ടെഹ്റാന്‍: അമേരിക്കയ്ക്ക് മുന്നില്‍ ഇപ്പോള്‍ രണ്ട് പോംവഴികള്‍ മാത്രമാണുള്ളതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ്. ഒന്നുകില്‍ വിജയിക്കാന്‍ സാധ്യതയില്ലാത്ത ഒരു സൈനിക നീക്കം, അല്ലെങ്കില്‍ ഇറാനുമായി ഒരു സമാധാന കരാര്‍ - ഇതിലേതെങ്കിലും ഒന്ന് വാഷിംഗ്ടണ്‍ തിരഞ്ഞെടുക്കേണ്ടി വരുമെന്ന് സ്റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ ഇറാന്‍ വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തില്‍ ചൈന, റഷ്യ, യൂറോപ്പ് എന്നീ രാജ്യങ്ങളുടെ നിലപാടുകളില്‍ വന്ന മാറ്റവും, അമേരിക്കന്‍ നാവിക ഉപരോധത്തിനെതിരെ ഇറാന്‍ നല്‍കിയ സമയപരിധിയും ചൂണ്ടിക്കാട്ടിയാണ് റെവല്യൂഷണറി ഗാര്‍ഡ്സിന്റെ ഈ പ്രതികരണം.
രണ്ടുമാസത്തിലേറെ നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കാനായി ഏപ്രില്‍ 8-ന് നിലവില്‍ വന്ന വെടിനിര്‍ത്തലിന് ശേഷം സമാധാന ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇറാന്‍ 14 ഇനങ്ങളടങ്ങിയ പുതിയ സമാധാന കരാര്‍ പാകിസ്ഥാന്‍ മുഖേന അമേരിക്കയ്ക്ക് കൈമാറിയത്. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി പുതിയ ചട്ടക്കൂട് രൂപീകരിക്കുക, എല്ലാ മേഖലകളിലും സംഘര്‍ഷം അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.
എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അതൃപ്തി രേഖപ്പെടുത്തി. 'കഴിഞ്ഞ 47 വര്‍ഷമായി ഇറാന്‍ ലോകത്തോടും മാനവികതയോടും ചെയ്ത ക്രൂരതകള്‍ക്ക് പകരമായി അവര്‍ മതിയായ വില നല്‍കിയിട്ടില്ല. അതിനാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ സ്വീകാര്യമാകുമെന്ന് കരുതുന്നില്ല,' ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യല്‍' പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഇറാനെതിരെ വീണ്ടും സൈനിക നീക്കം നടത്താനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞതുമില്ല.
ലോകത്തെ എണ്ണ വിതരണത്തില്‍ നിര്‍ണ്ണായകമായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ആണവായുധം നേടുന്നതിനേക്കാള്‍ പ്രധാനമാണെന്ന് ഇറാന്‍ പാര്‍ലമെന്റ് വൈസ് സ്പീക്കര്‍ അലി നിക്‌സാദ് പറഞ്ഞു. കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് ടോള്‍ ഏര്‍പ്പെടുത്തുന്ന നിയമം ഇറാന്റെ പരിഗണനയിലാണ്. ഇതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 30 ശതമാനം സൈനിക ആവശ്യങ്ങള്‍ക്കായി നീക്കിവെക്കാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അതേസമയം, യുദ്ധം ഇറാന്റെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്. രാജ്യത്ത് പണപ്പെരുപ്പം 50 ശതമാനത്തിന് മുകളിലെത്തി. എണ്ണ കയറ്റുമതി തടസ്സപ്പെട്ടതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. കയ്യിലുള്ള സമ്പാദ്യവും സ്വര്‍ണ്ണവും വിറ്റാണ് പലരും ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നതെന്ന് ടെഹ്റാനിലെ പ്രാദേശിക നിവാസികള്‍ പ്രതികരിക്കുന്നു.
ഇറാന്‍-അമേരിക്ക ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും ലെബനനില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ലെബനനിലെ ഒരു കോണ്‍വെന്റ് ഇസ്രായേല്‍ സൈന്യം തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് തിരിച്ചടിയായി ഇസ്രായേല്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഹിസ്ബുള്ളയും അവകാശപ്പെട്ടു.
അമേരിക്കയില്‍, യുദ്ധത്തിന് കോണ്‍ഗ്രസിന്റെ അനുമതി തേടുന്നതുമായി ബന്ധപ്പെട്ട് ഭരണകൂടവും പ്രതിപക്ഷവും തമ്മില്‍ തര്‍ക്കം തുടരുകയാണ്. നയതന്ത്രത്തിന്റെ പാതയാണോ അതോ സംഘര്‍ഷത്തിന്റെ പാതയാണോ വേണ്ടതെന്ന് അമേരിക്കയ്ക്ക് തീരുമാനിക്കാമെന്നും രണ്ട് സാഹചര്യങ്ങളെയും നേരിടാന്‍ ഇറാന്‍ സജ്ജമാണെന്നും ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഘരീബാബാദി വ്യക്തമാക്കി.
Related News