ജിദ്ദ: അഴിമതിയും ധാർഷ്ട്യവും അഹങ്കാരവും അലങ്കാരമാക്കിയ പിണറായി സർക്കാരിന്റെ കഴിഞ്ഞ പത്തു വർഷത്തെ ദുർഭരണത്തിനെതിരായ ശക്തമായ ജനവികാരമാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസ്താവിച്ചു. കേരളത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് യുഡിഎഫ് മുന്നോട്ടുവച്ച നൂതന ആശയങ്ങളും ഇന്ദിര ഗ്യാരണ്ടി ഉൾപ്പെടെയുള്ള ജനപക്ഷ പദ്ധതികളും മുന്നണിയുടെ കെട്ടുറപ്പോടെയുള്ള പ്രവർത്തനവും മികച്ച സ്ഥാനാർഥി നിർണ്ണയവുമാണ് ഈ ചരിത്ര വിജയത്തിന് നിദാനമായതെന്നും സംഘടന വിലയിരുത്തി.
ജനവിധി എതിരാകുമെന്ന് മനസ്സിലാക്കിയ പിണറായി വിജയനും ഇടതുപക്ഷവും രക്ഷപെടുന്നതിനായി കേരളത്തിന്റെ മഹിതമായ മതേതര മൂല്യങ്ങൾ തച്ചുടയ്ക്കുന്ന തരത്തിൽ വർഗീയ വിഷം ചീറ്റുന്നവരെ താലോലിക്കുകയാണ്. ഇത്തരം സമീപനങ്ങൾക്കെതിരെയുള്ള ശക്തമായ വിധിയെഴുത്ത് കൂടിയാണ് യുഡിഎഫ് നേടിയ വലിയ വിജയം. നൂറിലധികം സീറ്റുകളുടെ ഐതിഹാസിക വിജയം യുഡിഎഫിന് സമ്മാനിച്ച കേരള ജനതയ്ക്ക് നന്ദി രേഖപ്പെടുത്തുന്നതായും ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
Related News