l o a d i n g

കായികം

ഒരു യുഗത്തിന്റെ സന്ധ്യ, പുതിയ നക്ഷത്രങ്ങളുടെ ഉദയവും

മുനീര്‍ വാളക്കുട

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 13, 2026

ആതിഥേയരായ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെ 2026 ലോകകപ്പിന് തിരിതെളിഞ്ഞിരിക്കുന്നു. ഇനിയുള്ള ഒന്നരമാസക്കാലം ലോകം മുഴുവന്‍ ഒരേ ഹൃദയമിടിപ്പില്‍ മുഴുകുന്ന അപൂര്‍വ്വ നിമിഷങ്ങളാണ് വരാനിരിക്കുന്നത്. അതിരുകളും ഭാഷകളും സംസ്‌കാരങ്ങളും മറന്ന് കോടിക്കണക്കിന് മനുഷ്യര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ദിനങ്ങള്‍. 11 പേരടങ്ങിയ 48 ടീമുകള്‍ പന്തിനൊപ്പം ഓടുമ്പോള്‍, അവരുടെ കാലുകള്‍ മാത്രമല്ല, പല രാജ്യങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും അഭിമാനവും കൂടിയാണ് അതിനൊപ്പം ചലിക്കുന്നത്. ലോകകപ്പ് ഫുട്‌ബോള്‍ വെറുമൊരു കായിക മത്സരം മാത്രമല്ല; അത് ലോക ജനതയെ ഒരേ വികാരത്തിന്റെ നൂലിഴയില്‍ ബന്ധിപ്പിക്കുന്ന മഹത്തായ ഒരു സാംസ്‌കാരിക ആഘോഷം കൂടിയാണ്. ലോകത്തിന്റെ വൈവിധ്യങ്ങളെ പുണരുന്നതും മനുഷ്യരാശിയുടെ ഐക്യം പ്രകടമാക്കുന്നതുമായ ഒരു ആഗോള ഉത്സവം. ഫുട്‌ബോള്‍ എന്ന ഭാഷയിലൂടെ ലോകത്തെ ഒരുമിപ്പിക്കുന്ന ഈ മഹാമേള, മനുഷ്യര്‍ക്കിടയിലെ സഹവര്‍ത്തിത്വത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീക്ഷകളുടെയും പ്രതീകം തന്നെയാണ്.

വിവാദങ്ങള്‍

എങ്കിലും വിവാദങ്ങളും ലോകകപ്പിന്റെ ഭാഗമാണ്. ഇത്തവണ ആതിഥേയ രാജ്യങ്ങളില്‍ ഒന്നായ അമേരിക്കയുടെ കര്‍ശനമായ കുടിയേറ്റ-അതിര്‍ത്തി നയങ്ങള്‍ ലോകകപ്പിനോട് ബന്ധപ്പെട്ട പ്രധാന വിവാദങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു. ഉസ്ബകിസ്ഥാന്‍, സെനഗല്‍ തുടങ്ങിയ ടീമുകളുടെ താരങ്ങളെയും ഒഫീഷ്യലുകളെയും വിമാനത്താവളങ്ങളില്‍ പരിശോധിച്ച രീതി വലിയ പ്രതിഷേധത്തിന് കാരണമായി. ചില രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കും ആരാധകര്‍ക്കും അമേരിക്കയിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് ആശങ്കകളും അനിശ്ചിതത്വങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഫിഫയുടെ സോമാലിയന്‍ റഫറി ഉമര്‍ അബ്ദുല്‍ഖാദിര്‍ ആര്‍ട്ടന് സാധുവായ വിസ ഉണ്ടായിരുന്നിട്ടും അമേരിക്കയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട സംഭവം വലിയ വിവാദമായിട്ടുണ്ട്.

