ജിദ്ദ- സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സംയുക്ത ഫീല്‍ഡ് പരിശോധനകളില്‍ റസിഡന്‍സി, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച ഒന്‍പതിനായിരത്തോളം പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. കഴിഞ്ഞ വാരത്തില്‍ രാജ്യത്തിന്റെ എല്ലാ മേഖലകളെയും കേന്ദ്രീകരിച്ച് നടത്തിയ വിപുലമായ റെയ്ഡുകളിലാണ് ഇത്രയും പേര്‍ പിടിയിലായത്. ഇതില്‍ ഇഖാമ (താമസരേഖ) നിയമലംഘനം നടത്തിയ 4,600-ലധികം പേരും, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച 2,800 പേരും, തൊഴില്‍ നിയമങ്ങള്‍ പാലിക്കാത്ത 1,495 പേരും ഉള്‍പ്പെടുന്നു.
രാജ്യത്തേക്ക് അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 1,158 പേരെയാണ് അതിര്‍ത്തി സുരക്ഷാ വിഭാഗം പിടികൂടിയത്. ഇങ്ങനെ പിടിക്കപ്പെട്ടവരില്‍ 61 ശതമാനം പേര്‍ എത്യോപ്യന്‍ പൗരന്മാരും, 38 ശതമാനം പേര്‍ യെമന്‍ സ്വദേശികളുമാണ്. ഒരു ശതമാനം പേര്‍ മറ്റ് രാജ്യങ്ങളില്‍നിന്നുള്ളവരാണ്. ഇതിനുപുറമേ, സൗദി അറേബ്യയില്‍നിന്നു നിയമവിരുദ്ധമായ രീതിയില്‍ അതിര്‍ത്തി കടന്ന് പുറത്തുപോകാന്‍ ശ്രമിച്ച 54 പേരെയും സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു. നിയമലംഘകരായ പ്രവാസികള്‍ക്കെതിരെയുള്ള നിയമനടപടികള്‍ നിലവില്‍ കര്‍ശനമായി പുരോഗമിക്കുകയാണ്. 1,050 വനിതകള്‍ ഉള്‍പ്പെടെ ആകെ 23,600-ലധികം വിദേശികളാണ് ഇപ്പോള്‍ വിവിധ വകുപ്പുകളുടെ ശിക്ഷാ നടപടികള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരെയും നാടുകടത്തുന്നതിനുള്ള പ്രക്രിയകള്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
പിടിയിലായവരില്‍ കൃത്യമായ യാത്രാരേഖകള്‍ ഇല്ലാത്ത 16,400 പേരെ ഔദ്യോഗിക രേഖകള്‍ ലഭ്യമാക്കുന്നതിനായി അവരുടെ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റെഫര്‍ ചെയ്തിട്ടുണ്ട്. യാത്രാ ടിക്കറ്റുകളും മറ്റ് അനുബന്ധ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കാന്‍ 1,619 പേരെ കൈമാറിയപ്പോള്‍, ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കിയ 9,800 നിയമലംഘകരെ ഇതിനോടകം തന്നെ സൗദിയില്‍നിന്നു നാടുകടത്തി. നിയമലംഘകര്‍ക്ക് താമസസൗകര്യം ഒരുക്കുകയോ, ജോലി നല്‍കുകയോ, ഒളിവില്‍ പാര്‍പ്പിക്കുകയോ ചെയ്ത എട്ട് സ്വദേശികളെയും പരിശോധനയില്‍ പിടികൂടിയിട്ടുണ്ട്. അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഏതെങ്കിലും തരത്തില്‍ സഹായം നല്‍കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികളാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. അനധികൃതമായി എത്തുന്നവര്‍ക്ക് വാഹനസൗകര്യം ഒരുക്കുകയോ, അഭയം നല്‍കുകയോ, മറ്റ് സേവനങ്ങള്‍ നല്‍കുകയോ ചെയ്യുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. ഇതിനുപുറമേ ഒരു മില്യണ്‍ (10 ലക്ഷം) റിയാല്‍ വരെ പിഴയും, ഇവര്‍ ഉപയോഗിച്ച വാഹനങ്ങളും താമസസ്ഥലങ്ങളും കണ്ടുകെട്ടുകയും ചെയ്യും. കുറ്റക്കാരുടെ പേരുകള്‍ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
Related News