ഈദുല്‍ ഫിത്‌റിന് (ചെറിയപെരുന്നാള്‍ എന്നാണ് ഞങ്ങളുടെ നാട്ടില്‍ പറയാറ്) മാസപ്പിറവി കാലേക്കൂട്ടി കാണാത്തതിനാല്‍ നോമ്പ് 29ന് തന്നെ എല്ലാവരും ശവ്വാല്‍ മാസപ്പിറവി കാണാന്‍ വേണ്ടി കാത്തിരിക്കും. ശവ്വാല്‍ മാസപ്പിറവി കാണുന്നതോടുകൂടി തന്നെ ഫിത്‌റിന്റെ അരികൊടുക്കുന്ന തിരക്കിലാണ് എല്ലാ വീട്ടമ്മമാരും ഉണ്ടാവുക. പെരുന്നാള്‍ നിസ്‌കാരത്തിനു മുമ്പ് തന്നെ ഫിത്ര്‍ സകാത്ത് കൊടുത്ത് വീട്ടല്‍ വലിയ സുന്നത്താണ്, ഇല്ലാത്തവരും ഉള്ളവരും ഈ കടമ നിറവേറ്റുന്ന തിരക്കിലായിരിക്കും.
ആദ്യകാലങ്ങളില്‍ പാവപ്പെട്ടവര്‍ ശവ്വാല്‍ മാസപ്പിറവി കണ്ടാല്‍ ഫിത്‌റിന്റെ അരിക്കായി വീട് വിടാന്തരം, പോകുന്ന ഒരു സമ്പ്രദായം ദാരിദ്ര കാലത്തുണ്ടായിരുന്നു. ഇന്ന് അത് വെറും ഒരു ഓര്‍മ്മയാവുകയാണ്. കഷ്ടത അനുഭവിക്കുന്ന വീടുകള്‍ അന്വേഷിച്ച് ഫിത്ര്‍് സക്കാത്ത് കൊണ്ടു കൊടുക്കുന്ന നല്ല സല്‍കര്‍മ്മങ്ങള്‍ക്ക് മുന്നോട്ടുവന്നതില്‍ അഭിമാനിക്കാം. വാപ്പ കൂപ്പില്‍ (പണ്ടുള്ളവര്‍ നാടുവിട്ട് ജോലിസ്ഥലത്ത് പോകുന്ന സ്ഥലപ്പേരാണ് കൂപ്പ), അത് ചിലപ്പോള്‍ വയനാടോ,, കുടകിലോ ആവാം.. കുട്ടികള്‍ക്ക് ഉടുപ്പും, നല്ല ശര്‍ക്കരയും, കുഞ്ഞേലരിയുമായി (ബിരിയാണി അരിക്ക് അങ്ങനെയാണ് പറയാറ്) പെരുന്നാളിന് രണ്ട് ദിവസം മുമ്പേ വരുമായിരുന്നു.
ഈദുല്‍ ഫിത്‌റിന്റെ നിസ്‌കാരത്തിന് മുമ്പേ വല്ലതും കഴിച്ചു പോക്ക് സുന്നത്താണെന്ന് ഉള്ളതുകൊണ്ട് രാത്രിയില്‍ തന്നെ ഉമ്മ ഉണ്ടാക്കിവെക്കുന്ന ചക്കര ചോറ് കഴിച്ചിട്ടാണ് പള്ളിയില്‍ പോകാറ്. പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞാല്‍ വീണ്ടും ഭക്ഷണം. ഇല്ലായ്മയും വല്ലായ്മയും ഉണ്ടെങ്കിലും, നൈപ്പത്തിലും, കോഴിയിറച്ചി അന്ന് സുലഭം അല്ലാത്തത് കാരണം ബീഫ് വരട്ടിയതും, നെയ്‌ച്ചോറും ആണ് പെരുന്നാളിന്റെ കോള്. ബിരിയാണി ഉണ്ടാക്കുന്നവര്‍ അന്ന് വളരെ വിരളമാണ്. കാലവും കോലവും മാറിയപ്പോള്‍ ഇന്ന് ഉണ്ടാക്കുന്ന വിഭവങ്ങളുടെ എണ്ണം തന്നെ തിട്ടപ്പെടുത്താന്‍ സാധ്യമല്ലാത്ത അവസ്ഥയാണ്.
