ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള യു.ഡി.എഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ആകെയുള്ള 140 സീറ്റുകളില്‍ 92 എണ്ണത്തില്‍ കോണ്‍ഗ്രസ് സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുകയും 3 സ്വതന്ത്രരെ പിന്തുണയ്ക്കുകയും ചെയ്യും. പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന് 27 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എട്ട് സീറ്റുകളിലും ആര്‍എസ്പി നാല് സീറ്റുകളിലും ജനവിധി തേടും. ഒരു സീറ്റില്‍ ആര്‍എസ്പി സ്വതന്ത്ര സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കും. ചില മണ്ഡലങ്ങളിലെ പ്രത്യേക സാഹചര്യങ്ങള്‍ കാരണമാണ് പ്രഖ്യാപനം വൈകിയതെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കി.
സീറ്റ് വിഭജനത്തില്‍ ഘടകകക്ഷികള്‍ തമ്മില്‍ നിര്‍ണ്ണായകമായ വെച്ചുമാറ്റങ്ങളും ഇക്കുറി ഉണ്ടായിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം തങ്ങള്‍ മത്സരിച്ചിരുന്ന ഇടുക്കി, ഏറ്റുമാനൂര്‍, സീറ്റുകള്‍ ഇത്തവണ കോണ്‍ഗ്രസിന് വിട്ടുനല്‍കി. തൃക്കരിപ്പൂര്‍ സീറ്റിനുപകരം കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് മണ്ഡലം ജോസഫ് ഗ്രൂപ്പിന് ലഭിച്ചു. ആര്‍എസ്പി തങ്ങള്‍ മത്സരിച്ചിരുന്ന മട്ടന്നൂര്‍ സീറ്റ് കോണ്‍ഗ്രസിന് നല്‍കുകയും പകരം പയ്യന്നൂര്‍ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ പയ്യന്നൂരില്‍ ആര്‍എസ്പി സ്ഥാനാര്‍ഥിക്ക് പകരം സ്വതന്ത്രനായി മത്സരിക്കുന്ന കുഞ്ഞകൃഷ്ണനെ പിന്തുണയ്ക്കാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്.
മറ്റ് ഘടകകക്ഷികളില്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബ് പിറവത്തും കെഡിപി നേതാവ് മാണി സി കാപ്പന്‍ പാലയിലും മത്സരിക്കും. വടകരയില്‍ ആര്‍എംപിയും തിരുവനന്തപുരത്ത് സിഎംപിയും യുഡിഎഫ് ഭാഗമായി മത്സരിക്കും. പിവി അന്‍വര്‍ ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ഇത്തരത്തില്‍ ഘടകകക്ഷികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിക്കൊണ്ടാണ് 140 മണ്ഡലങ്ങളിലും സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതെന്ന് വിഡി സതീശന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് മത്സരിക്കുന്ന 95 സീറ്റുകളില്‍ 55 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. ബാക്കിയുള്ള 40 സീറ്റുകളിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയം ഇന്ന് തന്നെ പൂര്‍ത്തിയാക്കാനാണ് പാര്‍ട്ടി നീക്കം. സ്വതന്ത്ര സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കേണ്ട മണ്ഡലങ്ങള്‍ ഏതൊക്കെയെന്ന് കോണ്‍ഗ്രസ് സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റിയുടെ അനുവാദത്തോടെ ഇന്നുതന്നെ തീരുമാനിക്കും.
നിലവിലുള്ള എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വമല്ല, മറിച്ച് കേന്ദ്ര നേതൃത്വമാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും സതീശന്‍ പറഞ്ഞു. എംപിമാര്‍ ഉന്നതരായ നേതാക്കളാണെന്നും അവരെ അസംബ്ലിയിലേക്ക് മത്സരിപ്പിക്കുന്നത് സംബന്ധിച്ച വിധി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റേതാണെന്നും ഇത്തരം കാര്യങ്ങളില്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും കേന്ദ്ര തീരുമാനം വന്നാലുടന്‍ അത് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Related News