ന്യൂദല്‍ഹി: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ലേബല്‍. രാജ്യത്തെ നിരവധി അജ്ഞാത രാഷ്ട്രീയ പാര്‍ട്ടികള്‍ ചുരുങ്ങിയ 2022നും 2024 നും ഇടയില്‍ മാത്രം വാരിക്കൂട്ടിയത് 10,000 കോടിയിലേറെ രൂപയുടെ സംഭാവനയാണ്. നിരവധി ദേശീയ പാര്‍ട്ടികള്‍ക്കു പോലും ഇത്രയധികം സംഭാവനകള്‍ കിട്ടിയിട്ടില്ല. ഇതിലേറെയും ഗുജറാത്തിലാണെന്നതാണ് കൗതുകം.
തിരഞ്ഞെടുപ്പ് കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും സംസ്ഥാന പാര്‍ട്ടിയുടെയോ ദേശീയ പാര്‍ട്ടിയുടെയോ അംഗീകാരമില്ലാത്ത ഇത്തരം പാര്‍ട്ടികള്‍ക്ക് കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ ലഭിച്ച സംഭാവനകള്‍ വന്‍തോതില്‍ വര്‍ധിച്ചതാണ് ആശങ്ക ഉയര്‍ത്തുന്നത്.
2022 മുതല്‍ 2024 വരെ ഇത്തരം പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവന 10,000 കോടി രൂപയിലേറെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2015-16ല്‍ ഇത് 4.37 കോടി രൂപ മാത്രമായിരുന്നു. പ്രത്യേകിച്ച് ഗുജറാത്തിലെ അഞ്ച് അംഗീകാരമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രം 2019 മുതല്‍ 2024 വരെ 2,316 കോടി രൂപയുടെ വരുമാനം പ്രഖ്യാപിച്ചതും സംശയങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
ഇത്തരം പാര്‍ട്ടികള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ആദായനികുതി ഇളവുകള്‍ ലഭിക്കുന്നുണ്ടെങ്കിലും, സംഭാവനകളുടെയും വരുമാനത്തിന്റെയും ഉറവിടം പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് മതിയായ നിയമപരമായ അധികാരമില്ലെന്നാണ് മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ്.വൈ. ഖുറൈഷി പറയുന്നത്. പാര്‍ട്ടികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയുമെങ്കിലും രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ കമ്മിഷന് അധികാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇത്തരം പാര്‍ട്ടികള്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള മാര്‍ഗമായി ഉപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന്
വിവരാവകാശ പ്രവര്‍ത്തക അഞ്ജലി ഭരദ്വാജ് പറയുന്നു. ഇത്തരമൊരു സാഹചര്യമുണ്ടായിട്ടും ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ വേണ്ടത്ര പരിശോധന നടത്തുന്നില്ലെന്ന ചോദ്യവും അവര്‍ ഉയര്‍ത്തുന്നു.
സംഭാവന റിപ്പോര്‍ട്ടുകളും ഓഡിറ്റ് രേഖകളും നല്‍കാതെയാണ് ഈ അജ്ഞാത പാര്‍ട്ടികള്‍ നികുതി ഇളവുകള്‍ നേടിയെടുത്തതെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2019-20ല്‍ നികുതി ഇളവ് നേടിയ 219 പാര്‍ട്ടികളില്‍ 66 എണ്ണം സംഭാവന റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിരുന്നില്ല. 2013 മുതല്‍ 2016 വരെ വെറും അഞ്ച് ശതമാനം മാത്രമാണ് സംഭാവന വിവരങ്ങള്‍ സമര്‍പ്പിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2022 മുതല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത്തരം പാര്‍ട്ടികള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടികളില്‍ ഭൂരിഭാഗവും നിയമാനുസൃത രേഖകള്‍ സമര്‍പ്പിച്ചിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നൂറുകണക്കിന് പാര്‍ട്ടികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന് അന്വേഷണം നടത്താന്‍ കൈമാറുകയും ചെയ്തു. എന്നിരുന്നാലും, രാഷ്ട്രീയ പാര്‍ട്ടികളുടെ ധനസ്രോതസ്സുകളില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാന്‍ ശക്തമായ നിയമനടപടികള്‍ അനിവാര്യമാണെന്ന ആവശ്യമാണ് വിദഗ്ധര്‍ ഉയര്‍ത്തുന്നത്.
Related News