അങ്കാറ: ഇറാനുമായി ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇനി ടെഹ്‌റാനുമായി ചര്‍ച്ചകള്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാന്റെ മധ്യസ്ഥതയിലാണ് വാഷിങ്ടണും ടെഹ്‌റാനും തമ്മില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചിരുന്നത്. സ്ഥിരമായൊരു കരാറിലെത്താന്‍ 60 ദിവസത്തെ സമയം ലക്ഷ്യമിട്ടായിരുന്നു ഈ താല്‍ക്കാലിക വെടിനിര്‍ത്തല്‍. എന്നാല്‍ ഖത്തറില്‍ നടന്ന പരോക്ഷ ചര്‍ച്ചകള്‍ കഴിഞ്ഞ ആഴ്ച തീരുമാനമാകാതെ പിരിഞ്ഞു. ഇതിനു പിന്നാലെ ചൊവ്വാഴ്ച യു.എസ് സൈന്യം ഇറാനില്‍ പുതിയ വ്യോമാക്രമണങ്ങളും നടത്തി.
ഇറാനുമായി ഇനിയും ചര്‍ച്ചകള്‍ നടത്തുന്നത് വെറും സമയനഷ്ടം മാത്രമാണെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടേയ്‌ക്കൊപ്പം അങ്കാറയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന്, ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന എണ്ണക്കച്ചവട വിലക്ക് യു.എസ് വീണ്ടും നടപ്പിലാക്കി. ജൂണ്‍ 22-ന് നല്‍കിയ ഇളവാണ് ചൊവ്വാഴ്ചയോടെ യു.എസ് ട്രഷറി പിന്‍വലിച്ചത്. ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ ജൂലൈ 17 വരെയാണ് ഇറാനു നല്‍കിയിരിക്കുന്ന സമയം.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച ഇറാനെതിരെ യു.എസ് ശക്തമായി തിരിച്ചടിച്ചത് തികച്ചും അനുയോജ്യമായ നടപടിയാണെന്ന് നാറ്റോ മേധാവി മാര്‍ക്ക് റുട്ടേ പ്രതികരിച്ചു. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ പൂര്‍ണ്ണമായും തുറന്നു നല്‍കണമെന്നാണ് സഖ്യകക്ഷികളുടെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related News