ബെര്‍ലിന്‍- ജര്‍മ്മനിയിലെ നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയ സംസ്ഥാനത്തുള്ള മോയേഴ്‌സ് നഗരത്തിലെ സിംഗ് സഭ ഗുരുദ്വാരയില്‍ അക്രമാസക്തമായ ഏറ്റുമുട്ടലില്‍ 11 പേര്‍ക്ക് പരിക്കേറ്റു. തോക്കുകള്‍, കത്തികള്‍, കൃപാണുകള്‍, പെപ്പര്‍ സ്‌പ്രേ എന്നിവയുള്‍പ്പെടെയുള്ള ആയുധങ്ങളുമായി നാല്‍പ്പതിലധികം ആളുകള്‍ ഉള്‍പ്പെട്ട സംഘമാണ് സംഘര്‍ഷമുണ്ടാക്കിയതെന്ന് ജര്‍മ്മന്‍ പത്രമായ 'ബില്‍ഡ്' റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെത്തുടര്‍ന്ന് പ്രത്യേക പോലീസ് ടാക്റ്റിക്കല്‍ യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
ഗുരുദ്വാരയിലെ സാമ്പത്തിക കാര്യങ്ങളെയും ഭരണസമിതിയെയും ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. പ്രാര്‍ത്ഥന തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഒരു വിഭാഗം പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ച് എതിരാളികളെ ആക്രമിക്കുകയും പിന്നാലെ വെടിവയ്പ്പ് നടത്തുകയും ചെയ്തതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും അക്രമികള്‍ അക്രമാസക്തമായ രീതിയിലാണ് പെരുമാറിയതെന്നും സംഭവസ്ഥലത്തുണ്ടായിരുന്ന 56 വയസ്സുകാരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗുരുദ്വാരയിലെ മുന്‍ കമ്മിറ്റി അംഗങ്ങളും നിലവിലെ ഭാരവാഹികളും തമ്മിലുള്ള അധികാര തര്‍ക്കമാണ് അക്രമത്തിന്റെ പ്രധാന കാരണമെന്ന് കരുതപ്പെടുന്നു. ഗുരുദ്വാരയിലെ ഭരണനിയന്ത്രണം കൈക്കലാക്കുന്നതിനും സംഭാവനപ്പെട്ടിയുമായി (ഗോലക്) ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുമാണ് തര്‍ക്കം ഉടലെടുത്തത്. വോട്ടെടുപ്പിലൂടെ പുറത്തായ മുന്‍ മാനേജ്മെന്റ് ഭരണം തിരിച്ചുപിടിക്കാന്‍ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ ദൃക്സാക്ഷികള്‍ ആരോപിക്കുന്നുണ്ട്.
അപ്രതീക്ഷിതമായുണ്ടായ അക്രമത്തില്‍ ചകിതരായ വിശ്വാസികള്‍ ഗുരുദ്വാരയില്‍നിന്ന് ചിതറിയോടി. പലരും നഗ്‌നപാദരായാണ് കെട്ടിടത്തിന് പുറത്തേക്ക് ഓടിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവര്‍ക്ക് പാരമെഡിക്കല്‍ ജീവനക്കാരും അത്യാഹിത വിഭാഗം ഡോക്ടര്‍മാരും ചേര്‍ന്ന് സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രാഥമിക ചികിത്സ നല്‍കി. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേര്‍ക്കും തലയ്ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ജര്‍മ്മന്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Related News