ഈ ലോകകപ്പിലെ മറ്റൊരു വിമര്‍ശനം ടിക്കറ്റ് നിരക്കുകളെക്കുറിച്ചാണ്. ഫിഫ ആദ്യമായി ആവശ്യകതയനുസരിച്ച് വില മാറുന്ന രീതി ഉപയോഗിച്ചതോടെ, ചില മത്സരങ്ങളുടെ ടിക്കറ്റ് സാധാരണക്കാരായ ആരാധകര്‍ക്ക് താങ്ങാനാവാത്ത വിലയിലെത്തി. ഇതുമൂലം ലോകകപ്പ് സമ്പന്നരായ ആരാധകര്‍ക്ക് മാത്രം ലഭ്യമായ ആഘോഷമായി മാറുന്നുവെന്ന വിമര്‍ശനം ശക്തമാണ്. ഫുട്‌ബോള്‍ മനുഷ്യരെ ഒന്നിപ്പിക്കുന്ന ഭാഷയാണെന്ന് ലോകം വിശ്വസിക്കുമ്പോഴും, ഈ ലോകകപ്പിന്റെ അരികിലൂടെ ഇത്തരം അസ്വസ്ഥതകളുടെ നിഴലുകള്‍ സഞ്ചരിക്കുന്നുണ്ട്. ആകാശം തൊടുന്ന ടിക്കറ്റ് നിരക്കുകളും അതിര്‍ത്തികള്‍ കടക്കാന്‍ മടിക്കുന്ന ആരാധകരുടെ ആശങ്കകളും മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളും ചേര്‍ന്ന് ആഘോഷത്തിന്റെ നിറങ്ങളില്‍ ചില മങ്ങലുകള്‍ സൃഷ്ടിക്കുന്നു. പന്ത് മൈതാനത്തുരുളുമ്പോള്‍ കോടിക്കണക്കിന് ഹൃദയങ്ങള്‍ ഒരേ താളത്തില്‍ മിടിക്കുന്നുണ്ടെങ്കിലും, ആ ആഘോഷത്തിന്റെ വാതിലുകള്‍ എല്ലാവര്‍ക്കും ഒരുപോലെ തുറന്നുകിട്ടിയിട്ടുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്.

ഒരു യുഗം പടിയിറങ്ങുമ്പോള്‍

ഓരോ ലോകകപ്പും പുതിയ നക്ഷത്രങ്ങളുടെ ഉദയത്തിന് സാക്ഷ്യം വഹിക്കുമ്പോള്‍, ചിലപ്പോള്‍ അതേ വേദി മഹത്തായ സൂര്യന്മാരുടെ അസ്തമയത്തിനും വേദിയാവാറുണ്ട്. കാലത്തിന്റെ ഒഴുക്കില്‍ ആരും ശാശ്വതമല്ല. ഒരുകാലത്ത് ലോക ഫുട്‌ബോളിന്റെ ആകാശം മുഴുവന്‍ പ്രകാശിപ്പിച്ച ഇതിഹാസങ്ങള്‍ പതിയെ അവരുടെ യാത്രയുടെ അവസാന അധ്യായങ്ങളിലേക്ക് കടക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, ലൂക്കാ മോഡ്രിച്ച് തുടങ്ങിയ താരങ്ങള്‍ വെറും കളിക്കാരല്ല; അവര്‍ ഒരു തലമുറയുടെ വികാരങ്ങളാണ്. കോടിക്കണക്കിന് ആരാധകരുടെ സ്വപ്നങ്ങളിലും ആഘോഷങ്ങളിലും കണ്ണീരിലും നിറഞ്ഞുനിന്ന പേരുകളാണിവര്‍. അവരുടെ കാലുകളില്‍ നിന്ന് പിറന്ന ഗോളുകള്‍ ചരിത്രമായും, അവരുടെ വിജയങ്ങള്‍ ദേശീയ അഭിമാനത്തിന്റെ പ്രതീകങ്ങളായും നിലനില്‍ക്കുന്നു.

