ദുബായ്- ഹോര്‍മുസ് കടലിടുക്കിന് സമീപം വാണിജ്യ കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് ഇറാനിലെ തീരദേശ നഗരങ്ങളില്‍ അമേരിക്ക തുടര്‍ച്ചയായ രണ്ടാം ദിവസവും ശക്തമായ ബോംബാക്രമണം നടത്തി. ഇറാന്റെ അധീനതയിലുള്ള ക്യൂഷം ദ്വീപ്, സിരിക്, ബന്ദര്‍-ഇ ലെംഗെ എന്നീ പ്രദേശങ്ങളിലെ പത്തോളം സൈനിക താവളങ്ങളാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ലക്ഷ്യമിട്ടത്. ഇറാന്റെ നിരീക്ഷണ സംവിധാനങ്ങള്‍, ആശയവിനിമയ ശൃംഖലകള്‍, വ്യോമപ്രതിരോധ കേന്ദ്രങ്ങള്‍, ഡ്രോണ്‍ സംഭരണശാലകള്‍ എന്നിവ തകര്‍ത്തതായി അമേരിക്കന്‍ സൈന്യം സ്ഥിരീകരിച്ചു.
അമേരിക്കന്‍ ആക്രമണത്തിന് തൊട്ടുപിന്നാലെ ശക്തമായ തിരിച്ചടിയുമായി ഇറാനും രംഗത്തെത്തി. അയല്‍രാജ്യങ്ങളായ ബഹ്റൈനിലെയും കുവൈറ്റിലെയും യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ഒരേസമയം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. കുവൈറ്റിലെ അലി അല്‍ സലേം എയര്‍ബേസ്, ബഹ്റൈനിലെ പോര്‍ട്ട് സല്‍മാനിലുള്ള യുഎസ് ഫിഫ്ത് ഫ്‌ളീറ്റ് ആസ്ഥാനം എന്നിവയ്ക്ക് നേരെയാണ് ഇറാന്‍ ആക്രമണം അഴിച്ചുവിട്ടത്. വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള സമാധാന ഉടമ്പടി അമേരിക്ക ലംഘിച്ചതായും ഇനിയും ആക്രമണം തുടര്‍ന്നാല്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
ഇറാന്റെ ആക്രമണത്തെ തുടര്‍ന്ന് കുവൈറ്റിലും ബഹ്റൈനിലും ജാഗ്രതാ സൈറണുകള്‍ മുഴങ്ങി. ശത്രുക്കളുടെ മിസൈലുകളെയും ഡ്രോണുകളെയും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിച്ചതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കം രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കുവൈറ്റ് ശക്തമായി അപലപിച്ചു. അതേസമയം, ബഹ്റൈനിലെ മുഹറഖ് മേഖലയില്‍ ഇറാന്റെ ആക്രമണത്തില്‍ ഒരു പാര്‍പ്പിട സമുച്ചയത്തിന് കേടുപാടുകള്‍ സംഭവിച്ചതായും എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
തങ്ങള്‍ ഒപ്പുവെച്ച ധാരണാപത്രം ഇറാന്‍ ലംഘിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. ഇറാന്‍ ഇനിയും യുദ്ധത്തിന് മുതിര്‍ന്നാല്‍ ആ രാജ്യം തന്നെ ഭൂമുഖത്ത് നിന്ന് ഇല്ലാതാകുമെന്നും സൈനികമായി ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ മടിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം തങ്ങള്‍ക്കാണെന്നാണ് ഇറാന്റെ വാദം. മേഖലയില്‍ ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷം കടുത്തതോടെ അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും വര്‍ദ്ധിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.
മേഖലയിലെ മറ്റ് തന്ത്രപ്രധാന കേന്ദ്രങ്ങളിലും സംഘര്‍ഷം പുകയുകയാണ്. ലെബനന്‍ സര്‍ക്കാരുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ച് തൊട്ടടുത്ത ദിവസം തന്നെ ഇസ്രായേല്‍ സൈന്യം തെക്കന്‍ ലെബനനില്‍ ബോംബാക്രമണം നടത്തി. ഹിസ്ബുള്ള പോരാളികളെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു. ഇതിന് പുറമെ, ജോര്‍ദാന്‍ നദിക്കും കടലിനും ഇടയില്‍ രണ്ട് രാജ്യങ്ങള്‍ എന്ന സങ്കല്‍പ്പത്തിന് ഇനി പ്രസക്തിയില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രഖ്യാപിച്ചതും പശ്ചിമേഷ്യയിലെ നയതന്ത്ര ചര്‍ച്ചകളെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Related News