ടെഹ്‌റാന്‍: ഇറാനിലെ ബുഷെഹ്ര്, കൊനാരക്, ചോഗാദക് തുടങ്ങിയ തെക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ സ്ഫോടനങ്ങള്‍ ഉണ്ടായതായി മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ പ്രധാന ആണവ നിലയം സ്ഥിതി ചെയ്യുന്ന മേഖലയാണ് ബുഷെഹ്ര്. ബുഷെഹ്ര് നഗരത്തിന് പുറത്തുള്ള ഒരു സൈറ്റില്‍ യുഎസ്-ഇസ്രായേല്‍ മിസൈല്‍ പതിച്ചതായി പ്രാദേശിക ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. കൊനാരകിലെ ഇറാനിയന്‍ നാവികസേനാ കേന്ദ്രത്തിന് നേരെയും ആക്രമണമുണ്ടായി. അതേസമയം, ബുഷെഹ്ര് മേഖലയില്‍ കേട്ട സ്ഫോടന ശബ്ദം വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പ്രതികരിച്ചതുമൂലമാണെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. എന്നാല്‍ ഇറാനില്‍ തങ്ങള്‍ ആക്രമണം നടത്തിയിട്ടില്ലെന്നാണ് യുഎസ് സൈനിക വൃത്തങ്ങള്‍ അല്‍ അറേബ്യയോട് പ്രതികരിച്ചത്.
ഇറാന്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ മൂന്നാഴ്ച മാത്രം പിന്നിട്ട വെടിനിര്‍ത്തല്‍ കരാറിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഫെബ്രുവരി 28-ന് യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ മൃതദേഹം മഷാദിലെ പുണ്യകേന്ദ്രത്തില്‍ സംസ്‌കരിച്ച ദിവസമാണ് പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഖാനഇയുടെ വധം ഇരുരാജ്യങ്ങളും തമ്മില്‍ മാസങ്ങളായി തുടരുന്ന വലിയ സംഘര്‍ഷത്തിന് കാരണമായിരുന്നു.
ഖത്തറിലെയും സൗദിയിലെയും കപ്പലുകള്‍ക്ക് നേരെ ഈ ആഴ്ചുണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ജൂലൈ എട്ട്, ഒമ്പത് തീയതികളിലായി യുഎസ് നടത്തിയ ആക്രമണങ്ങളില്‍ അഞ്ച് പ്രവിശ്യകളിലായി 14 പേര്‍ കൊല്ലപ്പെടുകയും 78 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. റഷ്യയിലേക്കും ചൈനയിലേക്കുമുള്ള വ്യാപാര റൂട്ടായ റെയില്‍വേ പാലത്തിന് നേരെയും യുഎസ് ആക്രമണമുണ്ടായതായി ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കുവൈറ്റിലെ യുഎസ് പാട്രിയറ്റ് സംവിധാനങ്ങള്‍ക്കും ഖത്തറിലെ മുന്നറിയിപ്പ് കേന്ദ്രത്തിനും ബഹ്‌റൈനിലെ ഇന്ധന സംഭരണ കേന്ദ്രത്തിനും നേരെ ആക്രമണം നടത്തിയതായി ഇറാന്‍ സൈന്യം വ്യക്തമാക്കി. കുവൈറ്റ് വ്യോമാതിര്‍ത്തിയില്‍ ക്രൂസ് മിസൈലുകളും ഡ്രോണുകളും തടഞ്ഞതായും വീണുകിട്ടിയ അവശിഷ്ടങ്ങള്‍ കാരണം ഒരാള്‍ക്ക് പരിക്കേറ്റതായും കുവൈറ്റ് അറിയിച്ചു. ഇറാനില്‍ നിന്ന് തൊടുത്ത മിസൈലുകള്‍ ജോര്‍ദാന്‍ വ്യോമാതിര്‍ത്തിയില്‍ വെച്ച് തടഞ്ഞിട്ടു.
മേഖലയില്‍ സൈനിക സംഘര്‍ഷം ഒഴിവാക്കണമെന്ന് തുര്‍ക്കിയുടെയും ഒമാന്റെയും വിദേശകാര്യ മന്ത്രിമാര്‍ ഇറാനിയന്‍ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടു.
Related News