാടിലാണ് അവര്‍.
ഈ വിഷയത്തില്‍ യുഎസ് ഉടന്‍ പ്രതികരിച്ചില്ലെങ്കിലും, മധ്യസ്ഥരുടെ പ്രവര്‍ത്തനങ്ങളെ ഇറാന്‍ അഭിനന്ദിച്ചു. 60 ദിവസം നീളുന്ന നയതന്ത്ര ചര്‍ച്ചകളുടെ തുടക്കമാണ് ഈ കൂടിക്കാഴ്ചകള്‍.
വാക്‌പോരും പിരിമുറുക്കവും
ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച ഞായറാഴ്ച തന്നെ അന്തരീക്ഷം വഷളായിരുന്നു. ഇറാനു നേരെ ആക്രമണം നടത്തുമെന്നും, പ്രസിഡന്റ് സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത് ടെഹ്റാനെ ചൊടിപ്പിച്ചു. 'ലെബനനിലെ തങ്ങളുടെ ശമ്പളം പറ്റുന്ന പ്രോക്‌സികളെക്കൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് ഇറാന്‍ ഉടന്‍ നിര്‍ത്തണം. ഇല്ലെങ്കില്‍ കഴിഞ്ഞ ആഴ്ച ചെയ്തതിനേക്കാള്‍ ശക്തമായി ഞങ്ങള്‍ ഇറാനെ ആക്രമിക്കും,' ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എന്നാല്‍, ഇത്തരം പ്രസ്താവനകളില്‍ ശ്രദ്ധ പുലര്‍ത്തുന്നതാണ് അവര്‍ക്ക് നല്ലതെന്ന് ഇറാനിയന്‍ ചീഫ് നെഗോഷ്യേറ്റര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് തിരിച്ചടിച്ചു.
ഹോര്‍മുസ് കടലിടുക്കും ആണവ വിഷയവും
ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാന്‍ അവകാശപ്പെട്ടെങ്കിലും, ഗതാഗതം തുടരുന്നുണ്ടെന്നാണ് യുഎസ് നിലപാട്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാനെ ചര്‍ച്ചകളിലേക്ക് വലിച്ചിഴയ്ക്കാനാണ് യുഎസ് ശ്രമിക്കുന്നത്. ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നു എന്ന ആരോപണം ടെഹ്റാന്‍ നിഷേധിക്കുന്നു. ഹോര്‍മുസ് കടലിടുക്ക് തുറന്നു പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുനല്‍കണമെന്നും യുഎസ് ആവശ്യപ്പെടുന്നു.
ലെബനനിലെ വെടിനിര്‍ത്തല്‍
ശനിയാഴ്ച പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ലെബനനില്‍ തുടരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ നീക്കം ചെയ്യുന്നതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. എങ്കിലും ഇസ്രായേലോ ഹിസ്ബുള്ളയോ ഈ കരാറില്‍ ഒപ്പുവെച്ചിട്ടില്ല. ഭീഷണി ഒഴിയുന്നത് വരെ തെക്കന്‍ ലെബനനില്‍ നിന്ന് പിന്മാറില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.
ആണവ കരാറും എണ്ണ വിപണിയും
ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ട്രംപും ഒപ്പുവെച്ച കരാര്‍ പ്രകാരം, ഇറാനിലെ മരവിപ്പിച്ച കോടിക്കണക്കിന് ഡോളറിന്റെ ആസ്തികള്‍ ഉപയോഗിക്കാനും എണ്ണ വില്‍ക്കാനും ഇറാനു സാധിക്കും. പകരമായി, ഇറാന്‍ തങ്ങളുടെ യുറേനിയം സമ്പുഷ്ടീകരണ ശേഖരം കുറയ്ക്കണം. എന്നാല്‍ യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള തങ്ങളുടെ അവകാശത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പെസെഷ്‌കിയാന്‍ ഞായറാഴ്ച ആവര്‍ത്തിച്ചു.
അമേരിക്കയില്‍ ട്രംപിന്റെയും വാന്‍സിന്റെയും ഈ തീരുമാനത്തിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഒബാമ ഭരണകൂടം ഒപ്പിട്ട പഴയ ആണവ കരാറിന് സമാനമാണിതെന്നും ഇത് പ്രയോജനകരമല്ലെന്നുമാണ് വിമര്‍ശകരുടെ വാദം. കരാറിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്ക് വഴി വരുന്ന വാണിജ്യ കപ്പലുകള്‍ക്ക് 60 ദിവസത്തേക്ക് ഫീസൊന്നും ഈടാക്കില്ല. എന്തായാലും, ഈ കരാര്‍ പ്രഖ്യാപിച്ചതോടെ ആഗോള വിപണിയില്‍ എണ്ണവിലയില്‍ ഏകദേശം 8 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്.
ഫോട്ടോ: സ്വിറ്റ്സര്‍ലന്‍ഡിലെ ബര്‍ഗന്‍സ്റ്റോക്ക് റിസോര്‍ട്ടില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍-താനിക്കും ഒപ്പം അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്. 2. ഇറാന്‍ ചീഫ് നെഗോഷ്യേറ്റര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ്.
Related News