ലയണല്‍ മെസ്സിയുടെ പന്തുമായുള്ള സംഭാഷണങ്ങള്‍ മനോഹരമായ ഒരു കവിതയിലെ വാക്കുകള്‍ പോലെയായിരുന്നു. റൊണാള്‍ഡോയുടെ പോരാട്ടവീര്യം മനുഷ്യന്റെ അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായിരുന്നു. ലൂക്കാ മോഡ്രിച്ചിന്റെ പാസുകള്‍ ഒരു സംഗീതജ്ഞന്റെ വിരലുകളില്‍ നിന്ന് ഒഴുകിയെത്തുന്ന മധുരസ്വരങ്ങളെപ്പോലെ കളിയുടെ താളം നിയന്ത്രിച്ചിരുന്നു. വര്‍ഷങ്ങളോളം ലോക ഫുട്‌ബോളിന്റെ ഹൃദയമിടിപ്പായിരുന്ന ഈ താരങ്ങള്‍ ഇന്ന് അവരുടെ യാത്രയുടെ അവസാന വളവില്‍ എത്തിനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ ഈ ലോകകപ്പിന്റെ ആവേശത്തിനിടയിലും ഒരു നേര്‍ത്ത ദുഃഖത്തിന്റെ നിഴല്‍ കാണാം. ആകാശത്ത് പുതിയ നക്ഷത്രങ്ങള്‍ ഉദിക്കുമ്പോള്‍ പഴയ നക്ഷത്രങ്ങള്‍ ദൂരെയുള്ള ചക്രവാളങ്ങളിലേക്ക് മറയുകയാണ്. എന്നാല്‍ അവരുടെ പ്രകാശം ഒരിക്കലും മങ്ങിപ്പോകില്ല. അവര്‍ നേടിയ നേട്ടങ്ങളും സൃഷ്ടിച്ച ഓര്‍മ്മകളും ഫുട്‌ബോളിന്റെ ചരിത്രത്തില്‍ എന്നും നിലനില്‍ക്കും. പുതിയ തലമുറയുടെ കാല്‍പ്പാടുകള്‍ മൈതാനത്ത് പതിയുമ്പോള്‍, പഴയ ഇതിഹാസങ്ങളുടെ പാരമ്പര്യം അവരെ നയിച്ചുകൊണ്ടിരിക്കും. ഫുട്‌ബോള്‍ മുന്നോട്ടുപോകും; എന്നാല്‍ ഈ മൂവരും എഴുതിയ അധ്യായങ്ങള്‍ ഒരിക്കലും അവസാനിക്കില്ല.

പുതിയ നക്ഷത്രങ്ങളുടെ ഉദയം

സൂര്യന്‍ അസ്തമിക്കുമ്പോള്‍ ആകാശം ഇരുളിലേക്കല്ല, മറിച്ച് പുതിയ നക്ഷത്രങ്ങളുടെ പ്രകാശത്തിലേക്കാണ് തുറക്കപ്പെടുന്നത്. ഫുട്‌ബോളിന്റെ ലോകവും അങ്ങനെ തന്നെയാണ്. റൊണാള്‍ഡോയും മെസ്സിയും മോഡ്രിച്ചും പോലുള്ള ഇതിഹാസങ്ങള്‍ അവരുടെ യാത്രയുടെ അവസാന അധ്യായങ്ങളിലേക്ക് കടക്കുമ്പോള്‍, പുതിയ സ്വപ്നങ്ങളുമായി ഒരു യുവതലമുറ ലോകവേദിയിലേക്ക് കടന്നുവരികയാണ്. അവരുടെ മുന്‍പന്തിയില്‍ നില്‍ക്കുന്നത് സ്‌പെയിനിന്റെ അത്ഭുതപ്രതിഭ ലാമിന്‍ യമാലാണ്. അയാളുടെ കാലില്‍ പന്തെത്തുമ്പോള്‍ അതൊരു വെറും കളിയല്ല, മറിച്ച് അതൊരു കലാരൂപമായി മാറുന്നു. എതിരാളികളുടെ പ്രതിരോധനിരകള്‍ക്കിടയിലൂടെ അയാള്‍ നെയ്‌തെടുക്കുന്ന വഴികള്‍ അതിമനോഹരമാണ്. പ്രായം ചെറുതാണെങ്കിലും അയാളുടെ സ്വപ്നങ്ങള്‍ വിശാലമാണ്.

യമാലിനൊപ്പം തുര്‍ക്കിയുടെ ആര്‍ദ ഗുലര്‍, ജര്‍മ്മനിയുടെ ജമാല്‍ മുസിയാല, ഫ്രാന്‍സിന്റെ മൈക്കല്‍ ഒലിസ്, വാറന്‍ സെയ്ര്‍ എംറി, നെതര്‍ലന്റ്‌സിന്റെ ജോറല്‍ ഹാറ്റോ, ഐവറികോസ്റ്റിന്റെ യാന്‍ ഡിയോമോണ്ടെ, ബ്രസീലിന്റെ എന്‍ട്രിക്, മെക്‌സിക്കോയുടെ ഗില്‍ബര്‍ട്ടോ മോറ തുടങ്ങിയ യുവതാരങ്ങളും പുതിയ കാലത്തിന്റെ സന്ദേശവാഹകരായി എത്തുന്നു. ഇവരുടെ പന്തിലുള്ള സ്പര്‍ശനത്തിലും അവര്‍ പുതിയ ചരിത്രങ്ങള്‍ എഴുതും. പ്രതീക്ഷകള്‍ വിതറും. ഓരോ ഗോളിലും അവര്‍ ഭാവിയുടെ പ്രഖ്യാപനങ്ങള്‍ നടത്തും. ഒരുകാലത്ത് റൊണാള്‍ഡോയെയും മെസ്സിയെയും കണ്ട് സ്വപ്നം കണ്ട കുട്ടികളായിരുന്നു അവര്‍; ഇന്ന് അവര്‍ തന്നെയാണ് പുതിയ തലമുറയുടെ സ്വപ്നങ്ങളായി മാറുന്നത്.

