ദുബായ്: ഷാര്‍ജയിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ഗോവണിയോട് ചേര്‍ന്നുള്ള ജനലിലൂടെ രണ്ട് വയസ്സുകാരന്‍ വീണു മരിച്ച സംഭവത്തില്‍ അയല്‍വാസികളായ പത്ത് വയസ്സോളം പ്രായമുള്ള രണ്ട് പെണ്‍കുട്ടികള്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. പണ്‍കുട്ടികളുടെ മാതാപിതാക്കളും പൊലീസ് കസ്റ്റഡിയിലാണ്. കണ്ണൂര്‍ സ്വദേശികളാണ് മലയാളി കുടുംബം. ബാലനെ പെണ്‍കുട്ടികള്‍ താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. പാകിസ്താന്‍ സ്വദേശിയായ മുഹമ്മദ് അര്‍ഷ്മാന്‍ എന്ന പിഞ്ചുകുഞ്ഞാണ് ദാരുണമായി മരണപ്പെട്ടത്. നടുക്കുന്ന ഈ ക്രൂരതയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഒരു മാസം മുന്‍പാണ് ഷാര്‍ജയിലെ ഒരു കെട്ടിടത്തില്‍ നാടിനെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്. അപ്പാര്‍ട്ട്‌മെന്റിന് പുറത്തെ ഇടനാഴിയില്‍ വെച്ച് പെണ്‍കുട്ടികള്‍ കുട്ടിയുമായി കളിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തുടര്‍ന്ന് പെണ്‍കുട്ടികളിലൊരാള്‍ ഗോവണിയുടെ ഭാഗത്തേക്കുള്ള വാതില്‍ തുറന്ന് കുഞ്ഞിനെ അകത്തേക്ക് വിളിച്ചു. കുഞ്ഞ് അകത്തേക്ക് കയറിയ ഉടന്‍ തന്നെ ഇവര്‍ വാതില്‍ അടയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഒരു പെണ്‍കുട്ടി ചെവിയില്‍ കൈവെച്ച് ഭയന്നോടുന്നതും, രണ്ടാമത്തെ പെണ്‍കുട്ടി കൈകള്‍ കുടഞ്ഞ് യാതൊരു ഭാവവ്യത്യാസവുമില്ലാതെ ശാന്തമായി നടന്നുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന് തൊട്ടുപിന്നാലെയാണ് കുഞ്ഞ് മൂന്നാം നിലയില്‍ നിന്നും താഴേക്ക് പതിച്ചത്.
കുഞ്ഞിന്റെ അമ്മ വെറും ഒരു മിനിറ്റത്തേക്ക് മാത്രം ഫ്‌ലാറ്റിന് അകത്തേക്ക് കയറിയപ്പോഴാണ് ഈ ദുരന്തം സംഭവിച്ചത്. യു.എ.ഇയില്‍ രണ്ട് പതിറ്റാണ്ടോളമായി നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന പിതാവ് സജ്ജാദ് ഹുസൈന്‍ സിസിടിവി ദൃശ്യങ്ങള്‍ കണ്ട് വികാരാധീനനായി. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജനിച്ച മകനാണ് തങ്ങള്‍ക്ക് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു മാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞ് കൂടി ഈ ദമ്പതികള്‍ക്കുണ്ട്.
കുട്ടിയെ ഗോവണിയുടെ ഭാഗത്തേക്ക് വിളിച്ചുവരുത്തി മറ്റേ പെണ്‍കുട്ടി വാതില്‍ അടച്ചുപിടിച്ചതായും, തുടര്‍ന്ന് ഏതാണ്ട് 14 മീറ്ററോളം ഉയരമുള്ള ജനല്‍ വഴി കുട്ടിയെ താഴേക്ക് എറിയുകയായിരുന്നു എന്നുമാണ് പിതാവ് ആരോപിക്കുന്നത്. എല്ലാം നിമിഷങ്ങള്‍ക്കകം സംഭവിച്ചു. സംഭവത്തിന് ശേഷവും ഈ പെണ്‍കുട്ടികള്‍ കെട്ടിടത്തില്‍ സാധാരണ രീതിയില്‍ ഓടിക്കളിച്ചു നടന്നിരുന്നതായി മറ്റ് താമസക്കാര്‍ പറഞ്ഞു.
കെട്ടിടത്തില്‍ നിന്നും നിലവിളി ശബ്ദം കേട്ടാണ് താന്‍ ഓടിയെത്തിയതെന്ന് വാച്ച്മാന്‍ വ്യക്തമാക്കി. തറയില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന കുഞ്ഞിനെക്കണ്ട് കരയുന്ന അമ്മയെയാണ് താന്‍ കണ്ടതെന്നും, ഉടന്‍ തന്നെ പോലീസിനെയും അത്യാഹിത വിഭാഗത്തെയും വിവരമറിയിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷാര്‍ജ പോലീസും സി.ഐ.ഡിയും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കേസ് നിലവില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അതോറിറ്റിയുടെ പരിഗണനയിലാണ്. പെണ്‍കുട്ടികളുടെ കൃത്യമായ ഉദ്ദേശ്യം എന്തായിരുന്നു എന്നത് വ്യക്തമല്ല. സംഭവത്തിന് ശേഷം മാനസികമായി തകര്‍ന്ന കുടുംബം താല്‍ക്കാലികമായി പാകിസ്താനിലേക്ക് മടങ്ങിയിരിക്കുകയാണ്. ഒരു ചെറിയ അശ്രദ്ധ പോലും വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്നും, സ്വന്തം കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ മറ്റാരെയും പൂര്‍ണ്ണമായി വിശ്വസിക്കരുതെന്നും പിതാവ് മറ്റ് മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചു.
Related News