സാന്‍ ഡിയേഗോ: അമേരിക്കയിലെ സാന്‍ ഡിയേഗോയിലുള്ള പ്രമുഖ മുസ്ലീം ആരാധനാലയത്തിന് നേരെ രണ്ട് കൗമാരക്കാര്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ഏതാനും ബ്ലോക്കുകള്‍ അകലെ വെച്ച് അക്രമികളായ യുവാക്കള്‍ സ്വയം വെടിവെച്ച് മരിച്ചു. വംശീയ അധിക്ഷേപവും വിദ്വേഷവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇസ്ലാമിക് സെന്റര്‍ ഓഫ് സാന്‍ ഡിയേഗോയ്ക്ക് നേരെ മുന്‍കൂട്ടി പ്രഖ്യാപിച്ച ഭീഷണികളൊന്നും ഉണ്ടായിരുന്നില്ലെന്ന് സാന്‍ ഡിയേഗോ പോലീസ് ചീഫ് സ്‌കോട്ട് വാല്‍ പറഞ്ഞു. എന്നാല്‍ പ്രതികള്‍ക്ക് വലിയ രീതിയിലുള്ള വംശീയ വിദ്വേഷ ചിന്താഗതികള്‍ ഉണ്ടായിരുന്നു എന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇതിലേക്ക് നയിച്ച കൂടുതല്‍ സാഹചര്യങ്ങള്‍ വരും ദിവസങ്ങളില്‍ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്രമണം നടക്കുന്നതിന് തൊട്ടുമുമ്പ് തന്നെ പ്രതികളായ കൗമാരക്കാരില്‍ ഒരാളെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു. തന്റെ മകന്‍ ആത്മഹത്യാ പ്രവണത കാണിക്കുന്നുണ്ടെന്നും വീട്ടില്‍ നിന്ന് ഓടിപ്പോയെന്നും കാണിച്ച് ഒരു അമ്മ പോലീസിനെ സമീപിച്ചിരുന്നു. ഇവരുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങളും വാഹനവും കാണാതായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ പതിനേഴുകാരന്‍ സൈനിക വേഷം ധരിച്ചിട്ടുണ്ടെന്നും ഒപ്പം മറ്റൊരു സുഹൃത്ത് കൂടിയുണ്ടെന്നും പോലീസ് മനസ്സിലാക്കി. ഇതോടെ കേസിന് ഗൗരവമേറുകയും അത്യാധുനിക ലൈസന്‍സ് പ്ലേറ്റ് റീഡറുകള്‍ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്തു. ഇവര്‍ സഞ്ചരിച്ച വാഹനം ട്രാക്ക് ചെയ്ത ഒരു മാളിന് സമീപത്തേക്ക് പോലീസ് സംഘത്തെ അയക്കുകയും പ്രതികളില്‍ ഒരാള്‍ പഠിച്ചിരുന്ന സ്‌കൂളിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ അക്രമികളുടെ അമ്മയില്‍ നിന്ന് പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കെയാണ് പള്ളിയില്‍ വെടിവെപ്പ് നടന്നതായുള്ള വിവരം ലഭിക്കുന്നത്.
വെടിയേറ്റ് മരിച്ചവരില്‍ പള്ളിയിലെ സുരക്ഷാ ജീവനക്കാരനും ഉള്‍പ്പെടുന്നു. ഇദ്ദേഹത്തിന്റെ ധീരമായ ഇടപെടലാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചതെന്ന് പോലീസ് ചീഫ് വ്യക്തമാക്കി. 'അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ തികച്ചും ഹീറോയിസം നിറഞ്ഞതായിരുന്നു എന്ന് പറയുന്നതില്‍ തെറ്റില്ല. സംശയമില്ലാതെ പറയാം, അദ്ദേഹം ഇന്ന് നിരവധി ജീവനുകളാണ് രക്ഷിച്ചത്,' വാര്‍ത്താസമ്മേളനത്തില്‍ പോലീസ് ചീഫ് പറഞ്ഞു.
കൊല്ലപ്പെട്ട സുരക്ഷാ ജീവനക്കാരന്‍ പത്തുവര്‍ഷത്തിലേറെയായി ഇവിടെ ജോലി ചെയ്യുന്ന അമീന്‍ അബ്ദുള്ളയാണെന്ന് കുടുംബസുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞു. നിരപരാധികളെ സംരക്ഷിക്കണം എന്ന ആഗ്രഹത്തോടെയാണ് അദ്ദേഹം സെക്യൂരിറ്റി ഗാര്‍ഡ് ജോലി തിരഞ്ഞെടുത്തതെന്ന് പള്ളിയിലെ പ്രമുഖനായ ശൈഖ് ഉസ്മാന്‍ ഇബ്ന്‍ ഫാറൂഖ് അനുസ്മരിച്ചു.
