അറഫ: വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതും ആത്മീയവുമായ അറഫാ സംഗമത്തിനായി (വുഖൂഫ് അറഫ) 16 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ മനസുമായി അറഫാ മൈതാനിയില്‍ സംമിച്ചിരിക്കുകയാണ്. ദുല്‍ഹജ്ജ് ഒമ്പതാം തീയതി പുലര്‍ച്ചെ മുതല്‍ തന്നെ തീര്‍ത്ഥാടകര്‍ അറഫയിലേക്ക് ഒഴുകിയെത്തിയിരുന്നു. സൂര്യാസ്തമയം വരെ അവര്‍ വിശുദ്ധ അതിര്‍ത്തിക്കുള്ളില്‍ പ്രാര്‍ത്ഥനകളിലും ഖുര്‍ആന്‍ പാരായണത്തിലും ദൈവസ്മരണയിലും മുഴുകി കഴിച്ചുകൂട്ടും. ഇസ്ലാം മതവിശ്വാസപ്രകാരം ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ് അറഫയിലെ ഈ നില്‍പ്പ്. 'ഹജ്ജ് എന്നാല്‍ അറഫയാണ്' എന്ന പ്രവാചകന്‍ മുഹമ്മദ് നബിയുടെ വചനം ഈ ഒത്തുചേരലിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
ഇസ്ലാമിക കലണ്ടറിലെ ഏറ്റവും വിശുദ്ധമായ ദിവസങ്ങളിലൊന്നായാണ് പണ്ഡിതന്മാര്‍ ഈ ദിനത്തെ കണക്കാക്കുന്നത്. കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും ആത്മീയ നവീകരണത്തിന്റെയും നിമിഷമാണിത്. എ.ഡി. 632-ല്‍ പ്രവാചകന്‍ മുഹമ്മദ് നബി തന്റെ വിടവാങ്ങല്‍ പ്രസംഗം (ഹിജ്ജത്തുല്‍ വിദാഅ്) നടത്തിയതും ഇതേ അറഫയിലെ ജബലുറഹ്‌മയില്‍ (കാരുണ്യത്തിന്റെ മല) വെച്ചായിരുന്നു. നീതി, സമത്വം, ജീവന്റെയും സ്വത്തിന്റെയും വിശുദ്ധി എന്നിവയെക്കുറിച്ചുള്ള സന്ദേശങ്ങളാണ് പ്രവാചകന്‍ അന്ന് മാനവരാശിയോട് വിളിച്ചോതിയത്.
ഉച്ചയോടെ അറഫാ ഖുതുബ (പ്രഭാഷണം) നടക്കും. തീര്‍ത്ഥാടകര്‍ക്ക് മതപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഈ ദിനത്തിന്റെ പുണ്യത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകളും പ്രഭാഷണത്തില്‍ പങ്കുവെക്കും. തുടര്‍ന്ന് പ്രവാചക ചര്യ പിന്‍പറ്റി തീര്‍ത്ഥാടകര്‍ ദുഹ്ര്‍, അസര്‍ നമസ്‌കാരങ്ങള്‍ ഒരുമിച്ച് ചുരുക്കി (ഖസ്റും ജംഉമായി) നിര്‍വ്വഹിക്കും. തുടര്‍ന്ന് തല്‍ബിയത്തും തക്ബീറുകളും ചൊല്ലി, പാപമോചനം തേടി പ്രാര്‍ത്ഥനകളില്‍ മുഴുകി വിശ്വാസികളാല്‍ സൂര്യാസ്തമയും വരെ അറഫാ മൈതാനിയില്‍ കഴിയും.
സൂര്യാസ്തമയത്തോടെ തീര്‍ത്ഥാടകര്‍ അറഫയില്‍ നിന്ന് മുസ്ദലിഫയിലേക്ക് നീങ്ങും. മുസ്ദലിഫയിലെത്തുന്ന തീര്‍ത്ഥാടകര്‍ മഗ്രിബ്, ഇശാ നമസ്‌കാരങ്ങള്‍ ഒരുമിച്ച് ചുരുക്കി നിര്‍വ്വഹിക്കും. തുടര്‍ന്ന്, ഹജ്ജിന്റെ അടുത്ത പ്രധാന ചടങ്ങായ ജംറകളിലെ പിശാചിന്റെ പ്രതീകത്തിന്മേല്‍ കല്ലെറിയുന്നതിനായുള്ള കല്ലുകള്‍ ശേഖരിച്ച് അവര്‍ രാത്രി അവിടെ വിശ്രമിക്കും. സുബ്ഹിക്കു ശേഷം മിനായെ ലക്ഷ്യമാക്കി നീങ്ങി ജംറയില്‍ കല്ലെറിയും.
മക്കയില്‍ നിന്ന് 20 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പരന്ന മൈതാനമാണ് അറഫ. ഇതിന്റെ മധ്യഭാഗത്തുള്ള 'ജബലുറഹ്‌മ' എന്ന കുന്നിന്‍ചെരുവിലാണ് തീര്‍ത്ഥാടകര്‍ പ്രാര്‍ത്ഥനയ്ക്കായി പ്രധാനമായും ഒത്തുകൂടുന്നത്. ആദം നബിയും ഹവ്വാ ബീവിയും ഭൂമിയില്‍ വെച്ച് പുനസ്സമാഗമം നടത്തിയ സ്ഥലമെന്ന ചരിത്രപരമായ പ്രാധാന്യവും ഇതിനുണ്ട്. തിങ്കളാഴ്ച മിനായില്‍ വെച്ച് നടന്ന തര്‍വിയത്ത് ദിനത്തിലെ ആത്മീയവും ശാരീരികവുമായ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് തീര്‍ത്ഥാടകര്‍ അറഫയിലേക്ക് നീങ്ങിയത്.
തീര്‍ത്ഥാടകരുടെ സുരക്ഷയും സുഗമമായ യാത്രയും ഉറപ്പാക്കാന്‍ സൗദി ഭരണകൂടം വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ജനക്കൂട്ട നിയന്ത്രണം, വിപുലമായ മെഡിക്കല്‍ സേവനങ്ങള്‍, ഗതാഗത ശൃംഖലകള്‍, അടിയന്തിര രക്ഷാപ്രവര്‍ത്തന യൂണിറ്റുകള്‍ എന്നിവ പുണ്യസ്ഥലങ്ങളിലുടനീളം സജീവമാണ്.
അറഫയില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ഉയര്‍ന്നതിനാല്‍ ആരോഗ്യ മന്ത്രാലയം അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കാനും തീര്‍ത്ഥാടകര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.
Related News