കണ്ണൂര്‍- സി.പി.എമ്മിന് ഒരിക്കലും തോല്‍വി ചിന്തിക്കാന്‍ പോലും കഴിയാത്ത പയ്യന്നൂര്‍ മണ്ഡലത്തില്‍ ചരിത്രപരമായ അട്ടിമറി. യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച മുന്‍ സി.പി.എം നേതാവ് വി. കുഞ്ഞികൃഷ്ണന്‍, സിറ്റിംഗ് എം.എല്‍.എയായ ടി.ഐ. മധുസൂദനനെ പരാജയപ്പെടുത്തി. ഭൂരിപക്ഷം: 7,487 വോട്ടുകള്‍
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏതാണ്ട് 50,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലത്തിലാണ് ഈ തകര്‍ച്ചയുണ്ടായത്. ആദ്യ റൗണ്ടുകളില്‍ ടി.ഐ. മധുസൂദനന്‍ ലീഡ് ചെയ്‌തെങ്കിലും ചെങ്കോട്ടകളായ കരിവെള്ളൂര്‍-പെരളം പഞ്ചായത്തുകളില്‍ സി.പി.എമ്മിന്റെ വോട്ടുവിഹിതം കുത്തനെ കുറഞ്ഞു. എട്ടാം റൗണ്ട് മുതല്‍ കുഞ്ഞികൃഷ്ണന്‍ ലീഡ് പിടിച്ചു. സി.പി.എം കോട്ടകളില്‍ പോലും കുഞ്ഞികൃഷ്ണന്‍ വോട്ട് വിഹിതം വര്‍ദ്ധിപ്പിച്ചതോടെ ഇടതുക്യാമ്പ് ഞെട്ടി.
വോട്ടെണ്ണല്‍ പുരോഗമിക്കുന്തോറും ലീഡ് നിലനിര്‍ത്തിയ കുഞ്ഞികൃഷ്ണന്‍, സി.പി.എമ്മിന് പയ്യന്നൂരിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടി നല്‍കി. ഈ അട്ടിമറിക്ക് പ്രധാന കാരണം സി.പി.എമ്മിനുള്ളിലെ ആഭ്യന്തര കലഹങ്ങളും അഴിമതി ആരോപണങ്ങളുമാണ്. രക്തസാക്ഷി ധനരാജിന്റെ ഫണ്ടിലും ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിലും 91 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്ന് അന്നത്തെ ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി. കുഞ്ഞികൃഷ്ണന്‍ ആരോപിച്ചിരുന്നു.
ആരോപണം ഉന്നയിച്ചതിന് പിന്നാലെ കുഞ്ഞികൃഷ്ണനെ പാര്‍ട്ടി പുറത്താക്കി. ആരോപണ വിധേയനായ ടി.ഐ. മധുസൂദനനെ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനം അണികള്‍ക്കിടയില്‍ പ്രതിഷേധമുണ്ടാക്കി. 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന പുസ്തകത്തിലൂടെ തന്റെ പോരാട്ടം അഴിമതിക്കെതിരെയാണെന്ന് കുഞ്ഞികൃഷ്ണന്‍ പ്രഖ്യാപിച്ചു. നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അടക്കമുള്ള നേതൃത്വം കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങളെ തള്ളിക്കളഞ്ഞെങ്കിലും, വോട്ടര്‍മാരും പാര്‍ട്ടി അനുഭാവികളും അത് വിശ്വസിച്ചില്ലെന്ന് ഫലം തെളിയിക്കുന്നു. അണികളുടെ വിശ്വാസം നഷ്ടപ്പെട്ടതാണ് പയ്യന്നൂരിലെ ചുവന്ന മണ്ണ് ഒലിച്ചുപോകാന്‍ കാരണമായത്. വരും ദിവസങ്ങളില്‍ സി.പി.എമ്മിന് ഈ പരാജയത്തില്‍ വലിയ മറുപടികള്‍ നല്‍കേണ്ടി വരും.
Related News