കൊച്ചി: സമകാലിക സമൂഹത്തിൽ വാർത്തകളും അതിന്റെ വിതരണവും വ്യക്തികേന്ദ്രീകൃതമായ അൽഗോരിതങ്ങൾക്കും എക്കോ ചേമ്പറുകൾക്കും അനുസരിച്ചാണ് കൈകാര്യം ചെയ്യപ്പെടുന്നതെന്ന് ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്. ഓരോ വ്യക്തിയും അവർക്ക് താല്പര്യമുള്ള വാർത്തകളുടെ ലോകത്ത് മാത്രം കഴിയേണ്ടി വരുന്ന അവസ്ഥയാണ് ഇന്നുള്ളത്. കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ 2024-25 ബാച്ചിന്റെ ബിരുദ സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ 'സമകാലീന മാധ്യമങ്ങളും നവോത്ഥാന മൂല്യങ്ങളും' എന്ന വിഷയത്തിൽ എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തി. ആധുനികതയുടെ വലിയ മൂല്യങ്ങളെയാണ് ഒരു കാലത്ത് കേരളത്തിലെ പത്രങ്ങൾ കൈക്കൊണ്ടതെന്നും, കേരളീയരുടെ സാമൂഹ്യബോധത്തെ ആധുനികവത്കരിക്കുന്നതിൽ മാധ്യമ മണ്ഡലത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ചടങ്ങിൽ വെച്ച് അക്കാദമിയുടെ 2024-25 ബാച്ചിലെ റാങ്ക് ജേതാക്കൾ, ബെസ്റ്റ് ഓൾ റൗണ്ടർ വിദ്യാർത്ഥികൾ, എഫക്റ്റീവ് റൈറ്റിങ് ജേതാക്കൾ എന്നിവർക്കുള്ള ക്യാഷ് പ്രൈസും മറ്റ് വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഡോ. സജി ഗോപിനാഥ് നിർവഹിച്ചു. മീഡിയ അക്കാദമി ഡയറക്ടർ സി.എൽ. തോമസ്, അക്കാദമി സെക്രട്ടറി അരുൺ എസ്., അധ്യാപിക വിനീത വി.ജെ. തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു
Related News