ദമ്മാം: ദമ്മാം ദല്ലാമേഖലയിലെ സാമൂഹ്യപ്രവർത്തകനും, നവയുഗം സാംസ്ക്കാരികവേദി കോതരിയ യുണിറ്റ് മുൻ സെക്രട്ടറിയുമായ റഷീദ് പെരുമ്പാവൂരിന്റെ (48 വയസ്സ്) അപ്രതീക്ഷിത മരണം ദമ്മാമിലെ മലയാളി പ്രവാസിസമൂഹത്തെ ദുഃഖത്തിലാഴ്ത്തി.
ഇന്നലെ രാത്രി ഒന്നര മണിയോടെ എന്തോ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് സുഹൃത്തുക്കൾ റഷീദിനെ ആദ്യം ദാർഅൽസിഹ ആശുപതിയിലും, പിന്നീട് സൗദി ജർമ്മൻ ആശുപത്രിയിലും എത്തിയ്ക്കുകയായിരുന്നു. അവിടെ അഡ്മിറ്റ് ചെയ്‌തെങ്കിലും, രാവിലെയോടെ ഹൃദയാഘാതം മൂലം അദ്ദേഹം മരണമടയുകയായിരുന്നു.
എറണാകുളം ജില്ലയിലെ പെരുമ്പാവൂർ വെറ്റിലപ്പാറ പിണ്ടിമനയിൽ മൈലങ്കൽ വീട്ടിൽ അബ്ദുൾ അസീസിന്റെയും, നാച്ചി അസീസിന്റെയും മകനായ റഷീദ്, കഴിഞ്ഞ ഇരുപത്തിരണ്ടു വർഷത്തോളമായി പ്രവാസിയാണ്. ദമ്മാം കൊദറിയയിൽ സ്റ്റീൽ ബിസിനെസ്സ് നടത്തുന്ന സ്ഥാപനത്തിലാണ് സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നത്.
നവയുഗം സാംസ്ക്കാരികവേദിയുടെ ആദ്യകാലങ്ങൾ മുതൽ ദമ്മാം കൊദറിയ യൂണിറ്റിന്റെ പ്രവർത്തനങ്ങളുമായി സജീവമായി നിലയുറപ്പിച്ച റഷീദ് ഒരു മികച്ച സംഘടകനായി ശ്രദ്ധേയനായിരുന്നു. സനു മഠത്തിൽ സ്മാരക ക്രിക്കറ്റ് ടൂർണ്ണമെൻ്റ് അടക്കമുള്ള പല നവയുഗം പരിപാടികൾ സംഘടിപ്പിയ്ക്കുന്നതിൽ മുൻനിരയിൽ റഷീദ് ഉണ്ടായിരുന്നു. നിലവിൽ നവയുഗം ദല്ലാ മേഖല കമ്മിറ്റി അംഗമായിരുന്നു.
സജിത ആണ് റഷീദിന്റെ ഭാര്യ.
നഴ്‌സിംഗ് വിദ്യാർത്ഥി റസ്‌വിൻ, പ്ലസ് ടൂ വിദ്യാർത്ഥിനി ഫിദ ഫാത്തിമ, എൽ.കെ.ജി വിദ്യാർത്ഥി റയാൻ എന്നിവരാണ് മക്കൾ.
നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകത്തിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേയ്ക്ക് എത്തിയ്ക്കാനുള്ള നിയമനടപടികൾ നടന്നു വരുന്നു. റഷീദിന്റെ സ്പോൺസറും, ഒരു സഹോദരനും പിന്തുണയുമായി കൂടെയുണ്ട്.
ഊർജ്ജസ്വലനായ ഒരു സാമൂഹ്യപ്രവർത്തകനെയാണ് റഷീദിന്റെ മരണത്തോടെ നഷ്ടമായത് എന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനസന്ദേശത്തിൽ പറഞ്ഞു. റഷീദിന്റെ മരണത്തിൽ കുടുംബത്തിന്റെയും, സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി അറിയിച്ചു.
Related News