സാന്‍ ഡിയേഗോ കൗണ്ടിയിലെ ഏറ്റവും വലിയ മുസ്ലീം ആരാധനാലയമാണ് ഈ ഇസ്ലാമിക് സെന്റര്‍. അഞ്ചു വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കായി അറബി ഭാഷയും ഖുറാനും പഠിപ്പിക്കുന്ന 'അല്‍ റാഷിദ് സ്‌കൂളും' ഇതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. വെടിവെപ്പ് വിവരം അറിഞ്ഞ് നാല് മിനിറ്റിനുള്ളില്‍ പോലീസ് സ്ഥലത്തെത്തി. പോലീസ് എത്തിയതിന് പിന്നാലെ ഏതാനും ബ്ലോക്കുകള്‍ക്കപ്പുറം വീണ്ടും വെടിയൊച്ച കേട്ടു. അവിടെയുണ്ടായിരുന്ന ഒരു തോട്ടം തൊഴിലാളിക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ത്തുവെങ്കിലും അദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പിന്നീട് സമീപത്തെ റോഡിന് നടുവില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനുള്ളിലാണ് 17-ഉം 18-ഉം വയസ്സുള്ള അക്രമികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെടിവെപ്പ് നടന്നതിന് പിന്നാലെ വന്‍ പോലീസ് സന്നാഹം പള്ളി വളഞ്ഞു. ഇവിടെ പഠിച്ചുകൊണ്ടിരുന്ന ഡസനിലധികം കുട്ടികള്‍ പരസ്പരം കൈകള്‍ കോര്‍ത്തുപിടിച്ച് പാര്‍ക്കിംഗ് ഏരിയയിലൂടെ പുറത്തേക്ക് വരുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. കുട്ടികളെ സുരക്ഷിതമായി തിരികെ വാങ്ങാന്‍ രക്ഷിതാക്കള്‍ക്കായി പ്രത്യേക സ്ഥലം പോലീസ് ഒരുക്കിയിരുന്നു. മുസ്ലീം ജനവിഭാഗങ്ങള്‍ ഏറെ താമസിക്കുന്ന, മിഡില്‍ ഈസ്റ്റേണ്‍ റെസ്റ്റോറന്റുകളും മാര്‍ക്കറ്റുകളും നിറഞ്ഞ ഒരു ശാന്തമായ പ്രദേശത്താണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.
ആരാധനാലയങ്ങള്‍ക്ക് നേരെ ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും ക്രൂരവുമാണെന്ന് പള്ളി ഡയറക്ടര്‍ ഇമാം താഹ ഹസ്സന്‍ പറഞ്ഞു. അന്തര്‍ദേശീയ മതസൗഹാര്‍ദ്ദത്തിനും കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന പള്ളിയാണിതെന്നും, സംഭവ ദിവസം രാവിലെ പോലും മുസ്ലീം ഇതര വിഭാഗത്തില്‍പ്പെട്ട ഒരു സംഘം ആളുകള്‍ ഇസ്ലാം മതത്തെക്കുറിച്ച് മനസ്സിലാക്കാന്‍ പള്ളി സന്ദര്‍ശിച്ചിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയിലെ ഏറ്റവും വലിയ മുസ്ലീം സിവില്‍ റൈറ്റ്‌സ് സംഘടനയായ 'കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സ്' ആക്രമണത്തെ ശക്തമായി അപലപിച്ചു. പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുമ്പോഴോ സ്‌കൂളുകളില്‍ പഠിക്കുമ്പോഴോ ആര്‍ക്കും തങ്ങളുടെ സുരക്ഷയെക്കുറിച്ച് ഭയപ്പെടേണ്ടി വരരുതെന്ന് സംഘടനയുടെ സാന്‍ ഡിയേഗോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തഷീന്‍ നിസാം പ്രസ്താവനയില്‍ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വെടിവെപ്പിനെ 'അത്യന്തം ഭീകരമായ സാഹചര്യം' എന്ന് വിശേഷിപ്പിച്ച് അപലപിച്ചു.
Related News