കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീറിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ ഇടപെടല്‍ മൂലമാണെന്ന ആരോപണവുമായി സിപിഎം നേതാവ് എളമരം കരീം. എന്നാല്‍, ലീഗ് ആരുടെയും നിയന്ത്രണത്തിലുള്ള പ്രസ്ഥാനമല്ലെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി മുനീര്‍ രംഗത്തെത്തി. കോഴിക്കോട്ട് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കിടെയായിരുന്നു നേതാക്കളുടെ വാക്‌പോര്.
മുനീറിനെ മാറ്റിനിര്‍ത്തിയത് അനാരോഗ്യം മൂലമല്ലെന്ന് എളമരം കരീം പറഞ്ഞു. രാഷ്ട്രീയ ഇസ്ലാമിനെ ഉയര്‍ത്തിപ്പിടിക്കുന്ന ജമാഅത്തെ ഇസ്ലാമിയോട് മുനീര്‍ പുലര്‍ത്തുന്ന ആശയപരമായ വിയോജിപ്പാണ് അദ്ദേഹത്തിന് തിരിച്ചടിയായതെന്നും കരീം ആരോപിച്ചു. മുനീറിനെ സാമ്പത്തിക തകര്‍ച്ചയിലേക്ക് എത്തിച്ചത് ലീഗ് നേതൃത്വം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമാഅത്തെ ഇസ്ലാമിയോടുള്ള മുനീറിന്റെ നിലപാട് ലീഗ് നേതൃത്വത്തില്‍ അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമാണ് സീറ്റ് നിഷേധം.
ജില്ലയിലെ 13 മണ്ഡലങ്ങളിലും എല്‍ഡിഎഫ് പ്രചാരണം ശക്തമാണെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വരുംദിവസങ്ങളില്‍ കോഴിക്കോട്ടെത്തുമെന്നും കരീം അറിയിച്ചു.
മുനീറിന്റെ മറുപടി:
എളമരം കരീമിന്റെ പ്രസ്താവനകളെ പുച്ഛിച്ചു തള്ളിയ എം.കെ. മുനീര്‍, മുസ്ലിം ലീഗ് തീരുമാനങ്ങള്‍ എടുക്കുന്നത് സ്വതന്ത്രമായാണെന്ന് വ്യക്തമാക്കി.
'ആരുടെയെങ്കിലും ഇംഗിതത്തിന് വഴങ്ങി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്ന സംഘടനയല്ല മുസ്ലിം ലീഗ്. ജമാഅത്തെ ഇസ്ലാമി വിചാരിച്ചാല്‍ എന്നെ മാറ്റിനിര്‍ത്താന്‍ കഴിയില്ല. ലീഗ് അവരുടെ പിടിയിലുമല്ല.' - ഡോ. എം.കെ. മുനീര്‍ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി മുന്നണിയുടെ ഭാഗമല്ലെന്നും ആര്‍ക്ക് പിന്തുണ നല്‍കണമെന്നത് അവരുടെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ എളമരം കരീമിന്റെ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ പാപ്പരത്തമാണെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
Related News