കണ്ണൂര്‍: സി.പി.എം വിട്ട ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ.ഗോവിന്ദന് മറുപടിയുമായി സിപിഎം. പാര്‍ട്ടിക്കെതിരേ പച്ച നുണ പടച്ചുവിടുകയാണ് ടി.കെ ഗോവിന്ദന്‍ ചെയ്തതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു. പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി.കെ ശ്യാമളയെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ച തീരുമാനത്തെ അങ്ങേയറ്റം നീചമായ വിധത്തിലാണ് ടി.കെ. ഗോവിന്ദന്‍ മാഷ് പത്രസമ്മേളനത്തില്‍ അവതരിപ്പിച്ചത്. സി.പി.എമ്മില്‍ ഏതെങ്കിലും വ്യക്തിയല്ല സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത്. സംസ്ഥാന സെക്രട്ടറിയുടെ തീരുമാനത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടല്ല സ്ഥാനാര്‍ഥി നിര്‍ണയം ഉണ്ടാകുന്നത്. പാര്‍ട്ടി കൂട്ടായി ചര്‍ച്ച ചെയ്താണ് സ്ഥാനാര്‍ഥി നിര്‍ണയമുള്‍പ്പെടെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതെന്നും കെ.കെ. രാഗേഷ് പറഞ്ഞു.
പാര്‍ട്ടി മുന്നോട്ടുവെക്കുന്ന സംഘടനാപരമായ നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് പി.കെ. ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിനെ സംബന്ധിച്ച് വിവിധ തലങ്ങളില്‍ സ്ഥാനാര്‍ഥിയാകാന്‍ വേണ്ടി യോഗ്യതയുള്ള നിരവധിപേരുണ്ട്. അഞ്ചുലക്ഷത്തിലധികം അംഗങ്ങളുള്ള പാര്‍ട്ടിയാണ്. ചുരുക്കം ചിലര്‍ക്ക് മാത്രമേ ജനപ്രതിനിധിയായിട്ട് മാറാന്‍ സാധിക്കൂ. സ്ഥാനാര്‍ഥിയാകാത്ത പലരും ഇപ്പോള്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചവരേക്കാള്‍ മികച്ചവരാണ്. കണ്ണൂര്‍ ജില്ലയിലും വ്യത്യസ്ത മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്.
പല നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളും സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ അവരുടെ ബന്ധുത്വം പരിഗണിച്ചല്ല അവര്‍ സ്ഥാനാര്‍ഥിയായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. അവരില്‍ പലരും പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ ചുമതല നിര്‍വഹിക്കുന്നവരായിരിക്കും. ബന്ധുത്വം ഉണ്ടായാലും ഇല്ലെങ്കിലും ഓരോ വ്യക്തിയും പാര്‍ട്ടിക്ക് നല്‍കുന്ന സംഭാവന, പ്രവര്‍ത്തനങ്ങള്‍, ചുമതലകള്‍ ഇതെല്ലാം അടിസ്ഥാനപ്പെടുത്തി കൂടിയാണ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത്. അങ്ങനെയാണ് പി.കെ. ശ്യാമളും സ്ഥാനാര്‍ഥിയായതെന്ന് കെ.കെ. രാഗേഷ് പറഞ്ഞു.
പി.കെ. ശ്യാമള ടീച്ചര്‍ പത്ത് നാല്‍പ്പത് വര്‍ഷം കമ്മ്യൂണിസ്റ്റ് പൊതുജീവിതമുള്ള നേതാവാണ്. എസ്എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം എന്നീ ചുതലകള്‍ നിര്‍വഹിച്ചിരുന്നതായും രാഗേഷ് ചൂണ്ടിക്കാട്ടി. ഒരു സജീവ പാര്‍ട്ടി പ്രവര്‍ത്തകയെ ആണ് ഗോവിന്ദന്‍ മാഷ് വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം വീട്ടില്‍ ഒതുങ്ങിനില്‍ക്കാതെ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ രണ്ട് വനിതാ സ്ഥാനാര്‍ഥികള്‍ ഉണ്ടാവണമെന്ന് പാര്‍ട്ടി നിശ്ചയിച്ചു. അങ്ങനെ ആലോചിക്കുമ്പോള്‍ ജില്ലയില്‍ നിന്ന് സ്വാഭാവികമായും ഉയര്‍ന്നുവരേണ്ട പേരുതന്നെയാണ് ശ്യാമള ടീച്ചറുടേത്. ആ പാര്‍ട്ടി നേതാവിനെയാണ് പാര്‍ട്ടി പരിഗണിച്ചത്. ടി.കെ ഗോവിന്ദന്റെ പേര് ജില്ലാ സെക്രട്ടേറിയറ്റിലോ ജില്ലാ കമ്മിറ്റിയിലോ ആരും പറഞ്ഞിട്ടില്ലെന്നും രാഗേഷ് കൂട്ടിച്ചേര്‍ത്തു. ടി.കെ. ഗോവിന്ദന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് വേണ്ടി വിടുപണി ചെയ്യുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
മൂന്നുതവണ എം.എല്‍.എ. ആയശേഷം നാലാമതായി ഭാര്യയെ എം.എല്‍.എ. ആക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറയുന്നത് രാജ്യത്തെ സേവിക്കാനല്ലെന്നും അഴിമതിയാണെന്നുമാണ് നേരത്തേ സി.പി.എം. വിട്ട ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ.ഗോവിന്ദന്‍ പറഞ്ഞത്. നാലാമതും താനായിരിക്കണം എം.എല്‍.എ. എന്നതിനാലാണ് എം.വി.ഗോവിന്ദന്‍ ഭാര്യയെ സ്ഥാനാര്‍ഥിയാക്കിയത്. പാര്‍ട്ടിയെ ആകെ നയിക്കുന്ന ആളല്ലേ എം.വി.ഗോവിന്ദന്‍. അദ്ദേഹമെന്തിനാണ് തന്റെ ഭാര്യയെ വാശിപിടിച്ച് എം.എല്‍.എ. ആക്കുന്നതെന്നും ടി.കെ.ഗോവിന്ദന്‍ പത്രസമ്മേളനത്തില്‍ ചോദിച്ചു. തളിപ്പറമ്പില്‍ സ്വതന്ത്രനായി മത്സരിക്കും. കോണ്‍ഗ്രസ് ഉള്‍പ്പെടെ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. അവര്‍ പിന്തുണയ്ക്കാന്‍ തയ്യാറായാല്‍ സ്വീകരിക്കും. വര്‍ഗീയശക്തികളുടേത് ഒഴികെ ആരുടെ പിന്തുണയും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Related News