ടാക്കൂര്‍ഗഞ്ച് (ബീഹാര്‍): ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ട്രെയിന്‍ യാത്രയ്ക്കിടെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ മൗലാന തൗസീഫ് റസയുടെ ബീഹാര്‍ ടാക്കൂര്‍ഗഞ്ചിലെ വീട്ടില്‍ മുസ്ലിം യൂത്ത് ലീഗ് ദേശീയ നേതൃസംഘം സന്ദര്‍ശനം നടത്തി. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഡ്വ. ഷിബു മീരാന്‍, സെക്രട്ടറി സി.കെ. ശാക്കിര്‍, വൈസ് പ്രസിഡന്റ് സജ്ജാദ് ഹുസൈന്‍ അക്തര്‍ എന്നിവരടങ്ങുന്ന സംഘമാണ് തൗസീഫ് റസയുടെ ഭാര്യ തബസും ഖാത്തൂന്‍, പിതാവ് മുഹമ്മദ് അബുല്‍ ഹുസൈന്‍ എന്നിവരെ നേരില്‍ കണ്ടത്. കുറ്റവാളികളെ പിടികൂടാനും കുടുംബത്തിന് നീതി ഉറപ്പാക്കാനും നിയമപോരാട്ടത്തില്‍ ഒപ്പമുണ്ടാകുമെന്ന് നേതാക്കള്‍ ഉറപ്പുനല്‍കി.
തൗസീഫ് റസ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പുള്ള ഭീതിദമായ നിമിഷങ്ങള്‍ ഭാര്യ തബസും കണ്ണീരോടെ വിവരിച്ചു. 'എന്റെ കണ്‍മുന്നില്‍ നിന്നാണ് അദ്ദേഹം മാഞ്ഞുപോയത്. എന്നോട് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് ചിലര്‍ തന്നെ ആക്രമിക്കുന്ന വിവരം അദ്ദേഹം പറഞ്ഞത്. തൊട്ടുപിന്നാലെ ഫോണ്‍ സ്വിച്ച് ഓഫായി. രാത്രി മുഴുവന്‍ ഞാന്‍ വിളിച്ചുകൊണ്ടിരുന്നു. പിറ്റേന്ന് രാവിലെ യുപി പോലീസാണ് അദ്ദേഹം മരിച്ച വിവരം വിളിച്ചുപറഞ്ഞത്,' വിതുമ്പലോടെ തബസും പറഞ്ഞു.
മതപഠനം പൂര്‍ത്തിയാക്കി മസ്ജിദില്‍ ജോലി ചെയ്തിരുന്ന തൗസീഫ് റസ, ബനാറസിലെ ഉറൂസില്‍ പങ്കെടുത്തു മടങ്ങുന്നതിനിടയിലാണ് ആക്രമിക്കപ്പെട്ടത്. തന്നെ ഒരു സംഘം ആളുകള്‍ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നുവെന്ന് പറയുന്ന ഓഡിയോ സന്ദേശം ഇപ്പോഴും തബസുമിന്റെ ഫോണിലുണ്ട്.
റെയില്‍വേ ട്രാക്കില്‍ നിന്ന് മൃതദേഹം കണ്ടെത്തിയ യുപി പോലീസ്, സംഭവത്തെ ട്രെയിനില്‍ നിന്ന് വീണുള്ള അപകടമരണമാക്കി ചിത്രീകരിച്ച് കേസൊതുക്കാനാണ് ആദ്യം ശ്രമിച്ചത്. പിന്നീട് തബസും ബറേലിയില്‍ നേരിട്ടെത്തി പരാതി നല്‍കിയ ശേഷമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഓടുന്ന ട്രെയിനില്‍ നടന്ന കൊലപാതകമായിട്ടും ഒരാളെപ്പോലും അറസ്റ്റ് ചെയ്യാത്തത് ദുരൂഹമാണെന്ന് പിതാവ് അബുല്‍ ഹുസൈന്‍ നേതാക്കളോട് പറഞ്ഞു.
കേസന്വേഷണം ത്വരിതപ്പെടുത്താനും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനും യുപി പോലീസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മുസ്ലിം ലീഗ് എംപിമാരുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ തൗസീഫ് റസയുടെ പിതാവിനെ ഫോണില്‍ വിളിച്ച് ഉറപ്പുനല്‍കി.
കുടുംബത്തിന് ആവശ്യമായ നിയമസഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. ഹിസ്റ്ററിയില്‍ ബിരുദം നേടിയ തബസുമിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ബീഹാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. അതുവരെ വീടിന് സമീപമുള്ള എച്ച്.ആര്‍.ഡി.എഫ് സ്‌കൂളില്‍ ജോലി നല്‍കുന്നതിന് മാനേജ്മെന്റുമായി സംസാരിച്ച് യൂത്ത് ലീഗ് നേതൃത്വം ധാരണയിലെത്തിയിട്ടുണ്ട്.
ബിജെപി ഭരണത്തിന് കീഴിലുള്ള സംസ്ഥാനങ്ങളില്‍ വര്‍ഗീയ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പതിവാകുകയാണെന്ന് അഡ്വ. ഷിബു മീരാന്‍ പറഞ്ഞു. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. ഇത്തരം ആള്‍ക്കൂട്ടഹത്യകള്‍ തടയാന്‍ കര്‍ശനമായ നിയമനിര്‍മ്മാണം വേണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലിം ലീഗ് ബീഹാര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുനവ്വര്‍ റാണ, കിഷന്‍ഗഞ്ച് ജില്ലാ പ്രസിഡന്റ് മുക്താര്‍ ആലം, യൂത്ത് ലീഗ് പ്രസിഡന്റ് നാഹിദ് അര്‍ഷദ് ബിട്ടു, എച്ച്.ആര്‍.ഡി.എഫ് സെക്രട്ടറി സിറാജ് ചേലേമ്പ്ര, പ്രിന്‍സിപ്പല്‍ ഫിറോസ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
Related News