മലപ്പുറം: യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ കൊണ്ടോട്ടിയില്‍ ഇത്തവണ ആരാകും സ്ഥാനാര്‍ത്ഥിയെന്നത് സംബന്ധിച്ച ആകാംക്ഷകള്‍ക്ക് വിരാമമിടാന്‍ പാണക്കാട് സാദിഖലി തങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം വരെ കാത്തിരിക്കേണ്ടി വരും. മുസ്ലിം ലീഗിന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മെമ്പര്‍ഷിപ്പുള്ള മണ്ഡലങ്ങളിലൊന്നായ കൊണ്ടോട്ടിയില്‍, മണ്ഡലം രൂപീകൃതമായ ശേഷം ഒരിക്കല്‍ പോലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടിട്ടില്ല.
സി.എച്ച്. മുഹമ്മദ് കോയ ഉള്‍പ്പെടെയുള്ള മണ്ഡലത്തിന് പുറത്തുനിന്നുള്ള നേതാക്കളെയാണ് ഇക്കാലമത്രയും ലീഗ് ഇവിടെ പരീക്ഷിച്ചിട്ടുള്ളത്. 2006-ല്‍ മത്സരിച്ച കെ. മുഹമ്മദുണ്ണി ഹാജി ഒഴിച്ചാല്‍, മണ്ഡലത്തിനകത്തു നിന്നുള്ള ആര്‍ക്കും കൊണ്ടോട്ടിയില്‍ എം.എല്‍.എയാവാന്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല എന്ന പ്രത്യേകതയുമുണ്ട്.
നിലവിലെ എം.എല്‍.എയായ ടി.വി. ഇബ്രാഹിമിന് മൂന്നാം തവണയും പാര്‍ട്ടി അവസരം നല്‍കിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍. മലപ്പുറം മണ്ഡലത്തിലെ പൂക്കോട്ടൂര്‍ പഞ്ചായത്തുകാരനായ ടി.വി. ഇബ്രാഹിം കഴിഞ്ഞ പത്തു വര്‍ഷമായി കൊണ്ടോട്ടിയെ പ്രതിനിധീകരിക്കുന്നു. പാര്‍ട്ടിക്കകത്ത് കാര്യമായ എതിര്‍പ്പുകളില്ലാത്തതും, കഴിഞ്ഞ രണ്ടു തവണയും പ്രതിപക്ഷ എം.എല്‍.എ ആയിരുന്നു എന്നതും അദ്ദേഹത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
അതേസമയം, ഇത്തവണ മണ്ഡലത്തില്‍ നിന്നുള്ളവര്‍ക്കോ അല്ലെങ്കില്‍ പുതുമുഖങ്ങള്‍ക്കോ അവസരം നല്‍കണമെന്ന വാദവും ശക്തമാണ്. ടി.വി. ഇബ്രാഹിം പാര്‍ട്ടി ചുമതലയിലേക്കോ മറ്റു മണ്ഡലങ്ങളിലേക്കോ മാറുകയാണെങ്കില്‍, കൊണ്ടോട്ടിക്കാരനായ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. ശാക്കിര്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എം. സമീര്‍ എന്നിവരുടെ പേരുകളാണ് പരിഗണനാ പട്ടികയിലുള്ളത്.
യുവജന പ്രാതിനിധ്യവും പ്രാദേശിക പരിഗണനയും കെ.എം.സി.സി നേതാവ് എന്നതും സി.കെ. ശാക്കിറിന് അനുകൂലമാണെങ്കിലും, ഉന്നത നേതാക്കളുമായുള്ള വ്യക്തിബന്ധം പി.എം. സമീറിന് മുന്‍തൂക്കം നല്‍കുന്നു. ഇതിനുപുറമെ, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന് സുരക്ഷിതമായ ഒരു മണ്ഡലം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൊണ്ടോട്ടിയില്‍ മത്സരിപ്പിക്കുന്ന കാര്യവും ലീഗ് നേതൃത്വത്തിന്റെ സജീവ പരിഗണനയിലുണ്ട്.
Related News