ജിദ്ദ: സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് ഭൂമി സ്വന്തമാക്കാന്‍ അനുമതി നല്‍കുന്ന നിയമത്തിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങള്‍ക്ക് സൗദി മന്ത്രിസഭ ഔദ്യോഗികമായി അംഗീകാരം നല്‍കി. ജിദ്ദയില്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനമുണ്ടായത്. വിദേശികള്‍ക്ക് വസ്തുവകകള്‍ വാങ്ങാന്‍ അനുവാദമുള്ള ഭൂപ്രദേശങ്ങളും മന്ത്രിസഭ നിശ്ചയിച്ചിട്ടുണ്ട്.
വ്യക്തികള്‍ക്കും കമ്പനികള്‍ക്കും താമസസ്ഥലം, വാണിജ്യം, കൃഷി, വ്യവസായം തുടങ്ങി എല്ലാത്തരം ഭൂമിയും സ്വന്തമാക്കാന്‍ പുതിയ നിയമം വഴിയൊരുക്കുന്നു. സൗദിയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഓഫീസ്, ഫാക്ടറി, വെയര്‍ഹൗസ് എന്നിവ വാങ്ങാന്‍ നിയമം അവകാശം നല്‍കുന്നു. ഇതിനായി ഔദ്യോഗിക ലൈസന്‍സ് ഉണ്ടായിരിക്കണം. ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങുകയും മന്ത്രിസഭ അംഗീകരിച്ച ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം.
മന്ത്രിസഭായോഗത്തില്‍ സൗദി അറേബ്യ കൈവരിച്ച വിവിധ നേട്ടങ്ങളും വിലയിരുത്തി. 2026-ലെ ഐ.എം.ഡി ലോക മത്സരക്ഷമതാ സൂചികയില്‍ സൗദി ആഗോളതലത്തില്‍ 13-ാം സ്ഥാനത്തും ജി20 രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തുമാണ്. സൈബര്‍ സുരക്ഷാ സൂചികയില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സൗദിക്കായെന്നും മന്ത്രിസഭ വ്യക്തമാക്കി.
സൗദി-ഈജിപ്ത് സംയുക്ത ഉപഗ്രഹം രൂപകല്പന ചെയ്യാനും നിര്‍മ്മിക്കാനുമുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള 'കള്‍ച്ചറല്‍ ആര്‍ക്കൈവ്' എന്ന വിഭാഗത്തെ 'സെന്റര്‍ ഫോര്‍ ദ മെമ്മറി ഓഫ് സൗദി കള്‍ച്ചര്‍' എന്ന് പുനര്‍നാമകരണം ചെയ്യാനും തീരുമാനിച്ചു.
ഊര്‍ജ്ജം, വിദ്യാഭ്യാസം, തൊഴില്‍, നീതിന്യായം, മുനിസിപ്പല്‍ കാര്യങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ ജര്‍മ്മനി, ചൈന, യുഎസ്, പാക്കിസ്ഥാന്‍, നൈജീരിയ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളുമായി സഹകരണ കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. സൗദി വിഷന്‍ 2030-ന്റെ ഭാഗമായി രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനും വികസനത്തിനും ഈ തീരുമാനങ്ങള്‍ വലിയ കരുത്തേകുമെന്ന് മന്ത്രിസഭ വിലയിരുത്തി. ആരോഗ്യമേഖലയിലെ പരിഷ്‌കാരങ്ങളും വ്യാവസായിക-ലോജിസ്റ്റിക്‌സ് മേഖലകളിലെ മികച്ച പ്രകടനവും യോഗം പ്രത്യേകം അഭിനന്ദിച്ചു.
Related News