ജെറുസലേം: ലെബനനുമായുള്ള അമേരിക്കന്‍ മധ്യസ്ഥതയിലുള്ള കരാറിനെ ചരിത്രപരമായ നേട്ടമെന്ന് വിശേഷിപ്പിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഈ കരാര്‍ ഇസ്രായേലിന്റെ ശത്രുക്കളായ ഇറാനും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരമാണെന്നും അദ്ദേഹം പറഞ്ഞു. ടെലിവിഷന്‍ പ്രസംഗത്തിലൂടെയാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. 'ഇസ്രായേലും ലെബനനും തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ നമ്മള്‍ ഒരു ചരിത്രപരമായ കരാറില്‍ എത്തിച്ചേര്‍ന്നു. ഇതൊരു വലിയ വിജയമാണ്,' അദ്ദേഹം പറഞ്ഞു.
ലെബനന്‍ അതിര്‍ത്തിക്കുള്ളില്‍ ഏകദേശം 10 കിലോമീറ്റര്‍ (ആറ് മൈല്‍) ഉള്ളിലായി ഇസ്രായേല്‍ സൈന്യം സ്ഥാപിച്ചിട്ടുള്ള സുരക്ഷാ മേഖലയില്‍ സൈന്യം തുടരുമെന്നും നെതന്യാഹു ആവര്‍ത്തിച്ചു. 'ഹിസ്ബുള്ളയെയും മറ്റ് ഭീകരവാദ ഗ്രൂപ്പുകളെയും നിരായുധരാക്കുന്നത് വരെ നമ്മള്‍ ആ പ്രദേശത്ത് തുടരും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, കരാറിനെതിരെ തീവ്രവലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ രംഗത്തെത്തി. ലെബനന്‍ സര്‍ക്കാര്‍ ഹിസ്ബുള്ളയെ നിരായുധരാക്കുമെന്ന് വിശ്വസിക്കാനാവില്ലെന്നും ഇതൊരു വലിയ തെറ്റാണെന്നും അദ്ദേഹം ടെലഗ്രാമില്‍ കുറിച്ചു. 'ഇതൊരു വലിയ അബദ്ധമാണ്. ലെബനന്‍ സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ഹിസ്ബുള്ളയുടെ ആളുകളാണ്. ഹിസ്ബുള്ളയുടെ ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ ലെബനനെ വിശ്വസിക്കാന്‍ കഴിയില്ല. ഇസ്രായേല്‍ പ്രതിരോധ സേന മാത്രമാണ് ഹിസ്ബുള്ളയെ നശിപ്പിക്കുക, മറ്റൊരു കക്ഷിയും അത് ചെയ്യില്ല,' ബെന്‍ ഗ്വിര്‍ പറഞ്ഞു.
ഇസ്രായേലിന്റെ സുരക്ഷയ്ക്ക് ആവശ്യമായ കാലത്തോളം ലെബനന്‍ അതിര്‍ത്തിക്കുള്ളില്‍ സുരക്ഷാ മേഖല നിലനിര്‍ത്താന്‍ ഇസ്രായേലിനുള്ള അവകാശം അമേരിക്കയും ലെബനനും അംഗീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നെതന്യാഹു അവകാശപ്പെട്ടു. ഹിസ്ബുള്ളയും മറ്റ് ഭീകരവാദ സംഘടനകളും പൂര്‍ണ്ണമായും നിരായുധരാക്കപ്പെടുന്നത് വരെയും, ലെബനന്‍ മണ്ണില്‍ നിന്ന് ഇസ്രായേലിന് ഭീഷണിയാകാത്ത സാഹചര്യം ഉറപ്പാക്കുന്നത് വരെയും ഈ സുരക്ഷാ മേഖലയില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Related News