ജിദ്ദ: സൗദി അറേബ്യയിൽ ഇംഗ്ലീഷ് പത്രപ്രവർത്തനത്തിന് അടിത്തറ പാകിയ ഹാഫിസ് സഹോദരന്മാരിലെ പ്രമുഖനും 'അറബ് ന്യൂസ്' സ്ഥാപക പത്രാധിപരുമായ മുഹമ്മദലി ഹാഫിസ് (92) ജിദ്ദയിൽ അന്തരിച്ചു. ഖബറടക്കം ചൊവ്വാഴ്ച രാവിലെ മദീനയിൽ നടക്കും.
പ്രമുഖ മാധ്യമശൃംഖലയായ സൗദി റിസർച്ച് ആൻഡ് പബ്ലിഷിങ് കമ്പനിയുടെ (SRPC) സ്ഥാപകനാണ്. മിഡിൽ ഈസ്റ്റിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ അറബ് ന്യൂസ്, മലയാളം ന്യൂസ്, ഉറുദു ന്യൂസ് എന്നിവയുൾപ്പെടെ 17-ഓളം ജനപ്രിയ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കിയത് ഹാഫിസ് കുടുംബമാണ്.
മദീന സ്വദേശികളായ ഹാഫിസ് സഹോദരങ്ങൾ പിതാവ് അബ്ദുൽഖാദർ ഹാഫിസിന്റെ സഹായത്തോടെ 'അൽ മദീന' എന്ന അറബി പത്രത്തിലൂടെയാണ് മാധ്യമരംഗത്തേക്ക് കടന്നുവന്നത്. മാധ്യമപ്രവർത്തനത്തിന് പുറമെ, മദീന ട്രാൻസ്‌പോർട്ട് കമ്പനി ഉൾപ്പെടെ നിരവധി പ്രമുഖ വ്യവസായ സ്ഥാപനങ്ങളും ഇവർ നടത്തിയിരുന്നു. മലയാളികൾ അടക്കമുള്ള നൂറുകണക്കിന് ഇന്ത്യക്കാർക്ക് തൊഴിൽ നൽകിയ മുഹമ്മദലി ഹാഫിസ്, മികച്ചൊരു ജീവകാരുണ്യ പ്രവർത്തകൻ കൂടിയായിരുന്നു.
വി.പി. മുഹമ്മദലി അനുശോചിച്ചു
മുഹമ്മദലി ഹാഫിസിന്റെ നിര്യാണത്തിൽ പ്രമുഖ മലയാളി വ്യവസായിയും ജിദ്ദ നാഷണൽ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടറുമായ വി.പി. മുഹമ്മദലി അനുശോചിച്ചു. തന്റെ പ്രവാസജീവിതത്തിന്റെ ആദ്യകാലങ്ങളിൽ ഹാഫിസ് സഹോദരങ്ങൾ നൽകിയ വ്യക്തിപരമായ പിന്തുണയും സഹായങ്ങളും മറക്കാനാവാത്തതാണെന്ന് അദ്ദേഹം അനുസ്മരിച്ചു. തന്റെ ജന്മനാട്ടിൽ 'ഹാഫിസ് മസ്ജിദ്' എന്ന പേരിൽ ഒരു പള്ളി സ്ഥാപിക്കുന്നതിനായി ഈ കുടുംബം നൽകിയ വലിയ സഹായം ഈ വേളയിൽ വേദനയോടെ ഓർക്കുന്നുവെന്നും വി.പി. മുഹമ്മദലി പറഞ്ഞു.
Related News