വാഷിംഗ്ടണ്‍: ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ലക്ഷ്യമിട്ടുള്ള 'അബ്രഹാം ഉടമ്പടി'യില്‍ സൗദി അറേബ്യയും പാകിസ്ഥാനും ഉള്‍പ്പെടെയുള്ള കൂടുതല്‍ മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങള്‍ ഭാഗമാകണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായുള്ള പുതിയ ആണവ കരാറിനെതിരെ യുഎസില്‍ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് ട്രംപിന്റെ ഈ ആഹ്വാനം. ഇത് നിലവിലെ നയതന്ത്ര ചര്‍ച്ചകളില്‍ പുതിയ സങ്കീര്‍ണ്ണതകള്‍ക്ക് വഴിതുറന്നേക്കും.
സൗദി അറേബ്യയ്ക്കും ഖത്തറിനും പുറമെ ഈജിപ്ത്, ജോര്‍ദാന്‍, തുര്‍ക്കി, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളും ഉടമ്പടിയുടെ ഭാഗമാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. തന്റെ ആദ്യ ഭരണകാലത്ത് അമേരിക്കയുടെ മധ്യസ്ഥതയില്‍ രൂപീകരിച്ച ഈ ഉടമ്പടി മേഖലയിലെ സങ്കീര്‍ണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളെ ഒന്നിപ്പിക്കാനാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. 2020-ല്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സും (യുഎഇ) ബഹ്റൈനുമാണ് ഇസ്രായേലുമായി ഔദ്യോഗിക നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന അബ്രഹാം ഉടമ്പടിയില്‍ ആദ്യം ഒപ്പുവെച്ചത്.
സൗദി അറേബ്യ ഉടമ്പടിയില്‍ ചേരണമെന്നത് ട്രംപിന്റെ ദീര്‍ഘകാലമായുള്ള ആഗ്രഹമാണെങ്കിലും, സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം നിലവില്‍ വന്നാല്‍ മാത്രമേ ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിനൊള്ളൂ എന്ന ഉറച്ച നിലപാടിലാണ് സൗദി ഭരണകൂടം. അമേരിക്കയ്ക്കും ഇറാനും ഇടയില്‍ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാനും സമാനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ട്രംപിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെ പാകിസ്ഥാന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ഇസ്ലാമാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നിരീക്ഷകന്‍ സയ്യിദ് മുഹമ്മദ് അലി വ്യക്തമാക്കി. ട്രംപ് നിര്‍ദ്ദേശിച്ച രാജ്യങ്ങള്‍ക്ക് ഈ നിര്‍ദ്ദേശം എത്രത്തോളം സ്വീകാര്യമാകുമെന്ന് കണ്ടറിയണമെന്ന് മുന്‍ യുഎസ് അംബാസഡര്‍ മസൂദ് ഖാന്‍ പ്രതികരിച്ചു. 'അബ്രഹാം ഉടമ്പടിയെക്കുറിച്ചുള്ള പരാമര്‍ശം നിലവിലെ നയതന്ത്ര ചര്‍ച്ചകള്‍ക്ക് പുതിയൊരു മാനം നല്‍കിയിരിക്കുകയാണ്. കാരണം ഈ വിഷയം നിലവില്‍ ആരുടെയും അജണ്ടയില്‍ ഉണ്ടായിരുന്നില്ല,' മസൂദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു. ഇറാന്‍ കരാര്‍ കൂടുതല്‍ ജനകീയമാക്കാനുള്ള ട്രംപിന്റെ തന്ത്രമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
Related News