ആലപ്പുഴ: സി.പി.എം നേതൃത്വവുമായി ഏറെ നാളായി നിലനിന്നിരുന്ന അഭിപ്രായഭിന്നതകള്‍ക്കൊടുവില്‍ മുന്‍ മന്ത്രി ജി. സുധാകരന്‍ നിര്‍ണ്ണായക രാഷ്ട്രീയ നീക്കത്തിലേക്ക്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പുന്നപ്ര പറവൂരിലെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഈ പ്രഖ്യാപനം.
പാര്‍ട്ടി അംഗത്വം ഒഴിഞ്ഞതോടെ താന്‍ സംഘടനയുടെ ഭാഗമല്ലെന്ന് സുധാകരന്‍ വ്യക്തമാക്കി. 'ആരും നിര്‍ബന്ധിച്ചിട്ടല്ല പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഇപ്പോള്‍ സംഘടനയിലില്ലെങ്കിലും കമ്യൂണിസ്റ്റ് ആദര്‍ശങ്ങളും ആശയങ്ങളും ഉപേക്ഷിച്ചിട്ടില്ല. പാര്‍ട്ടിക്കുവേണ്ടി ജീവിച്ച ഒരാളായതുകൊണ്ട് പാര്‍ട്ടിയെ ആക്ഷേപിക്കാനോ ആരെയും വ്യക്തിഹത്യ ചെയ്യാനോ താനില്ല,' അദ്ദേഹം പറഞ്ഞു. ആരുടെയും പിന്തുണയില്ലാതെയാണ് താന്‍ മത്സരിക്കുന്നതെന്നും യുവാക്കളില്‍ ആവേശം സൃഷ്ടിക്കുന്ന രാഷ്ട്രീയ സമീപനം നിലവില്‍ ഒരു പാര്‍ട്ടിക്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം നേതാവ് എളമരം കരീമിനെതിരെതിരെയും മന്ത്രി സജി ചെറിയാനെതിരെയും കടുത്ത വിമര്‍ശനമാണ് സുധാകരന്‍ ഉന്നയിച്ചത്. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കരീം ബോധപൂര്‍വ്വം ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. 'അമ്പലപ്പുഴയിലെ എച്ച്. സലാമിന്റെ ഭൂരിപക്ഷം കുറഞ്ഞതുമായി ബന്ധപ്പെട്ട് എനിക്കെതിരെ 22 ആരോപണങ്ങളുള്ള റിപ്പോര്‍ട്ടാണ് കരീം തയ്യാറാക്കിയത്. എന്റെ ഭാഗം കേള്‍ക്കാതെയായിരുന്നു അത്.'
'ഒന്നര ലക്ഷം വോട്ടിന് ലോക്‌സഭയില്‍ തോറ്റ കരീമിന് മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ എന്ത് അവകാശമാണുള്ളത്?' എന്നും അദ്ദേഹം ചോദിച്ചു.
തനിക്ക് ലഭിച്ച പാര്‍ട്ടി താക്കീതിന് പിന്നില്‍ കരീമിന്റെ റിപ്പോര്‍ട്ടാണെന്നും പിന്നീട് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തന്നോട് സംസാരിച്ചിരുന്നുവെന്നും സുധാകരന്‍ വെളിപ്പെടുത്തി.
ജി. സുധാകരന്റെ പ്രഖ്യാപനം സി.പി.എമ്മിന് കനത്ത തിരിച്ചടിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ നടക്കുകയാണെന്നും സുധാകരന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി നേതൃത്വവും മുന്നണിയും ഗൗരവമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടുതവണ മന്ത്രിയായ സുധാകരന്‍ എന്തിനാണ് വീണ്ടും മത്സരിക്കുന്നതെന്ന വിമര്‍ശകര്‍ക്കും അദ്ദേഹം മറുപടി നല്‍കി. 'എത്രതവണ മത്സരിച്ചു എന്നതല്ല, ലഭിച്ച സ്ഥാനം ഉപയോഗിച്ച് എന്ത് ചെയ്തു എന്നതാണ് പ്രധാനം. അങ്ങനെ ചോദിക്കുന്നവര്‍ മാര്‍ക്‌സിസ്റ്റുകളല്ല,' സുധാകരന്‍ പറഞ്ഞു.
അമ്പലപ്പുഴയിലെ സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം ഇടതുമുന്നണിയുടെ കോട്ടകളില്‍ വിള്ളലുണ്ടാക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
Related News