ജിദ്ദ: കഴിഞ്ഞ കാല്‍നൂറ്റാണ്ടിലധികമായി കേരളത്തിലെ പൊതുവിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മേഖലകളില്‍ തെക്ക്-വടക്ക് പ്രദേശങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന കടുത്ത അസന്തുലിതാവസ്ഥയ്ക്ക് അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്ന് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ ജനറല്‍ ബോഡി പാസാക്കിയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മലബാര്‍ മേഖലയില്‍ നിന്ന് ഈ വിദ്യാഭ്യാസ വിവേചനത്തിനെതിരെ വര്‍ഷങ്ങളായി ശക്തമായ പ്രതിഷേധങ്ങളും മുറവിളികളും ഉയര്‍ന്നു വന്നിട്ടുള്ളതാണ്. എന്നാല്‍, മുന്‍കാലങ്ങളില്‍ ഇതിന് വേണ്ടത്ര പരിഗണനയോ ശാശ്വത പരിഹാരമോ ഉണ്ടായിട്ടില്ല. തെക്കന്‍ ജില്ലകളില്‍ ഒരു ക്ലാസ് റൂമില്‍ ശരാശരി 40 കുട്ടികള്‍ പഠിക്കുമ്പോള്‍, മലബാര്‍ മേഖലയില്‍ അത് 60 കുട്ടികള്‍ വരെയായി ഉയര്‍ന്നിരിക്കുകയാണ്. ഒരു ക്ലാസില്‍ ഉള്‍ക്കൊള്ളിക്കാവുന്നതിലും ഇരട്ടി കുട്ടികളെ ഇരുത്തി പഠിപ്പിക്കേണ്ടി വരുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെപ്പോലും സാരമായി ബാധിക്കുന്നു. ഈ കടുത്ത അവഗണനയ്‌ക്കെതിരെ മലബാര്‍ മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ വലിയ തോതിലുള്ള ജനകീയ പ്രതിഷേധം നിലനിന്നിരുന്നു.
മലബാറിലെ പ്ലസ് ടു/കോളേജ് സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അടിയന്തരവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് മലബാറിലെ വിദ്യാര്‍ത്ഥി സമൂഹവും ജനങ്ങളും പ്രതീക്ഷിക്കുന്നത്. ഈ പ്രതീക്ഷയെ സര്‍ക്കാര്‍ ഹനിക്കില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നതായും ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രമേയത്തിലൂടെ വ്യക്തമാക്കി.
താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ച് പ്രശ്‌നം ഒതുക്കിതീര്‍ക്കുന്ന രീതിക്ക് പകരം സ്ഥിരമായ പുതിയ ബാച്ചുകളും കോളേജുകളും അനുവദിച്ചും, തെക്കന്‍ ജില്ലകളില്‍ കുട്ടികളില്ലാതെ കിടക്കുന്ന ബാച്ചുകള്‍ മലബാര്‍ മേഖലയിലേക്ക് ശാസ്ത്രീയമായി പുനഃക്രമീകരിച്ചും ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഹംസ നിലമ്പൂര്‍ അധ്യക്ഷത വഹിച്ച ജനറല്‍ ബോഡി യോഗത്തില്‍ മീഡിയ കണ്‍വീനര്‍ പ്രിന്‍സാദ് പാറായി പ്രമേയം അവതരിപ്പിച്ചു. ജരീര്‍ വേങ്ങര, അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍, സലാഹ് കാരാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു, അന്‍വര്‍ കടലുണ്ടി സ്വാഗതവും കെ സി മന്‍സൂര്‍ സമാപന ഭാഷണവും നിര്‍വഹിച്ചു.
ഫോട്ടോ അടിക്കുറിപ്പ് : ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് ഹംസ നിലമ്പൂര്‍ സംസാരിക്കുന്നു.
Related News