തിരുവനന്തപുരം: അനന്തപുരിയുടെ മണ്ണില്‍ പുതിയൊരു രാഷ്ട്രീയ അധ്യായത്തിന് തുടക്കം കുറിച്ച്, 'ടീം വിഡിഎസ്' ഇനി കേരളത്തെ നയിക്കും. ജനസാഗരമായി മാറിയ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തെ സാക്ഷിയാക്കി, കേരളത്തിന്റെ 24-ാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പുതിയ പ്രതീക്ഷകളോടെയും ആവേശത്തോടെയും അണിനിരന്ന പതിനായിരക്കണക്കിന് ജനങ്ങളുടെ ഹര്‍ഷാരവങ്ങള്‍ക്കിടയിലായിരുന്നു ഈ ചരിത്രമുഹൂര്‍ത്തം. മുഖ്യമന്ത്രിക്ക് പിന്നാലെ 20 അംഗ മന്ത്രിസഭയും ഗവര്‍ണര്‍ മുന്‍പാകെ സത്യവാചകം ചൊല്ലി ഭരണഭാരമേറ്റു.
കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ച ചടങ്ങായിരുന്നു ഇത്. തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ തന്നെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് യുഡിഎഫ് പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും ഒഴുക്കായിരുന്നു. രാവിലെ ഒന്‍പത് മണിക്ക് മുന്‍പ് തന്നെ സ്റ്റേഡിയത്തിന്റെ എല്ലാ കോണുകളും നിറഞ്ഞുകവിഞ്ഞു. തുടര്‍ന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും മറ്റ് പ്രമുഖ നേതാക്കളും വേദിയിലെത്തി. ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധി, കര്‍ണാടക, തെലങ്കാന മുഖ്യമന്ത്രിമാര്‍ എന്നിവര്‍ക്കൊപ്പം മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നിരയും വേദി കൈയടക്കിയതോടെ ചടങ്ങ് രാഷ്ട്രീയ സൗഹാര്‍ദ്ദത്തിന്റെ വേദി കൂടിയായി മാറി.
രാവിലെ 10.10-ഓടെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വേദിയിലെത്തിയതോടെ ചടങ്ങുകള്‍ക്ക് ഔപചാരികമായ തുടക്കമായി. 10.12-ന് വന്ദേമാതരം ആലപിച്ചതിന് ശേഷം, ചീഫ് സെക്രട്ടറി കെ. ജയതിലക് നിയുക്ത മുഖ്യമന്ത്രിയെ സത്യപ്രതിജ്ഞക്കായി ക്ഷണിച്ചു. തുടര്‍ന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. 'വടശ്ശേരി ദാമോദരമേനോന്‍ സതീശന്‍ എന്ന ഞാന്‍...' എന്ന് ഗാംഭീര്യത്തോടെ വി.ഡി. സതീശന്‍ ചൊല്ലിത്തുടങ്ങിയപ്പോള്‍ സ്റ്റേഡിയം വലിയ കരഘോഷത്തോടെയാണ് ആ വാക്കുകളെ വരവേറ്റത്. ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. സ്ഥാനാരോഹണത്തിന് ശേഷം ഗവര്‍ണര്‍ അദ്ദേഹത്തിന് പൂച്ചെണ്ട് നല്‍കി അനുമോദിച്ചു.
മുഖ്യമന്ത്രിക്ക് പിന്നാലെ മറ്റ് കാബിനറ്റ് മന്ത്രിമാരും ഒന്നിനു പുറകെ ഒന്നായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുന്നണിയിലെ പ്രമുഖ നേതാവായ പി.കെ. കുഞ്ഞാലിക്കുട്ടിയാണ് രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാമതായി രമേശ് ചെന്നിത്തലയും സത്യവാചകം ചൊല്ലി. തുടര്‍ന്ന് സണ്ണി ജോസഫ്, കെ. മുരളീധരന്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, സി.പി. ജോണ്‍, എ.പി. അനില്‍കുമാര്‍, എന്‍. ഷംസുദ്ദീന്‍, പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, ബിന്ദു കൃഷ്ണ, എം. ലിജു, കെ.എം. ഷാജി, പി.കെ. ബഷീര്‍, വി.ഇ. അബ്ദുള്‍ ഗഫൂര്‍, ടി. സിദ്ദിഖ്, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരും യഥാക്രമം മന്ത്രിമാരായി അധികാരമേറ്റു.
പുതിയ മന്ത്രിസഭയിലെ ഭൂരിഭാഗം പേരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍, ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണും സിഎംപി നേതാവ് സി.പി. ജോണും സഗൗരവമാണ് സത്യവാചകം ചൊല്ലിയത്. മന്ത്രിമാരെല്ലാം മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍, വേറിട്ട ശൈലിയില്‍ ഇംഗ്ലീഷില്‍ സത്യവാചകം ചൊല്ലിയ കെ. മുരളീധരന്റെ നടപടി സദസ്സില്‍ വലിയ ആവേശവും വന്‍ കരഘോഷവും സൃഷ്ടിച്ചു.
ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ വന്‍ നിര തന്നെയാണ് ഈ സത്യപ്രതിജ്ഞാ ചടങ്ങിന് മാറ്റുകൂട്ടാന്‍ തലസ്ഥാനത്ത് എത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖു എന്നിവരും ചടങ്ങിനെത്തി.
പ്രതിപക്ഷ നിരയില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും വിവിധ സാമൂഹിക-മത മേലധ്യക്ഷന്മാരും സന്നിഹിതരായിരുന്നു. പുതിയ ഭരണനേതൃത്വത്തിന് കീഴില്‍ കേരളം മുന്നോട്ട് കുതിക്കുമെന്ന പ്രത്യാശയോടെയാണ് ജനങ്ങള്‍ സ്റ്റേഡിയത്തില്‍ നിന്നും മടങ്ങിയത്.
Related News