പാലക്കാട്: പാര്‍ട്ടിക്കുള്ളിലെ നീറിപ്പുകഞ്ഞ തര്‍ക്കങ്ങള്‍ക്കൊടുവില്‍ മുന്‍ എം.എല്‍.എ പി.കെ. ശശിയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി. പാലക്കാട് നടന്ന വിമത കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ജില്ലാ കമ്മിറ്റിയുടെ നിര്‍ണ്ണായക തീരുമാനം. കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്ന ശശി, പരസ്യമായി രംഗത്തിറങ്ങിയതോടെയാണ് നടപടി വേഗത്തിലായത്.
ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പി.കെ. ശശി ഉന്നയിച്ചത്. മഹാരഥന്മാര്‍ ഇരുന്ന ജില്ലാ സെക്രട്ടറി കസേരയില്‍ ഇപ്പോള്‍ ഇരിക്കുന്നത് സ്പിരിറ്റ് കടത്തുകാരനാണെന്ന് ശശി പരിഹസിച്ചു. നിലവിലെ സെക്രട്ടറിയോടുള്ള വിരോധം കാരണം നിരവധി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്കും ലീഗിലേക്കും ചേക്കേറുകയാണ്. അക്ഷരം കണ്ടാല്‍ ഉറക്കം വരുന്നയാളാണ് സുരേഷ് ബാബുവെന്നും ശശി ആക്ഷേപിച്ചു.
താന്‍ പങ്കെടുത്തത് വിമത കണ്‍വെന്‍ഷനല്ലെന്നും ആത്മാഭിമാനം പണയം വെക്കാത്തവരുടെ കൂട്ടായ്മയാണെന്നും ശശി വ്യക്തമാക്കി. കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാര്‍ട്ടിയില്‍ വലിയ ശൂന്യതയുണ്ടാക്കിയെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോങ്ങാട് മണ്ഡലത്തില്‍ സിപിഎം പരാജയപ്പെടുമെന്നും അദ്ദേഹം പ്രവചിച്ചു.
ശശിയുടെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു, ആരോപണങ്ങള്‍ തെളിയിക്കാന്‍ വെല്ലുവിളിച്ചു. തന്റെയോ കുടുംബത്തിന്റെയോ സാമ്പത്തിക ഇടപാടുകളില്‍ എന്തെങ്കിലും ക്രമക്കേട് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. പി.കെ. ശശി അഴിമതി ആരോപണങ്ങളില്‍ മറുപടി പറയാന്‍ തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ദീര്‍ഘകാലത്തെ ബന്ധം അവസാനിച്ചതില്‍ മാനസികമായ പ്രയാസമുണ്ടെന്ന് പുറത്താക്കല്‍ നടപടിയോട് ശശി പ്രതികരിച്ചു. ഭരണസ്വാധീനം ഉപയോഗിച്ച് പാര്‍ട്ടി പാലക്കാട് തോന്നിവാസമാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related News