ദമ്മാം: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾ മരണപ്പെട്ടു. കണ്ണൂർ തലശ്ശേരി മണോലി വീട് സ്വദേശി സജീം (45), ചെറുകുന്ന് കണ്ടിവളപ്പിൽ ശ്രീലേഷ് (42) എന്നിവരാണ് മരിച്ചത്.
ദഹ്റാൻ-ജുബൈൽ ഹൈവേയിൽ ഖത്വീഫ് സെൻട്രൽ ആശുപത്രിക്ക് സമീപം ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. റാസ്തന്നൂറയിൽ നിന്നും ദമ്മാമിലേക്ക് കാറിൽ വരികയായിരുന്ന ഇവരുടെ വാഹനത്തിലേക്ക് സ്വദേശി യുവാവ് സഞ്ചരിച്ച കാർ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ പലതവണ മറിഞ്ഞ് റോഡരികിലെ താഴ്ചയിലേക്ക് പതിച്ച് പൂർണ്ണമായും തകർന്നു.
സജീം അപകടസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീലേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി വൈകിയിട്ടും ഇരുവരും താമസസ്ഥലത്ത് എത്താതിരുന്നതിനെ തുടർന്ന് പുലർച്ചെ സുഹൃത്തുക്കൾ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഖത്വീഫ് പൊലീസിൽ നിന്നും അപകടവിവരം അറിയുന്നത്.
ദമ്മാമിൽ സ്വന്തമായി ബിസിനസ് സ്ഥാപനങ്ങൾ നടത്തിവരികയായിരുന്നു സജീം. റുഹാലത്ത് ആണ് സജീമിന്റെ ഭാര്യ. ആദിൽ, ഹുസൈൻ, അമൽ എന്നിവർ മക്കളാണ്. ശ്രീലേഷ് ഇതേ സ്ഥാപനത്തിലെ ജീവനക്കാരനാണ്. കണ്ടിവളപ്പിൽ ലക്ഷ്മണൻ-കനകലത ദമ്പതികളുടെ മകനാണ് ശ്രീലേഷ്.
ഇരുവർക്കുമുള്ള മരണാനന്തര നിയമനടപടികൾ സാമൂഹികപ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. നിലവിൽ ഖത്വീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളിൽ, ശ്രീലേഷിന്റേത് നാട്ടിലേക്ക് കൊണ്ടുപോകുമെന്നും സജീമിന്റേത് ദമ്മാമിൽ ഖബറടക്കുമെന്നും ബന്ധുക്കൾ അറിയിച്ചു. സജീമിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി മാതാപിതാക്കളും ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തെ ദമ്മാമിൽ എത്തിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.
Related News