ദോഹ: അമേരിക്കയും ഇറാനും തമ്മില്‍ ദോഹയില്‍ നടന്ന പരോക്ഷ ചര്‍ച്ചകളില്‍ 'ധനാത്മകമായ പുരോഗതി' ഉണ്ടായതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അന്തരിച്ച ഇറാന്‍ പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം അടുത്ത റൗണ്ട് ചര്‍ച്ചകള്‍ നടക്കുമെന്ന് മന്ത്രാലയ വക്താവ് മാജിദ് അല്‍-അന്‍സാരി വ്യക്തമാക്കി.
ഇസ്ലാമാബാദ് ധാരണാപത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അമേരിക്കന്‍, ഇറാനിയന്‍ പ്രതിനിധികളുമായി ഖത്തറും പാകിസ്ഥാനും പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്തി. ലൂസേണ്‍ ഉച്ചകോടിയുടെ തുടര്‍ച്ചയായാണ് ഈ ചര്‍ച്ചകള്‍ നടന്നത്. ഇറാന്‍ പരമോന്നത നേതാവിന്റെ മരണത്തെത്തുടര്‍ന്നുള്ള സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം എത്രയും വേഗം അടുത്ത യോഗം ചേരാന്‍ ഇരുപക്ഷവും ധാരണയിലെത്തിയതായി അല്‍-അന്‍സാരി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള പരോക്ഷ ചര്‍ച്ചകളില്‍ ഉണ്ടായ പുരോഗതിയെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വാഗതം ചെയ്തു. സമീപകാലത്തുണ്ടായ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാനുമാണ് ഇരുവശവും ലക്ഷ്യമിടുന്നത്.
ഇറാന്‍ പ്രതിനിധി സംഘത്തെ നയിച്ച ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയായതായി അറിയിച്ചു. ധാരണാപത്രത്തിന്റെ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും രേഖപ്പെടുത്തുന്നതിനുമായി ഒരു ആശയവിനിമയ സംവിധാനം വ്യാഴാഴ്ചയോടെ സ്ഥാപിക്കാന്‍ ഇരുപക്ഷവും ധാരണയിലെത്തിയിട്ടുണ്ട്. ദോഹയില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ മാസം സ്വിറ്റ്സര്‍ലന്‍ഡിലെ ലൂസേണില്‍ വെച്ച് നടന്ന ഉച്ചകോടിയില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ദോഹയില്‍ ചര്‍ച്ചകള്‍ നടന്നത്. 60 ദിവസത്തെ വെടിനിര്‍ത്തല്‍, ഉപരോധിക്കപ്പെട്ട ഹോര്‍മുസ് കടലിടുക്ക് തുറന്നുനല്‍കല്‍, യുദ്ധം അവസാനിപ്പിക്കാനും ഇറാനിയന്‍ ആണവ പദ്ധതികളെക്കുറിച്ച് അന്തിമ ധാരണയിലെത്താനുമുള്ള സമയക്രമം എന്നിവ ഈ കരാറിലുണ്ട്.
യുദ്ധം അവസാനിപ്പിക്കുന്നതിനൊപ്പം, മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ വിട്ടുനല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും ചര്‍ച്ചകളില്‍ വിഷയമായിട്ടുണ്ട്. ഫെബ്രുവരി അവസാനം അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനില്‍ നടത്തിയ ആക്രമണങ്ങളെത്തുടര്‍ന്നാണ് യുദ്ധം ആരംഭിച്ചത്.
Related News