ബീജിങ്: ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉറ്റുനോക്കുന്ന ചൈന-യുഎസ് ഉച്ചകോടിക്ക് ബീജിങ്ങിലെ ഗ്രേറ്റ് ഹാള്‍ ഓഫ് ദി പീപ്പിളില്‍ തുടക്കമായി. ഇറാന്‍ ആണവായുധം കൈവശം വെക്കരുത് എന്നതിലും ഹോര്‍മുസ് കടലിടുക്ക് തുറന്നുനല്‍കണം എന്നതിലും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ധാരണയിലെത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചു.
രണ്ടു ദിവസത്തെ ഉച്ചകോടിക്ക് ഊഷ്മളമായ സ്വീകരണമാണ് ബീജിങ്ങില്‍ ട്രംപിന് ലഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള സുസ്ഥിരമായ ബന്ധം ലോകത്തിന് മുഴുവന്‍ ഗുണകരമാണെന്ന് ഷി ജിന്‍പിങ് പറഞ്ഞു. 'നമ്മള്‍ സഹകരിക്കുമ്പോള്‍ ഇരുപക്ഷത്തിനും നേട്ടമുണ്ടാകും; ഏറ്റുമുട്ടുമ്പോള്‍ ഇരുവര്‍ക്കും നഷ്ടമുണ്ടാകും,' ഷി കൂട്ടിച്ചേര്‍ത്തു. അതേസമയം, തായ്വാന്‍ വിഷയത്തില്‍ അമേരിക്കയുടെ ഇടപെടല്‍ ബന്ധങ്ങളെ അപകടകരമായ പാതയിലേക്ക് നയിക്കുമെന്ന് അദ്ദേഹം ട്രംപിന് മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ഒക്ടോബറില്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ വ്യാപാര ഉടമ്പടി നിലനിര്‍ത്താനും ഭാവി നിക്ഷേപങ്ങള്‍ക്കായി പ്രത്യേക സംവിധാനങ്ങള്‍ രൂപീകരിക്കാനും തീരുമാനമായി. ബോയിങ് വിമാനങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, ഊര്‍ജ്ജം എന്നിവ ചൈനയ്ക്ക് വില്‍ക്കുന്നതിലൂടെ വ്യാപാരക്കമ്മി കുറയ്ക്കാനാണ് വാഷിംഗ്ടണ്‍ ലക്ഷ്യമിടുന്നത്. പകരം ചിപ്പ് നിര്‍മ്മാണ ഉപകരണങ്ങള്‍ക്കും സെമികണ്ടക്ടറുകള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന് ബീജിങ് ആവശ്യപ്പെട്ടു.
ഇറാന്‍ യുദ്ധം അമേരിക്കയില്‍ പണപ്പെരുപ്പത്തിന് കാരണമായ സാഹചര്യത്തില്‍, പ്രശ്‌നപരിഹാരത്തിനായി ചൈനയുടെ ഇടപെടല്‍ ട്രംപ് തേടി. എന്നാല്‍ അമേരിക്കയുടെ തന്ത്രപരമായ എതിരാളിയായ ഇറാന്റെ മേല്‍ ചൈന എത്രത്തോളം സമ്മര്‍ദ്ദം ചെലുത്തുമെന്ന കാര്യത്തില്‍ നിരീക്ഷകര്‍ക്ക് സംശയമുണ്ട്.
യുഎസ്-ചൈന ബന്ധത്തിലെ ഏറ്റവും നിര്‍ണ്ണായകമായ വിഷയം തായ്വാന്‍ ആണെന്ന് ഷി ജിന്‍പിങ് വ്യക്തമാക്കി. തായ്വാന് അമേരിക്ക നല്‍കുന്ന 14 ബില്യണ്‍ ഡോളറിന്റെ ആയുധ പാക്കേജിനെതിരെ ചൈന കടുത്ത പ്രതിഷേധം അറിയിച്ചു.
ഇലോണ്‍ മസ്‌ക്, എന്‍വിഡിയ സിഇഒ ജെന്‍സണ്‍ ഹുവാങ് തുടങ്ങിയ പ്രമുഖ യുഎസ് വ്യവസായികളും ട്രംപിനൊപ്പമുണ്ട്. ചൈനീസ് വിപണി അമേരിക്കന്‍ വ്യവസായങ്ങള്‍ക്കായി കൂടുതല്‍ തുറന്നു നല്‍കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.
2017-ന് ശേഷമുള്ള ട്രംപിന്റെ ചൈന സന്ദര്‍ശനമാണിത്. 2025-ല്‍ രണ്ടാം തവണയും അധികാരമേറ്റ ട്രംപിന് നിലവില്‍ ആഭ്യന്തരമായി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. എന്നാല്‍ ചൈനീസ് സമ്പദ്വ്യവസ്ഥയില്‍ മാന്ദ്യം നിലനില്‍ക്കുന്നുണ്ടെങ്കിലും ഷി ജിന്‍പിങ് രാഷ്ട്രീയമായി കൂടുതല്‍ കരുത്തനാണ്. ഇരുനേതാക്കളും തമ്മിലുള്ള ചര്‍ച്ചകള്‍ വെള്ളിയാഴ്ചയും തുടരും. ഈ വര്‍ഷം അവസാനത്തോടെ ഷി ജിന്‍പിങ് അമേരിക്ക സന്ദര്‍ശിക്കാനും പദ്ധതിയുണ്ട്.
Related News