ജിദ്ദ: നീതി എന്നത് കേവലം നിയമസംഹിതയല്ല, മറിച്ച് പ്രപഞ്ചത്തിന്റെ സമാധാനപരമായ നിലനില്‍പ്പിന് ആധാരമായ സന്തുലിതാവസ്ഥയാണെന്ന് പ്രബോധകനും പ്രഭാഷകനുമായ ഫിറോസ് കൊയിലാണ്ടി അഭിപ്രായപ്പെട്ടു. 'നീതി തേടുന്ന ലോകം' എന്ന വിഷയത്തില്‍ ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച വാരാന്ത്യ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആകാശത്തെ ഉയര്‍ത്തുകയും അവിടെ ഒരു തുലാസ് (സന്തുലിതാവസ്ഥ) സ്ഥാപിക്കുകയും ചെയ്തു എന്ന ഖുര്‍ആനിക ദര്‍ശനം പ്രപഞ്ചത്തിന്റെ ഓരോ അണുവിലും നീതിയുടെ കണക്കുണ്ടെന്നാണ് വ്യക്തമാക്കുന്നത്. പ്രകൃതി അതിന്റെ സന്തുലിതാവസ്ഥ തെറ്റിച്ചാല്‍ ദുരന്തങ്ങളുണ്ടാകുന്നതുപോലെ, മനുഷ്യന്‍ സാമൂഹിക ജീവിതത്തില്‍ നീതി തെറ്റിക്കുമ്പോള്‍ അവിടെ യുദ്ധങ്ങളും അധിനിവേശങ്ങളും ഉണ്ടാകുന്നു. ശത്രുവിനോടുള്ള വിരോധം നീതികേട് പ്രവര്‍ത്തിക്കാന്‍ കാരണമാകരുത് എന്ന ഖുര്‍ആനിക തത്വം മനുഷ്യര്‍ നെഞ്ചോട് ചേര്‍ത്താല്‍ നീതിപാലനം എളുപ്പമാകും.
നീതി എന്നത് വ്യക്തിയുടെ ദൈനംദിന ജീവിതത്തില്‍ പ്രതിഫലിക്കേണ്ട ഒന്നാണ്. 'നിങ്ങള്‍ ഓരോരുത്തരും ഭരണാധികാരികളാണ്' എന്ന പ്രവാചക വചനം ഉദ്ധരിച്ചുകൊണ്ട്; കുടുംബത്തിലും കച്ചവടത്തിലും സംസാരത്തിലും നീതി പുലര്‍ത്താന്‍ ഓരോ വ്യക്തിയും ബാധ്യസ്ഥനാണെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം മകള്‍ ഫാത്തിമയാണെങ്കിലും നിയമം ഒരുപോലെയായിരിക്കുമെന്ന പ്രവാചകന്റെ പ്രഖ്യാപനം നീതിനിര്‍വ്വഹണത്തിലെ വിട്ടുവീഴ്ചയില്ലാത്ത മാതൃകയാണ്.
ഖന്‍ദഖ് യുദ്ധവേളയില്‍ ശത്രുപക്ഷത്തുള്ള 'ഗത്ഫാന്‍' ഗോത്രത്തെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പ്രവാചകന്‍ (സ) നടത്തിയ ശ്രമം അദ്ദേഹം അനുസ്മരിച്ചു. മദീനയിലെ ഈത്തപ്പഴ വിളവെടുപ്പിന്റെ മൂന്നിലൊന്ന് (1/3) അവര്‍ക്ക് നല്‍കാമെന്നും പകരം അവര്‍ പിരിഞ്ഞുപോകണമെന്നുമായിരുന്നു ആ സന്ധി സംസാരം. സ്വന്തം ജനതയുടെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി ശത്രുവിനോട് പോലും വിട്ടുവീഴ്ചകള്‍ക്കും സാമ്പത്തികമായ കൊടുക്കല്‍വാങ്ങലുകള്‍ക്കും തയ്യാറാകുന്നത് ഭീരുത്വമല്ല, മറിച്ച് ദീര്‍ഘവീക്ഷണമുള്ള നീതിബോധമാണ്.
യുദ്ധത്തേക്കാള്‍ സമാധാനത്തിന് പ്രാധാന്യം നല്‍കിയ ഈ പ്രവാചക ചര്യയാണ് ഗള്‍ഫ് ഭരണാധികാരികളുടെ നയതന്ത്ര നിലപാടുകളില്‍ ദൃശ്യമാകുന്നതെന്നും, സ്വന്തം നാടിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി പ്രവാചകന്‍ നടത്തിയ വിട്ടുവീഴ്ചകള്‍ ദീര്‍ഘവീക്ഷണമുള്ള രാഷ്ട്രീയ നീതിയാണെന്നും അദ്ദേഹം വിശദീകരിച്ചു.
ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ബാസ് ചെമ്പന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മുഹമ്മദ് നൂരിഷാ വള്ളിക്കുന്ന് സ്വാഗതവും നൗഫല്‍ കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.
Related News