ന്യൂഡല്‍ഹി: ഗള്‍ഫ് മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ കപ്പലുകള്‍ സുരക്ഷിതമായി തിരിച്ചെത്തിച്ചതിന് ശേഷം മാത്രമേ ഇന്ധനം നിറയ്ക്കുന്നതിനായി പുതിയ കപ്പലുകള്‍ അങ്ങോട്ട് അയക്കൂ എന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
'ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന നമ്മുടെ എല്ലാ കപ്പലുകളെയും സുരക്ഷിതമായി പുറത്തെത്തിക്കുക എന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്,' ഇന്ത്യന്‍ തുറമുഖ-കപ്പല്‍ ഗതാഗത-ജലപാത മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി മുകേഷ് മംഗല്‍ വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. സാഹചര്യം അനുകൂലമാകുമ്പോള്‍ മാത്രമേ ഹോര്‍മുസ് കടലിടുക്കിന്റെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് ഇന്ത്യ ഇനി കപ്പലുകള്‍ അയക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയവുമായി ചേര്‍ന്നാണ് ഷിപ്പിംഗ് മന്ത്രാലയം പ്രവര്‍ത്തിക്കുന്നത്. നിലവില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ കപ്പലുകളും തിരിച്ചെത്തിയ ശേഷമേ പുതിയ കപ്പലുകള്‍ അയക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ എന്ന് വാര്‍ത്താ സമ്മേളനത്തില്‍ മംഗല്‍ അറിയിച്ചു. ഇന്ത്യന്‍ പതാക വഹിക്കുന്ന 13 കപ്പലുകളും ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഒരു കപ്പലും ഇപ്പോഴും കടലിടുക്കിന്റെ പടിഞ്ഞാറുഭാഗത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 28-ന് യു.എസ്-ഇസ്രായേല്‍ സഖ്യം ഇറാനില്‍ നടത്തിയ വ്യോമാക്രമണത്തെത്തുടര്‍ന്ന് മേഖലയില്‍ യുദ്ധം പൊട്ടിപ്പുറപ്പെടുകയും ഹോര്‍മുസ് കടലിടുക്ക് ഫലത്തില്‍ അടച്ചിടേണ്ടി വരികയും ചെയ്തിരുന്നു. അതിനുശേഷം, പ്രധാനമായും എല്‍.പി.ജി അടങ്ങിയ ഊര്‍ജ്ജ ശേഖരവുമായി 13 കപ്പലുകള്‍ മാത്രമാണ് ഇതുവരെ ഈ കടലിടുക്ക് കടന്ന് സുരക്ഷിതമായി പുറത്തെത്തിയത്.
യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് ഇന്ത്യക്കാവശ്യമായ എണ്ണയുടെ 40 ശതമാനത്തിലധികവും, പാചകവാതകമായ എല്‍.പി.ജിയുടെ 90 ശതമാനത്തോളവും മിഡില്‍ ഈസ്റ്റില്‍ നിന്നും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് എത്തിച്ചിരുന്നത്.
Related News