ചരിത്രം ആവര്‍ത്തിക്കുമോ, പുതിയ ചരിത്രം പിറക്കുമോ?

ഓരോ ലോകകപ്പും ഓരോ ചോദ്യത്തോടെയാണ് ആരംഭിക്കുന്നത്. ഇത്തവണയും ആ ചോദ്യം ലോകത്തിന്റെ മനസ്സില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു: ആരാകും ചാമ്പ്യന്മാര്‍? ചരിത്രം വീണ്ടും ആവര്‍ത്തിക്കുമോ, അതോ പുതിയ ചരിത്രം പിറക്കുമോ? ബ്രസീല്‍, ജര്‍മ്മനി, അര്‍ജന്റീന, ഫ്രാന്‍സ്, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങള്‍ ലോകകപ്പിന്റെ സ്വര്‍ണ്ണചരിത്രത്തില്‍ തങ്ങളുടെ പേരുകള്‍ പലവട്ടം കൊത്തിവെച്ചവരാണ്. ഇംഗ്ലണ്ടും സ്‌പെയിനും ഓരോ തവണ വിശ്വം വിജയിച്ചിട്ടുണ്ട്. എന്നാല്‍ ഫുട്‌ബോള്‍ എന്നും അത്ഭുതങ്ങളുടെ കളിയാണ്. ഒരുകാലത്ത് അസാധ്യമായി കരുതിയ പല രാജ്യങ്ങളും ലോകകപ്പിന്റെ വേദിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഈ ലോകകപ്പിലും ഒരു പുതിയ അവകാശി ഉദിക്കുമോ എന്ന പ്രതീക്ഷ ലോകത്തെ ആവേശം കൊള്ളിക്കുന്നു. ഇംഗ്ലണ്ട് അവരുടെ ദീര്‍ഘകാല കാത്തിരിപ്പിന് വിരാമമിടുമോ? നെതര്‍ലന്റ്‌സ് തങ്ങളുടെ മുന്‍ഗാമികള്‍ക്ക് കഴിയാതെ പോയ സ്വപ്നസാഫല്യം നേടുമോ? ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പറങ്കിരാജ്യത്തിന് ആ കനകകിരീടം നേടിക്കൊടുക്കാന്‍ കഴിയുമോ? അല്ലെങ്കില്‍ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് മറ്റൊരു പുതിയ രാജ്യം ലോക ഫുട്‌ബോളിന്റെ സിംഹാസനത്തില്‍ സ്ഥാനം ഉറപ്പിക്കുമോ? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടലാണ് ഫുട്‌ബോളിന്റെ ഏറ്റവും വലിയ രസം. 2026 ലോകകപ്പ് വെറുമൊരു ട്രോഫിക്കായുള്ള മത്സരം മാത്രമല്ല; അത് ഭൂതകാലത്തിന്റെ മഹത്വവും ഭാവിയുടെ പ്രതീക്ഷകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ഒരു മഹാ നാടകമാണ്. ആ നാടകത്തിന്റെ അവസാനത്തില്‍ ചരിത്രം വീണ്ടും സ്വയം ആവര്‍ത്തിക്കുമോ, അതോ പുതിയ കരുത്തര്‍ കടന്നുവരുമോ എന്നറിയാന്‍ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

-മുനീര്‍ വാളക്കുട

Photo

Latest News

സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്:  എയ്സസ്  ഉദ്ഘാടനം 24ന്
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്: എയ്സസ് ഉദ്ഘാടനം 24ന്
September 20, 2026
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
September 20, 2026
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
September 20, 2026
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍  പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍ പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
September 20, 2026
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ:  ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ: ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
September 20, 2026
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
September 20, 2026
 റോഡ് നവീകരണം:  വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
റോഡ് നവീകരണം: വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
September 20, 2026
 സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
September 20, 2026
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
September 20, 2026