സിയാറ്റില്‍: ലോകകപ്പ് മത്സരത്തിനായി യാത്ര തിരിച്ച ഇറാന്‍ ഫുട്‌ബോള്‍ ടീമിലെ പ്രധാന താരം മെഹ്ദി തരേമിയെയും അസിസ്റ്റന്റ് കോച്ച് സയീദ് അല്‍ഹോയിയെയും യുഎസ് അധികൃതര്‍ മനഃപൂര്‍വം തടഞ്ഞുവെച്ചതായി ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആരോപിച്ചു. ഈജിപ്തിനെതിരായ മത്സരത്തിനായി ടീം സിയാറ്റിലിലേക്ക് യാത്ര തിരിക്കുന്നതിനിടയിലാണ് സംഭവം.
യാത്രയ്ക്കിടെ ഇരുവര്‍ക്കും അധികൃതരില്‍ നിന്ന് നേരിട്ട തടസ്സങ്ങള്‍ കാരണം ടീമിന്റെ യാത്ര വൈകിയെന്ന് ഫെഡറേഷന്‍ ബുധനാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. എങ്കിലും, 25 മിനിറ്റിനുശേഷം ഇരുവരും ടീമിനൊപ്പം ചേരുകയും യാത്ര തുടരുകയും ചെയ്തു. സംഭവത്തില്‍ യുഎസ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ലോകകപ്പ് കാലയളവില്‍ ഇറാന്‍ ടീമിന് യുഎസ് കടുത്ത യാത്രാ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ മെക്‌സിക്കോയിലെ ടിജുവാനയിലാണ് ടീം ക്യാമ്പ് ചെയ്തിരിക്കുന്നത്. മത്സരങ്ങള്‍ക്ക് തൊട്ടുമുമ്പ് മാത്രം യുഎസിലേക്ക് പ്രവേശിക്കാനും മത്സരം കഴിഞ്ഞാലുടന്‍ മടങ്ങണമെന്നുമാണ് യുഎസ് അധികൃതരുടെ നിര്‍ദ്ദേശം.
തുടര്‍ച്ചയായ അതിര്‍ത്തി കടന്നുള്ള യാത്രകള്‍ കളിക്കാരെ ശാരീരികമായി തളര്‍ത്തുന്നുണ്ടെന്നും ഇത് അന്യായമാണെന്നും ഇറാന്‍ പരിശീലകന്‍ അമീര്‍ ഘലേനോയി നേരത്തെ പറഞ്ഞിരുന്നു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍, ഈജിപ്തിനെതിരായ മത്സരത്തിന് രണ്ട് ദിവസം മുമ്പ് തന്നെ സിയാറ്റിലില്‍ എത്താന്‍ ടീമിന് യുഎസ് അധികൃതര്‍ അനുമതി നല്‍കിയിരുന്നു. ഇതിനിടയിലാണ് പുതിയ തടസ്സങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഇറാനിയന്‍ ടീമിന് സുരക്ഷാ കാരണങ്ങളാലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് യുഎസ് അധികൃതരുടെ വാദം. എന്നാല്‍, ലോകപ്രശസ്തരായ കായികതാരങ്ങള്‍ എങ്ങനെയാണ് സുരക്ഷാ ഭീഷണിയാകുന്നതെന്ന് വ്യക്തമാക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. ഇറാനും അമേരിക്കയും തമ്മിലുള്ള രാഷ്ട്രീയ ഭിന്നതകളുടെ പ്രതിഫലനം ടൂര്‍ണമെന്റിലുടനീളം ഇറാന്‍ ടീമിന്റെ യാത്രയിലും സുരക്ഷയിലും പ്രകടമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
Related News