പട്‌ന/ന്യൂഡല്‍ഹി: ബിഹാര്‍ രാഷ്ട്രീയത്തില്‍ വന്‍ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ സജീവ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കൊപ്പം എത്തി പട്‌നയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതോടെ നിതീഷിന്റെ രണ്ട് പതിറ്റാണ്ട് നീണ്ട മുഖ്യമന്ത്രി ഭരണത്തിന് അന്ത്യമാവുകയാണ്. ഇതോടെ ഹിന്ദി ഹൃദയഭൂമിയിലെ കരുത്തുറ്റ സംസ്ഥാനമായ ബിഹാറില്‍ ആദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി അധികാരമേല്‍ക്കാനുള്ള കളമൊരുങ്ങി.
75 വയസ്സ് പൂര്‍ത്തിയാക്കിയ നിതീഷ് കുമാറിനെ തപൂര്‍വ്വം കേന്ദ്രത്തിലേക്ക് മാറ്റാനും പകരമായി ബിഹാറില്‍ അധികാരം ഏറ്റെടുക്കാനുമുള്ള ബിജെപിയുടെ തന്ത്രപരമായ നീക്കമാണ് ഇപ്പോള്‍ ലക്ഷ്യം കണ്ടിരിക്കുന്നത്. നിതീഷിന്റെ മകന്‍ നിഷാന്ത് കുമാറിനെ ഉപമുഖ്യമന്ത്രിയാക്കാമെന്ന ധാരണയിലാണ് ഈ മാറ്റമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംസാരം. ബിജെപിയുമായി അടുത്ത ബന്ധമുള്ള ജെഡിയു വര്‍ക്കിങ് പ്രസിഡന്റ് സഞ്ജയ് ഝായാണ് ഈ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചത്.
ബിജെപിയുടെ തന്ത്രം വിജയിക്കുന്നു
നാല് മാസം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 89 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ബിജെപി നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി വാഴിച്ചിരുന്നു. എന്നാല്‍, മഹാരാഷ്ട്ര മോഡലില്‍ അധികാരം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ തന്ത്രമാണിതെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് കുറ്റപ്പെടുത്തി. മാര്‍ച്ച് 16-ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം നിതീഷ് രാജിവെക്കുകയും ബിജെപി നയിക്കുന്ന പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുകയും ചെയ്യും.
10 തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാറിന് പകരം ആര് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിക്ക് ആഭ്യന്തര വകുപ്പ് നല്‍കിയത് തന്നെ മുഖ്യമന്ത്രി പദത്തിലേക്കുള്ള ബിജെപിയുടെ ലക്ഷ്യം വ്യക്തമാക്കുന്നതായിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിനും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
Related News