കോട്ടയം: പി.സി. ജോര്‍ജിന്റെ 'വാമൊഴി വഴക്ക'ത്തിന് ഇക്കുറി പൂഞ്ഞാര്‍ ചുവപ്പുകാര്‍ഡ് കാണിച്ചു. മെത്രാന്മാരെ 'ഊളകള്‍' എന്ന് വിളിച്ച് വിശ്വരൂപം പൂണ്ട ജോര്‍ജിന് വോട്ടെണ്ണിയപ്പോള്‍ കിട്ടിയത് മൂന്നാം സ്ഥാനം. താമര പിടിച്ചു പൂഞ്ഞാര്‍ പിടിക്കാനിറങ്ങിയ അപ്പനും, പാലായില്‍ ഭാഗ്യം പരീക്ഷിക്കാനിറങ്ങിയ മകനും നിലവില്‍ ചിത്രത്തിലേയില്ല. ഈരാറ്റുപേട്ടയിലെ വിദ്വേഷ പ്രസംഗത്തിന് മാപ്പുപറഞ്ഞെങ്കിലും വോട്ടര്‍മാര്‍ ജോര്‍ജിനോട് ക്ഷമിച്ചിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ചുരുക്കത്തില്‍, ഇക്കുറി പൂഞ്ഞാറില്‍ അപ്പന്റെ വില്ലിന് ലക്ഷ്യം തെറ്റി; പാലായില്‍ മകനും തട്ടി വീണു.
പൂഞ്ഞാറില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച പി.സി. ജോര്‍ജ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍, പാലായില്‍ ഷോണ്‍ ജോര്‍ജിന്റെ അവസ്ഥയും സമാനമാണ്. ക്രൈസ്തവ സഭകളെയും മെത്രാന്മാരെയും പരസ്യമായി വെല്ലുവിളിച്ച ജോര്‍ജിന്റെ നിലപാടുകള്‍ തിരിച്ചടിയായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫിലേക്ക് കേന്ദ്രീകരിച്ചതും, എഫ്.സി.ആര്‍.എ നിയമത്തില്‍ സഭയ്ക്ക് ബി.ജെ.പിയോടുണ്ടായ അതൃപ്തിയും ജോര്‍ജിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഏഴ് തവണ നിയമസഭാംഗമായ പി.സി. ജോര്‍ജിന് ഇക്കുറി തന്റെ തട്ടകത്തില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നാണ് സൂചനകള്‍.
Related News