കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് മറുപടിയുമായി അവരുടെ ഔദ്യോഗിക ജിഹ്വ. 'ഇവിടെ ആര്‍ക്കാണ് പ്രശ്നം?' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് വിമര്‍ശനങ്ങള്‍ക്ക് സിറാജ് ദിനപത്രത്തിലൂടെ വിശദീകരണം നല്‍കിയത്. റഹമതുല്ല സഖാഫി എളമരമാണ് വിശദീകരണക്കുറിപ്പ് എഴുതിയത്.
ലേഖനത്തില്‍ ഇടതുപക്ഷത്തെ രൂക്ഷമായി ആക്രമിക്കുന്നു. തെരഞ്ഞെടുപ്പിലെ പരാജയം ന്യൂനപക്ഷങ്ങളുടെ മേല്‍ ചാര്‍ത്തി അതിന്റെ അരിശം തീര്‍ക്കുന്നതാണെന്ന് സംശയിക്കുന്ന രീതിയിലാണ് വിശദീകരണം നല്‍കിയിട്ടും വിമര്‍ശനവുമായി മുന്നോട്ടുപോവുന്ന ഇടതു പ്രൊഫൈലുകളുടെ സമീപനമെന്ന് ലേഖനത്തില്‍ ആരോപിക്കുന്നു. പാര്‍ട്ടിക്കുള്ളിലെ അമര്‍ഷമായിരുന്നു പരാജയ കാരണം. രണ്ടാം പിണറായി മന്ത്രിസഭയില്‍ മുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്തിയത് പല നേതാക്കള്‍ക്കും കടുത്ത അമര്‍ഷമുണ്ടാക്കി. മുഖ്യമന്ത്രി കൂടി മാറിയിരുന്നെങ്കില്‍ ഇത്ര പ്രയാസമുണ്ടാവില്ല. വീണ്ടും തെരഞ്ഞെടുപ്പ് വന്നപ്പോള്‍ പിണറായിയും പല മുതിര്‍ന്ന നേതാക്കളുടെ ഭാര്യമാരും മത്സര രംഗത്തിറങ്ങിയത് കണ്ണൂര്‍ ജില്ലയിലടക്കം പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാക്കി. കേരളം നിറയെ ഒരു വ്യക്തിയുടെ മാത്രം ബോര്‍ഡ് വെച്ചു. ചുരുക്കത്തില്‍ പാര്‍ട്ടിക്ക് അണികള്‍ നല്‍കിയ ശിക്ഷയായിരുന്നു ഈ തോല്‍വി. ഇതിന്റെ അരിഷം പാര്‍ട്ടി പ്രവര്‍ത്തകരോടും സമുദായ സംഘടനകളോടുമല്ല തീര്‍ക്കേണ്ടത്. ബംഗാളിലെ അവസ്ഥ ആരും ആഗ്രഹിക്കുന്നില്ല -ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കാന്തപുരത്തിന്റെ പ്രസ്താവനകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി പ്രചരിപ്പിക്കുകയാണുണ്ടായതെന്നും, അദ്ദേഹം മുന്നോട്ടുവെച്ച ആശയങ്ങളെ തെറ്റായി വ്യാഖ്യാനിച്ചാണ് വിവാദം സൃഷ്ടിച്ചതെന്നുമാണ് മറ്റൊരു വാദം. പ്രസംഗത്തിന്റെ പൂര്‍ണരൂപം പരിശോധിക്കാതെ 20 സെക്കന്റ് മാത്രമുള്ള ഭാഗങ്ങള്‍ മാത്രം എടുത്തുകാട്ടി തെറ്റിദ്ധാരണ പരത്തുകയാണെന്ന് ലേഖനത്തില്‍ ആരോപിച്ചു.
ഇസ്ലാമിക വിശ്വാസത്തെയും ഭരണഘടനാ മൂല്യങ്ങളെയും പരസ്പര വിരുദ്ധമായി കാണേണ്ട സാഹചര്യമില്ലെന്നും, ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെയും വിശ്വാസസ്വാതന്ത്ര്യത്തിന്റെയും ചട്ടക്കൂടിനുള്ളിലാണ് കാന്തപുരത്തിന്റെ നിലപാടുകളെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. മതവിശ്വാസവുമായി ബന്ധപ്പെട്ട അഭിപ്രായപ്രകടനങ്ങളെ ഭരണഘടനാ വിരുദ്ധമായി ചിത്രീകരിക്കുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും വിശദീകരിക്കുന്നു.
വിവാദം സൃഷ്ടിച്ചവര്‍ യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമിക്കുന്നതെന്നും ലേഖനം ആരോപിക്കുന്നു. സമൂഹത്തില്‍ അനാവശ്യ ധ്രുവീകരണത്തിനും തെറ്റായ പ്രചാരണങ്ങള്‍ക്കും ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും അതില്‍ പറയുന്നു. കാന്തപുരത്തിന്റെ ദീര്‍ഘകാല നിലപാടുകള്‍ മതസൗഹാര്‍ദത്തിനും സാമൂഹിക ഐക്യത്തിനും അനുകൂലമായിരുന്നുവെന്നും, ഒറ്റപ്പെട്ട പരാമര്‍ശങ്ങള്‍ മാത്രം എടുത്തുകാട്ടി അദ്ദേഹത്തെ വിമര്‍ശിക്കുന്നത് നീതിയല്ലെന്നുമാണ് മറ്റൊരു വാദം.
വിമര്‍ശകര്‍ പ്രസംഗത്തിന്റെ സമഗ്ര ഉള്ളടക്കം പരിശോധിക്കണം, ഭാഗികമായ ഉദ്ധരണികളുടെ അടിസ്ഥാനത്തില്‍ നിഗമനങ്ങളില്‍ എത്തരുത്. വസ്തുതകളേക്കാള്‍ പ്രചാരണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് നിലവിലെ വിവാദങ്ങള്‍ക്ക് കാരണം. രാജ്യത്തും വിദേശത്തും നിരവധി രാഷ്ട്രനേതാക്കളുമായും മതനേതാക്കളുമായും ദീര്‍ഘകാലമായി സൗഹൃദബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് കാന്തപുരം. വിവിധ കാലഘട്ടങ്ങളിലെ പ്രധാനമന്ത്രിമാരുമായും രാഷ്ട്രപതിമാരുമായും ഗള്‍ഫ് ഭരണാധികാരികളുമായും അന്താരാഷ്ട്ര മതപണ്ഡിതരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
വിദ്യാഭ്യാസം, മതസൗഹാര്‍ദം, സമാധാനം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തിരുന്നതെന്നും ലേഖനം പറയുന്നു. അതോടൊപ്പം, മാര്‍ക്കസ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്, മതഭൗതിക വിദ്യാഭ്യാസം ഒരുമിച്ച് ലഭ്യമാക്കുന്ന സംവിധാനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും, സ്ത്രീവിദ്യാഭ്യാസ ശാക്തീകരണത്തില്‍ അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവന നല്‍കിയിട്ടുണ്ടെന്നും ലേഖനത്തില്‍ അവകാശപ്പെടുന്നു.
Related News