ജെറുസലേം: ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശമായ ദാഹിയേയിലെ ഭീകരവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്താന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു സൈന്യത്തിന് ഉത്തരവിട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ലബനനിലെ ഹിസ്ബുള്ള ഭീകരസംഘടന നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതായും ഇസ്രായേല്‍ നഗരങ്ങള്‍ക്കും പൗരന്മാര്‍ക്കും നേരെ ആക്രമണം നടത്തുന്നതായും നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ദാഹിയേ ജില്ലയിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സും ഐ.ഡി.എഫിന് (ഇസ്രായേല്‍ പ്രതിരോധ സേന) നിര്‍ദ്ദേശം നല്‍കിയത്.
ഹിസ്ബുള്ളയുടെ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ 'ബെയ്‌റൂട്ടില്‍ ശാന്തിയുണ്ടാകില്ല' എന്ന് പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് മുന്നറിയിപ്പ് നല്‍കി. കൂടാതെ തെക്കന്‍ ലബനനിലെ ലിതാനി നദി പ്രദേശത്ത് സൈനിക നിയന്ത്രണത്തിലുള്ള മേഖല സ്ഥാപിക്കുമെന്നും അദ്ദേഹം പ്രതിജ്ഞചെയ്തു. 'ബെയ്‌റൂട്ടിലെ ദാഹിയേ പ്രദേശം വടക്കന്‍ ഇസ്രായേലിലെ ജനവാസ മേഖലകളില്‍ നിന്നും വ്യത്യസ്തമല്ല. വടക്കന്‍ ഇസ്രായേലില്‍ സമാധാനമില്ലെങ്കില്‍ ബെയ്‌റൂട്ടിലും സമാധാനമുണ്ടാകില്ല,' കാറ്റ്‌സ് വ്യക്തമാക്കി.
ഇസ്രായേല്‍ സൈന്യത്തിന് നേരെയുള്ള ഭീഷണികള്‍ ഇല്ലാതാക്കാനും ലിതാനി പ്രദേശം ആയുധങ്ങളും ഭീകരരുമില്ലാത്ത ഇസ്രായേല്‍ സുരക്ഷാ നിയന്ത്രണത്തിലുള്ള മേഖലയാക്കി മാറ്റാനും ലക്ഷ്യമിട്ട് ഹിസ്ബുള്ള ഭീകരര്‍ക്കും അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും എതിരെ ഐ.ഡി.എഫ് ശക്തമായ നീക്കങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ബോംബെറിയുമെന്ന നെതന്യാഹുവിന്റെ ഭീഷണി തടയാന്‍ ലബനന്‍ അന്താരാഷ്ട്ര തലത്തില്‍ സ്വാധീനമുള്ള രാജ്യങ്ങളുമായും അറബ് രാജ്യങ്ങളുമായും തീവ്രമായ നയതന്ത്ര ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ലബനന്‍ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഫ്രാന്‍സിന്റെ അഭ്യര്‍ത്ഥനപ്രകാരം ലബനനിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ന്യൂയോര്‍ക്കില്‍ ചേരുന്ന യു.എന്‍ രക്ഷാസമിതി യോഗത്തില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ലബനന്റെ ഇപ്പോഴത്തെ ശ്രമം.
ലബനന്‍ ഭൂപ്രദേശത്തെ ഇസ്രായേലിന്റെ സൈനിക നടപടികളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഇത് ലബനന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ലബനന്‍ അതിര്‍ത്തി ലംഘിച്ചുകൊണ്ടുള്ള ഇസ്രായേലിന്റെ അധിനിവേശത്തെ രാജ്യം പൂര്‍ണ്ണമായി തള്ളിക്കളയുന്നതായും സൗദി വ്യക്തമാക്കി.
ഏപ്രില്‍ പകുതിയോടെ നിലവില്‍ വന്ന വെടിനിര്‍ത്തലിന് ശേഷവും ഇസ്രായേല്‍ സൈന്യവും ഹിസ്ബുള്ളയും തമ്മില്‍ പരസ്പരം ആക്രമണം തുടരുകയാണ്. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് തടയാന്‍ ബുദ്ധിമുട്ടുള്ളതും ചെലവ് കുറഞ്ഞതുമായ കാമികാസെ ഡ്രോണുകളാണ് ഹിസ്ബുള്ള ഇപ്പോള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് തെക്കന്‍ ലബനനില്‍ നിരവധി ഇസ്രായേല്‍ സൈനികരുടെ മരണത്തിന് കാരണമായിട്ടുണ്ട്.
ഇറാന്‍ യുദ്ധത്തിന്റെ ഏറ്റവും വലിയ പ്രതിഫലനമാണ് ലബനനില്‍ നടക്കുന്നത്. മാര്‍ച്ച് 2 മുതല്‍ ഹിസ്ബുള്ള ഇസ്രായേലിലേക്ക് റോക്കറ്റുകളും ഡ്രോണുകളും തൊടുത്തുവിട്ടതിനെത്തുടര്‍ന്നുണ്ടായ ഇസ്രായേല്‍ ആക്രമണങ്ങളിലും ഒഴിപ്പിക്കല്‍ ഉത്തരവുകളിലും പെട്ട് 1.2 ദശലക്ഷത്തിലധികം ലബനന്‍ ജനതയാണ് ഭവനരഹിതരായത്. ലബനന്‍ സര്‍ക്കാരിന്റെ കണക്കനുസരിച്ച് ഈ അധിനിവേശത്തില്‍ ഇതുവരെ 3,370-ലധികം ആളുകള്‍ കൊല്ലപ്പെട്ടു. ഇതേ കാലയളവില്‍ തങ്ങളുടെ 24 സൈനികരും നാല് സിവിലിയന്മാരും കൊല്ലപ്പെട്ടതായി ഇസ്രായേലും അവകാശപ്പെടുന്നു.
തന്ത്രപ്രധാനമായ ബ്യൂഫോര്‍ട്ട് കോട്ട ഇസ്രായേല്‍ പിടിച്ചടക്കുകയും തെക്കന്‍ ബെയ്‌റൂട്ടില്‍ ആക്രമണം പുനരാരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെ, സൈനിക നടപടികള്‍ നിര്‍ത്തിവെക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ലബനന്റെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ഇസ്രായേല്‍ മാനിക്കണമെന്ന് ഇ.യു വക്താവ് അന്‍വര്‍ എല്‍-അനൂനി പറഞ്ഞു.
അമേരിക്കയുമായുള്ള ഏതൊരു കരാറിനും ലബനനിലെ വെടിനിര്‍ത്തല്‍ ഒരു പ്രധാന നിബന്ധനയായി തുടരുമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഏത് ചര്‍ച്ചയിലും ലബനനിലെ വെടിനിര്‍ത്തല്‍ ഒഴിച്ചുകൂടാനാവാത്ത വ്യവസ്ഥയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖാഇ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സയണിസ്റ്റ് ഭരണകൂടത്തിന്റെ നിയമവിരുദ്ധമായ ആക്രമണങ്ങള്‍ക്കെതിരെ ലബനനെയും പ്രതിരോധ പ്രസ്ഥാനങ്ങളെയും പിന്തുണയ്ക്കാന്‍ ഇറാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ബഖാഇ കൂട്ടിച്ചേര്‍ത്തു.
Related News