വിരുന്നുകാരും കുടുംബക്കാരും ഒത്തൊരുമിച്ചുള്ള പെരുന്നാള്‍ ആഘോഷം, എല്ലാവര്‍ക്കും വലിയ സന്തോഷമാണ്. കൂട്ടുകുടുംബങ്ങളെ സന്ദര്‍ശിക്കലും, മരണപ്പെട്ടവരുടെ ഖബറിടങ്ങള്‍ സന്ദര്‍ശനവും അന്നും ഇന്നും കാലഹരണപ്പെട്ടിട്ടില്ല. കുടുംബത്തോടൊപ്പം വീടുകളില്‍ വരുന്ന ചെറിയ കുട്ടികള്‍ക്ക് മിഠായി വിതരണവും, ചില്ലറ പൈസ കൈ മടക്കായി കൊടുക്കുന്ന മാമൂലുകളും ഞങ്ങളുടെ നാട്ടില്‍ ഉണ്ട്. നാട്ടിലുള്ള പഴമക്കാരായ പുതിയാപ്പളമാരും, പുതുമക്കാരായ പുതിയാപ്പിളമാരും, ദൂരം എത്രയാണെങ്കിലും പെരുന്നാള്‍ ദിവസം ഒത്തുകൂടുന്ന ഒരു ചടങ്ങ് കൂടി പണ്ടുകാലത്ത് ഉണ്ടായിരുന്നു.
മസിനഗുഡി വഴി ഊട്ടി യാത്രക്കും, വയനാട്ടിലേക്കുള്ള ഉല്ലാസയാത്രക്കും പകരം കണ്ണൂരിലേക്ക് ബസ്സിന് പോവുക എന്ന വിനോദയാത്രയാണ് അന്നത്തെ പെരുന്നാളിന്റെ വലിയ മഹിമയുള്ള വിനോദയാത്ര. വിനോദയാത്രയുടെ രഹസ്യം പെരുന്നാളിനായി പ്രത്യേകം റിലീസാവുന്ന ഒരു മലയാള സിനിമ കാണുക എന്നതാണ്. ദാരിദ്രം നിറഞ്ഞ പെരുന്നാളും ദാരിദ്രം ഇല്ലാത്ത പെരുന്നാളുമായി താരതമ്യം ചെയ്യുമ്പോള്‍ ദാരിദ്ര്യം നിറഞ്ഞ പെരുന്നാള്‍ ആണ് നല്ലതെന്ന് ഇപ്പോള്‍ നമ്മള്‍ ഓര്‍ക്കാറില്ല.
ആര്‍ജിക്കലും ഭോഗിക്കലും മനുഷ്യന്റെ ജന്മപ്രകൃതമാണ്. വര്‍ജിക്കലും ത്യജിക്കലും അതിനെതിരെയുള്ള പോരാട്ടങ്ങളാണ്. ആര്‍ജിക്കാനുള്ള ശേഷിയല്ല, വര്‍ജിക്കാനുള്ള സന്നദ്ധയാണ് മനുഷ്യനെ മൃഗതലത്തില്‍ നിന്ന് യഥാര്‍ത്ഥ മനുഷ്യ തലത്തിലേക്ക് ഉയര്‍ത്തുന്നത്. ഈ രണ്ടു മൂല്യങ്ങളെയും ഇനിയുള്ള ജീവിതത്തില്‍ നിലനിര്‍ത്താന്‍ ആവട്ടെ ഈ പരിശുദ്ധ റമദാന്‍ മാസത്തോടുകൂടി, നമ്മുടെ നാട് വലിയ ഒരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് നീങ്ങി കൊണ്ടിരിക്കുന്നത്. ഈ പ്രതിസന്ധിയെ തരണം ചെയ്ത് കിട്ടുവാന്‍ വേണ്ടി നമ്മള്‍ എല്ലാവര്‍ക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.
-കാസിം പേരട്ട, ജിദ്ദ
Related News