ആലപ്പുഴ: വേമ്പനാട്ട് കായലിന്റെ ഓളപ്പരപ്പുകള്‍ക്ക് മുകളിലൂടെ പെരുമ്പളം ദ്വീപിനെ കരയുമായി ബന്ധിപ്പിക്കുന്ന സ്വപ്നസേതു ഇനി യാഥാര്‍ത്ഥ്യം. വടുതല ഭാഗത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പെരുമ്പളം പാലം നാടിന് സമര്‍പ്പിച്ചു. ഉദ്ഘാടനത്തിന് ശേഷം പാലത്തിലൂടെയുള്ള ആദ്യ കെ.എസ്.ആര്‍.ടി.സി സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്ത മുഖ്യമന്ത്രി, മന്ത്രിമാരായ പി. പ്രസാദ്, പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ക്കൊപ്പം വാഹനത്തില്‍ പാലം മുറിച്ചുകടന്നു.
ഏകദേശം 100 കോടി രൂപ ചെലവില്‍ 1157 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമായി നിര്‍മ്മിച്ച ഈ പാലം അരൂര്‍ മണ്ഡലത്തിലെ പെരുമ്പളം നിവാസികളുടെ ചിരകാലാഭിലാഷമാണ്. 12,000-ത്തോളം വരുന്ന ദ്വീപ് നിവാസികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ ഇനി വള്ളങ്ങളെയും ബോട്ടുകളെയും ആശ്രയിക്കേണ്ടതില്ല.
മഴക്കാലത്തെ അപകടഭീതിയും, അടിയന്തര ഘട്ടങ്ങളില്‍ രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ അനുഭവിച്ചിരുന്ന ദുരിതവും ഇനി ചരിത്രമാകും.
ഉദ്ഘാടനത്തിന് മുന്‍പ് തന്നെ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറിയ പെരുമ്പളം, വരും ദിവസങ്ങളില്‍ വലിയ ടൂറിസം വികസനത്തിന് സാക്ഷ്യം വഹിക്കും.
2016-ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് പാലം നിര്‍മ്മാണത്തിന് വേഗം കൈവന്നതെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. 'ഒന്നും നടക്കില്ലെന്ന നിരാശയില്‍ കഴിഞ്ഞിരുന്ന കേരളത്തില്‍ വികസനത്തിന്റെ പുതിയ അധ്യായങ്ങള്‍ തുറക്കാന്‍ നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഇടപെടലുകള്‍ക്ക് സാധിച്ചു. ദേശീയപാത വികസനം ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികള്‍ ഇതിന്റെ തെളിവാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയപാതയുടെ പൂര്‍ത്തിയായ ഭാഗങ്ങള്‍ ഉടന്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ശ്രദ്ധേയമായി സുധാകരന്റെ അസാന്നിധ്യം
രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ ഒന്നായിരുന്നു മുന്‍മന്ത്രി ജി. സുധാകരന്റെ സാന്നിധ്യം. മന്ത്രി മുഹമ്മദ് റിയാസ് നേരിട്ട് ക്ഷണിക്കുകയും നോട്ടീസില്‍ പേരും ചിത്രവും ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹം ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. സി.പി.എമ്മുമായുള്ള 'മഞ്ഞുരുക്കത്തിന്' ഈ വേദി സാക്ഷ്യം വഹിക്കുമെന്ന് കരുതിയവര്‍ക്ക് സുധാകരന്റെ അസാന്നിധ്യം വലിയ ചര്‍ച്ചാവിഷയമായി.
Related News