റിയാദ്: സൗദി അറേബ്യയിൽ വേനൽക്കാലം അതിന്റെ പാരമ്യത്തിലേക്ക് കടക്കുകയാണ്. കാലാവസ്ഥാ കണക്കുകൾ പ്രകാരം വർഷത്തിലെ ഏറ്റവും ചൂടേറിയ മാസമാണ് ജൂലൈ. സൗദി നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി (NCM) പുറത്തുവിട്ട 1985 മുതൽ 2025 വരെയുള്ള കാലാവസ്ഥാ വിശകലന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ചൂടിന്റെ കാഠിന്യം
1991–2020 കാലഘട്ടത്തെ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ പ്രകാരം, ജൂലൈ മാസത്തിലെ ശരാശരി താപനില 33.1°C ആണ്. ശരാശരി ഉയർന്ന താപനില 40.3°C വരെ എത്തുന്നു. കിഴക്കൻ പ്രവിശ്യയിലും മധ്യ സൗദിയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ചൂട് അതിരൂക്ഷമാണ്; ഇവിടെ ശരാശരി ഉയർന്ന താപനില പലപ്പോഴും 44°C കടക്കാറുണ്ട്. അതേസമയം, അസീർ, അൽ-ബാഹ, തായിഫ് തുടങ്ങിയ തെക്ക്-പടിഞ്ഞാറൻ മലയോര മേഖലകളിൽ താരതമ്യേന കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ ദശകത്തിലെ (2016–2025) കണക്കുകൾ പരിശോധിച്ചാൽ, 2017-ലാണ് ജൂലൈയിൽ ഏറ്റവും ഉയർന്ന ശരാശരി താപനില രേഖപ്പെടുത്തിയത് (42.01°C). 2022-ലായിരുന്നു ഏറ്റവും കുറഞ്ഞ ശരാശരി താപനില (39.66°C).
റെക്കോർഡ് ചൂട് അനുഭവപ്പെടുന്നയിടങ്ങൾ
രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില അൽ-അഹ്സയിലാണ്; 2024 ജൂലൈ 12-ന് ഇവിടെ 51.3°C ചൂട് രേഖപ്പെടുത്തി. റാഫ (51.1°C), ദമ്മാം (50.8°C), അൽ-ഖൈസുമ (50.6°C) എന്നിവയാണ് ഉയർന്ന താപനില രേഖപ്പെടുത്തിയ മറ്റ് പ്രധാന സ്ഥലങ്ങൾ.
അൽ-അഹ്സയിൽ ജൂലൈ മാസത്തിൽ ശരാശരി 24 ദിവസവും താപനില 45°C-ന് മുകളിലായിരിക്കും. ദമ്മാം, അൽ-ഖൈസുമ എന്നിവിടങ്ങളിൽ 18 ദിവസവും, വാദി അൽ-ദവാസിറിൽ 13 ദിവസവും താപനില ഈ നിലവാരത്തിലെത്തുന്നു.
മഴയുടെ ലഭ്യത
രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ജൂലൈയിൽ വരണ്ട കാലാവസ്ഥയാണെങ്കിലും, തെക്ക്-പടിഞ്ഞാറൻ മലയോര മേഖലകളിൽ ഈ സമയത്ത് മഴ ലഭിക്കാറുണ്ട്. ഖമീസ് മുഷൈത്ത് (22.5 mm), അബഹ (22.0 mm), ജിസാൻ (16.4 mm) എന്നിവിടങ്ങളിലാണ് ജൂലൈയിൽ കൂടുതൽ മഴ ലഭിക്കുന്നത്. കഴിഞ്ഞ ദശകത്തിൽ 2020-ൽ ആണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് (15.12 mm). എന്നാൽ 2023-ൽ വളരെ കുറഞ്ഞ മഴ മാത്രമാണ് (0.12 mm) ലഭിച്ചത്.
Related News