മനാമ: ഇറാന്റെ ശത്രുതാപരമായ നടപടികള്‍ വിശ്വാസബന്ധങ്ങളെ തകര്‍ക്കുകയും സംവാദത്തിനുള്ള വാതിലുകള്‍ അടയ്ക്കുകയും ചെയ്യുന്നുവെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) പ്രസ്താവനയില്‍ അറിയിച്ചു. ''ആക്രമണങ്ങളും ശത്രുതാപരമായ നടപടികളും ബന്ധങ്ങള്‍ മെച്ചപ്പെടുത്തുകയോ പരസ്പര ധാരണയും സൗഹൃദവും വളര്‍ത്തുകയോ ചെയ്യുന്നില്ല'' എന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഇറാന്‍ തുടരുന്ന ആക്രമണാത്മക നയം കൂടുതല്‍ ഒറ്റപ്പെടലിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പും ജിസിസി നല്‍കി. ഇത്തരം നയങ്ങള്‍ മേഖലയുടെ സുരക്ഷയും സ്ഥിരതയും ദുര്‍ബലപ്പെടുത്തുന്നതായും പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, ''ജ്ഞാനത്തിന്റെയും നല്ല അയല്‍പക്ക ബന്ധത്തിന്റെയും ഭാഷ തിരഞ്ഞെടുക്കുന്നവര്‍ക്ക്'' ധാരണയുടെയും സഹകരണത്തിന്റെയും വാതിലുകള്‍ ഇപ്പോഴും തുറന്നുകിടക്കുന്നതായും കൗണ്‍സില്‍ വ്യക്തമാക്കി.
ബഹ്‌റൈന്‍, കുവൈത്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളോടുള്ള പൂര്‍ണ ഐക്യദാര്‍ഢ്യം ജിസിസി ആവര്‍ത്തിച്ചു. ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷ അവിഭാജ്യമാണെന്നും ഒരു അംഗരാജ്യത്തിനെതിരായ ആക്രമണം എല്ലാ അംഗരാജ്യങ്ങള്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നും കൗണ്‍സില്‍ വ്യക്തമാക്കി.
ഇറാന്റെ നടപടികളെ ജിസിസി ശക്തമായി അപലപിക്കുകയും മേഖലാ സുരക്ഷ, അന്താരാഷ്ട്ര കപ്പല്‍ഗതാഗതം, ഊര്‍ജവിതരണം എന്നിവയ്ക്കുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് ടെഹ്‌റാനെ ഉത്തരവാദിയാക്കുകയും ചെയ്തു. ഉത്തരവാദികളെ അന്താരാഷ്ട്ര സമൂഹം നിയമപരമായി നേരിടണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭാ ചാര്‍ട്ടറിന്റെയും അടിസ്ഥാനത്തില്‍ അംഗരാജ്യങ്ങള്‍ക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
ബഹ്‌റൈനില്‍ ചേര്‍ന്ന ജിസിസി മന്ത്രിസഭാ കൗണ്‍സിലിന്റെ 167-ാമത് സമ്മേളനത്തോടനുബന്ധിച്ചാണ് പ്രസ്താവന പുറത്തിറക്കിയത്. ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍-സയാനിയുടെ അധ്യക്ഷതയില്‍ മനാമയില്‍ നടന്ന സമ്മേളനത്തില്‍ ഗള്‍ഫ് അറബ് രാഷ്ട്രങ്ങളുടെ സഹകരണ കൗണ്‍സിലിലെ വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുത്തു.
Related News