വാഷിംഗ്ടണ്‍: മിഡില്‍ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാന്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ 'തികച്ചും അസ്വീകാര്യം' എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ സമാധാന ശ്രമങ്ങള്‍ ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. മേഖലയില്‍ വീണ്ടും യുദ്ധം ശക്തമാകാനുള്ള സാധ്യതയാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
അമേരിക്ക സമര്‍പ്പിച്ച സമാധാന നിര്‍ദ്ദേശങ്ങളോട് ഞായറാഴ്ചയാണ് ഇറാന്‍ പ്രതികരിച്ചത്. എന്നാല്‍, പുതിയ യുഎസ് ആക്രമണങ്ങള്‍ ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഹോര്‍മുസ് കടലിടുക്കില്‍ വിദേശ കപ്പലുകളെ അനുവദിക്കില്ലെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാന്റെ മറുപടി താന്‍ വായിച്ചെന്നും അത് അംഗീകരിക്കാനാവില്ലെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴി വ്യക്തമാക്കി. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം നീക്കം ചെയ്യുന്നതുവരെയും അവരുടെ ആണവ നിലയങ്ങള്‍ തകര്‍ക്കുന്നതുവരെയും യുദ്ധം അവസാനിക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ആവര്‍ത്തിച്ചു.
പാകിസ്ഥാന്‍ മുഖേന കൈമാറിയ മറുപടിയില്‍, യുദ്ധം എല്ലാ മുന്നണികളിലും അവസാനിപ്പിക്കണമെന്നാണ് ഇറാന്‍ ആവശ്യപ്പെടുന്നത്. പ്രത്യേകിച്ച് ലബനനിലെ സംഘര്‍ഷം അവസാനിപ്പിക്കാനും കപ്പല്‍ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാനും ഇറാന്‍ ആവശ്യപ്പെടുന്നു. തങ്ങളുടെ പക്കലുള്ള യുറേനിയം മൂന്നാം രാജ്യത്തേക്ക് മാറ്റാമെന്നും എന്നാല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ അത് തിരികെ നല്‍കണമെന്നുമുള്ള ഉറപ്പ് ഇറാന്‍ തേടിയതായി 'വാള്‍സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി തര്‍ക്കം രൂക്ഷമാണ്. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ പാതയില്‍ ഇറാന്റെ ഇടപെടല്‍ അനുവദിക്കില്ലെന്ന് യുഎസ് വ്യക്തമാക്കി. ബ്രിട്ടനും ഫ്രാന്‍സും അന്താരാഷ്ട്ര സഖ്യം രൂപീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, തങ്ങളുടെ അനുവാദമില്ലാതെ ഒരു വിദേശ കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും ഞായറാഴ്ച യുഎഇ, കുവൈറ്റ് എന്നിവിടങ്ങളില്‍ ഡ്രോണ്‍ ആക്രമണശ്രമങ്ങള്‍ ഉണ്ടായി. ഖത്തര്‍ തീരത്ത് ഒരു കപ്പലിന് നേരെയും ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 'ഇന്നത്തോടെ ഞങ്ങളുടെ സംയമനം അവസാനിച്ചു' എന്ന് ഇറാന്‍ പാര്‍ലമെന്റ് വക്താവ് ഇബ്രാഹിം റെസായി പ്രസ്താവിച്ചു. ഇറാന്‍ പരമോന്നത നേതാവ് മുജ്താബ ഖാംനഇ സൈനിക മേധാവികള്‍ക്ക് ശത്രുവിനെ നേരിടാന്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Related News