മക്ക: ഇസ്ലാം മതത്തിലെ അഞ്ചാമത്തെ പ്രധാന തൂണായ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തിങ്കളാഴ്ച മക്കയില്‍ തുടക്കമായി. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് പുണ്യഭൂമിയിലേക്ക് ഒഴുകിയെത്തുന്നത്. വിദേശത്തുനിന്ന് മാത്രം ഇത്തവണ 15 ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍ സൗദി അറേബ്യയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്ന് ഹജ്ജ് പാസ്പോര്‍ട്ട് ഫോഴ്സ് കമാന്‍ഡര്‍ സാലിഹ് ബിന്‍ സാദ് അല്‍ മുറബ്ബ അറിയിച്ചു. ഇറാന്‍ യുദ്ധത്തെത്തുടര്‍ന്നുണ്ടായ താല്‍ക്കാലിക വെടിനിര്‍ത്തലിന്റെയും പ്രാദേശികമായ മറ്റ് അനിശ്ചിതത്വങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ ഹജ്ജ് പുരോഗമിക്കുന്നത്. ശാരീരികമായും സാമ്പത്തികമായും ശേഷിയുള്ള ഏതൊരു മുസ്ലിമും ജീവിതത്തില്‍ ഒരിക്കലെങ്കിലും ചെയ്യേണ്ട നിര്‍ബന്ധ കര്‍മ്മമാണ് ഹജ്ജ്.
കടുത്ത വേനല്‍ച്ചൂടിനെ അവഗണിച്ചാണ് വിശ്വാസികള്‍ ഹജ്ജ് കര്‍മ്മങ്ങളില്‍ മുഴുകുന്നത്. ചൂടില്‍ നിന്ന് രക്ഷനേടാന്‍ കുടകളും ഹാന്‍ഡ് ഫാനുകളുമായാണ് പലരും എത്തിയിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മക്കയിലെ വിവിധയിടങ്ങളില്‍ വോളന്റിയര്‍മാര്‍ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. കൂടാതെ ചൂട് കുറയ്ക്കുന്നതിനായി വന്‍തോതില്‍ മിസ്റ്റ് ഫാനുകളും ക്രമീകരിച്ചിട്ടുണ്ട്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള, വ്യത്യസ്ത ഭാഷകളും വംശങ്ങളുമുള്ള ലക്ഷക്കണക്കിന് മനുഷ്യര്‍ ഒരേ വസ്ത്രമണിഞ്ഞ് ഒരേ മനസ്സോടെ പ്രാര്‍ത്ഥിക്കുന്നത് ലോകത്തിന് മുന്നില്‍ വലിയൊരു ഐക്യത്തിന്റെ സന്ദേശമാണ് നല്‍കുന്നത്. തീര്‍ത്ഥാടനത്തിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമത്തിനായി നാളെ (ചൊവ്വാഴ്ച) വിശ്വാസികള്‍ അറഫാ മൈതാനിയില്‍ ഒത്തുചേരും.
പശ്ചിമേഷ്യന്‍ മേഖലയിലെ യുദ്ധാന്തരീക്ഷം പല രാജ്യങ്ങളുടെയും ഹജ്ജ് ഒരുക്കങ്ങളെ ബാധിച്ചിട്ടുണ്ട്. ഫെബ്രുവരി 28-നുണ്ടായ യുഎസ്-ഇസ്രായേല്‍ ആക്രമണവും തുടര്‍ന്ന് ഇറാന്‍ നടത്തിയ തിരിച്ചടിയും ആഗോളതലത്തില്‍ വലിയ ഊര്‍ജ്ജ പ്രതിസന്ധിക്ക് കാരണമായിരുന്നു. തുടര്‍ന്നുണ്ടായ ആഗോള വിപണിയിലെ ഇന്ധനവില വര്‍ദ്ധനവ് ഹജ്ജ് തീര്‍ത്ഥാടകരുടെ യാത്രാച്ചെലവ് വന്‍തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുളള ഹജ്ജ് ഒരുക്കങ്ങള്‍ സാധാരണ നിലയില്‍ പുരോഗമിച്ചെങ്കിലും, ഇന്ധനവില വര്‍ദ്ധിച്ചതോടെ തീര്‍ത്ഥാടകര്‍ക്ക് വലിയ തുക യാത്രാച്ചെലവായി നല്‍കേണ്ടി വന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രാജ്യമായ ഇന്തോനേഷ്യ, യുദ്ധസാഹചര്യം കണക്കിലെടുത്ത് പ്രത്യേക മുന്‍കരുതലുകള്‍ എടുത്തിരുന്നു. അധികമായി വരുന്ന യാത്രാച്ചെലവുകള്‍ തീര്‍ത്ഥാടകരുടെ മേല്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് ഇന്തോനേഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ നിന്ന് ഇത്തവണ ഹജ്ജ് കമ്മിറ്റി വഴിയെത്തിയ 1,22,518 തീര്‍ഥാടകരുള്‍പ്പടെ 1.75 ലക്ഷം പേരാണ് ഹജ്ജ് നിര്‍വഹിക്കുന്നത്്. പുരുഷ തുണയില്ലാതെയുള്ള (വിത്തൗട്ട് മഹ്‌റം) 4,200 ഓളം വനിതാ തീര്‍ഥാടകരും ഇതിലുള്‍പ്പെടും. കേരളത്തില്‍നിന്ന് ഹജ്ജ് കമ്മിറ്റി വഴിയുള്ള 13,194 തീര്‍ഥാടകരുള്‍പ്പടെ 20,000 പേര്‍ ഹജ് നിര്‍വഹിക്കാനെത്തിയിട്ടുണ്ട്. അയ്യായരത്തിലേറെ പേര്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയാണ് വന്നിട്ടുള്ളത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഹാജിമാര്‍ക്ക് തുണയായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ 90 അംഗ വളന്റിയര്‍ സംഘം ഒപ്പമുണ്ട്. പ്രത്യേകം പരിശീലനം ലഭിച്ച ഈ സംഘത്തെ നയിക്കുന്നത് തിരുവനന്തപുരം സ്വദേശിയും പോലീസ് ഉദ്യോഗസ്ഥനുമായ അസീം സൈദ് കുഞ്ഞാണ്.
Related News