കായംകുളം: നാടകാചാര്യന്‍ തോപ്പില്‍ ഭാസിയുടെ മകനും 'പെരുന്തച്ചന്‍' എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാള സിനിമയില്‍ ചിരപ്രതിഷ്ഠ നേടിയ ചലച്ചിത്രകാരനുമായ തോപ്പില്‍ അജയനെക്കുറിച്ച് ജീവിതസഖി ഡോ. സുഷമ അജയന്‍ എഴുതിയ കവിതാ സമാഹാരം 'അജയനോര്‍മ്മ' പ്രകാശനം ചെയ്തു.
വള്ളികുന്നം കാമ്പിശ്ശേരി കൊച്ചിക്ക ചാന്ദാർ സ്മാരകത്തിൽ നടന്ന ചടങ്ങ് മാവേലിക്കര നിയമസഭാംഗം എം.എസ്. അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കവിയും പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ. ഇ.പി. യശോധരന്‍, എഴുത്തുകാരി ഡി. ഗീതാദേവിക്ക് പുസ്തകം നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. പ്രശസ്ത കഥാകൃത്ത് ഇലിപ്പക്കുളം രവീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
തീവ്രമായ അനുഭവങ്ങളും ഓര്‍മകളും നിറയുന്ന അപൂര്‍വമായൊരു പ്രണയജീവിതത്തിന്റെ കാവ്യാവിഷ്‌കാരമാണ് ഈ പുസ്തകമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രശസ്ത കവി ഡോ. ചേരാവള്ളി ശശി പറഞ്ഞു.
എഴുത്തുകാരനും സംസ്ഥാന ഗ്രന്ഥശാലാ കൗണ്‍സില്‍ അംഗവുമായ വള്ളികുന്നം രാജേന്ദ്രന്‍ പുസ്തകം പരിചയപ്പെടുത്തി. വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത സി., മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഡി. രോഹിണി, മാവേലിക്കര താലൂക്ക് ഗ്രന്ഥശാലാ കൗണ്‍സില്‍ പ്രസിഡന്റ് എന്‍.എസ്. സലിം കുമാര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ അശോകന്‍ മാഷ്, എം. രവീന്ദ്രന്‍ പിള്ള എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എഴുത്തുകാരി ഡോ. സുഷമ അജയന്‍ മറുപടി പ്രസംഗം നടത്തി. കാഥികന്‍ വി.വി. ജോസ് കല്ലട സ്വാഗതവും എ.ജി. ഹരികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
പുസ്തക പ്രകാശനത്തോടനുബന്ധിച്ച് നടന്ന കവിയരങ്ങില്‍ അനില്‍ നീണ്ടകര അധ്യക്ഷത വഹിച്ചു. ആദിനാട് തുളസി കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. സീന രവി, ഷഫീന കൊല്ലം, ഫാത്തിമ താജുദ്ദീന്‍, രമാകാന്തന്‍, ചവറ രാജേന്ദ്രന്‍ കുമാര്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. പ്രൊഫ. ലക്ഷ്മി എസ്. നന്ദി പറഞ്ഞു.
റാഫി കാമ്പിശ്ശേരി, ഡോ. ഉഷ കാമ്പിശ്ശേരി, കവി രാജീവ് പുരുഷോത്തമന്‍, അബ മോഹന്‍, നോവലിസ്റ്റ് പ്രൊഫ. ടി. ഓമനക്കുട്ടന്‍ (മാഗ്‌ന) തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. അനശ്വര ചലച്ചിത്രകാരന്‍ തോപ്പില്‍ അജയനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുന്ന പ്രണയകവിതകളുടെയും കുറിപ്പുകളുടെയും സമാഹാരമായ പുസ്തകം ഫേബിയന്‍ ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Related News