പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സി.പി.എമ്മില്‍ ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങളും വിമര്‍ശനങ്ങളും പുകയുന്നു. പിണറായി വിജയനെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം ഉടന്‍ റദ്ദാക്കണമെന്ന് യോഗത്തില്‍ ചില നേതാക്കള്‍ പരസ്യമായി ആവശ്യപ്പെട്ടു.
പിണറായി വിജയന് പാര്‍ട്ടി നിശ്ചയിച്ച പ്രായപരിധിയില്‍ ഇളവ് നല്‍കിയത് അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാനായിരുന്നുവെന്നും, ഭരണം നഷ്ടപ്പെട്ടിട്ടും വീണ്ടും ഇളവുകള്‍ നല്‍കി പ്രതിപക്ഷ നേതാവാക്കുന്നത് ശരിയായ നടപടിയല്ലെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പിണറായി വിജയന്‍ തയ്യാറായില്ലെന്ന് നേതാക്കള്‍ തുറന്നടിച്ചു.
മുഖ്യമന്ത്രിയുടെ മുന്‍കാല പെരുമാറ്റരീതിയും ശൈലിയും ശരിയായിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അന്യമാകുന്ന സാഹചര്യമുണ്ടായി. മന്ത്രിയായിരുന്ന വീണാ ജോര്‍ജ്ജ് കൂടി പങ്കെടുത്ത യോഗത്തില്‍, കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിമാരുടെ പ്രവര്‍ത്തന ശൈലി മോശമായിരുന്നുവെന്നും അത് ജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. ഇനിയെങ്കിലും ശൈലി തിരുത്താന്‍ നേതൃത്വം തയ്യാറാകണം.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും യോഗത്തില്‍ കടുത്ത ഭാഷയിലാണ് നേതാക്കള്‍ സംസാരിച്ചത്. സെക്രട്ടറി പാര്‍ട്ടി താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പകരം സ്വന്തം കുടുംബത്തെ (ഭാര്യയെ) സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന ഗുരുതരമായ ആരോപണവും യോഗത്തില്‍ ഉയര്‍ന്നു. എം.വി. ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു പോകുന്നതാണ് നല്ലതെന്ന അഭിപ്രായവും ചര്‍ച്ചകളില്‍ പ്രകടമായി.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ഡോ. തോമസ് ഐസക്, സി.എസ്. സുജാത എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചത്. ഇതിന്റെ തുടര്‍ച്ചയായി ശനിയാഴ്ച ജില്ലാ കമ്മിറ്റി യോഗവും ചേരും.
നേരത്തെ നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളിലും പിണറായി വിജയനും എം.വി. ഗോവിന്ദനും കടുത്ത എതിര്‍പ്പ് നേരിട്ടിരുന്നു. സമീപകാലത്തൊന്നും ഉണ്ടാകാത്ത രീതിയിലുള്ള സ്വജനപക്ഷപാത ആരോപണങ്ങളാണ് നേതാക്കള്‍ക്കെതിരെ ഉയര്‍ന്നത്. 'ചുറ്റും നില്‍ക്കുന്നവര്‍ ചെയ്യുന്ന തെറ്റുകളെ ന്യായീകരിക്കുന്ന ശൈലി പാര്‍ട്ടിക്ക് വലിയ അപകടം ചെയ്തു. നേതാക്കള്‍ പറയുന്നത് അപ്പാടെ വിഴുങ്ങുന്ന അണികളെ എപ്പോഴും പ്രതീക്ഷിക്കരുത്' എന്ന രീതിയിലുള്ള കുറ്റസമ്മതവും സംസ്ഥാന സമിതിയിലുണ്ടായി. കണ്ണൂരിലടക്കം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തെറ്റായ തീരുമാനങ്ങള്‍ ഉണ്ടായതായും വിമര്‍ശനമുയര്‍ന്നു.
തലമുറമാറ്റം ലക്ഷ്യമിട്ട് പുതിയ നേതാക്കളെ പ്രതിപക്ഷ നിരയിലേക്ക് കൊണ്ടുവരണമെന്ന് സംസ്ഥാന കമ്മിറ്റിയില്‍ ചിലര്‍ ആവശ്യപ്പെട്ടെങ്കിലും നേതൃത്വം അതിനെ പ്രതിരോധിക്കുകയായിരുന്നു. പൊളിറ്റ് ബ്യൂറോ (പി.ബി) അംഗം നിയമസഭയില്‍ ഉള്ളപ്പോള്‍ മറ്റൊരാളെ കക്ഷിനേതാവാക്കുന്ന കീഴ്വഴക്കമില്ലെന്നാണ് കേന്ദ്ര-കേരള നേതൃത്വങ്ങള്‍ നല്‍കുന്ന വിശദീകരണം. പ്രതിപക്ഷ നേതാവാകാന്‍ തയ്യാറല്ലെങ്കില്‍ പിണറായി വിജയന്‍ എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടി വരുമെന്നും നേതൃത്വം ചൂണ്ടിക്കാണിച്ചു. തന്റെ പേര് നിര്‍ദ്ദേശിച്ചപ്പോള്‍ പിണറായി വിജയന്‍ അതിനെ എതിര്‍ത്തിരുന്നില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
Related News